ജില്ലയിലെ ആദ്യ എബിസി സെന്റർ ബത്തേരിയിൽ പ്രവർത്തനം തുടങ്ങി
1564046
Sunday, June 1, 2025 5:50 AM IST
സുൽത്താൻ ബത്തേരി: ജില്ലയിലെ പ്രഥമ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം(എബിസി സെന്റർ) വെറ്ററിനറി പോളിക്ലിനിക് കാന്പസിൽ പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. തെരുവുനായ ശല്യം ലഘൂകരിക്കുന്നതിന് നിയമങ്ങൾ പാലിച്ച് സെന്റർ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മേഴ്സി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.എം. ബിജേഷ്, മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.സജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ എം.എം. ഇന്ദിര തുടങ്ങിയവര് പങ്കെടുത്തു.
ആനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിർമിച്ചതാണ് സെന്റർ. ബത്തേരി നഗരസഭയിലും ബത്തേരി, പനമരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലുമുള്ള തെരുവുനായകളുടെ പ്രജനന നിയന്ത്രണം ലക്ഷ്യമിട്ടാണ് സെന്റർ സജ്ജമാക്കിയത്. തെരുവുനായകളുടെ എണ്ണം നിയന്ത്രിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യം.
ആദ്യഘട്ടത്തിൽ ഓരോ പഞ്ചായത്തിലെയും സ്കൂൾ പരിസരം, മാർക്കറ്റുകൾ, ടൗണുകൾ, ഉന്നതികൾ, പൊതുജനങ്ങൾ കൂടുതൽ വരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വന്ധ്യംകരണത്തിന് തെരുവുനായകളെ പിടികൂടുക. സെന്ററിൽ എത്തിക്കുന്ന നായകളെ വന്ധ്യംകരിച്ച് ചികിത്സ നൽകി പൂർണ ആരോഗ്യം ഉറപ്പാക്കും.
തിരിച്ചറിയാൻ വലതുചെവിയിൽ ’വി’ ആകൃതിയിൽ അടയാളം ഇടും. ശസ്ത്രക്രിയ കഴിഞ്ഞ നായകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ദിവസം ഷെൽട്ടർ സൗകര്യം നൽകും. പിന്നീട് അവയെ പിടിച്ച അതേസ്ഥലത്ത് മോചിപ്പിക്കും.