മുട്ടിൽ ഈട്ടിമുറി: 31 കേസുകളിൽ കെഎൽസി നടപടികൾ എങ്ങുമെത്തിയില്ല
1563240
Thursday, May 29, 2025 6:17 AM IST
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽ 2020-2021ൽ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസുകളിൽ 31 എണ്ണത്തിൽ കെഎൽസി(കേരള ലാൻഡ് കണ്‍സർവൻസി) നടപടികൾ എങ്ങുമെത്തിയില്ല. തീർപ്പാക്കിയ 37 കേസുകളിൽ കണക്കാക്കിയ പിഴ കക്ഷികളിൽ ആരും അടച്ചില്ല.
ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം വൈത്തിരി തഹസിൽദാരുടെ കാര്യാലയത്തിൽനിന്നു ലഭിച്ച മറുപടിയിലാണ് ഈ വിവരം.
നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെഎൽസി നടപടിക്കു വിട്ടത്. ഇതിൽ 37 എണ്ണത്തിൽ 8.29 കോടി രൂപയാണ് പിഴ കണക്കാക്കിയത്. ബാക്കി കേസുകൾ എപ്പോൾ തീർപ്പാക്കുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. 2021 ഫെബ്രുവരിയിൽ ആരംഭിച്ചതാണ് കെഎൽസി നടപടികൾ.
മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യു പട്ടയഭൂമികളിൽനിന്നു മുറിച്ച മരങ്ങൾ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. 231 ക്യുബിക് മീറ്റർ ഈട്ടിയാണ് ഡിപ്പോയിലുള്ളത്. ഓരോ വർഷം കഴിയുന്പോഴും തടികളുടെ ഗുണനിലവാരം കുറയുകയാണ്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് പൊതുഖജനാവിന് കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയ ഈട്ടിമുറി നടന്നത്. റവന്യു പട്ടയഭൂമികളിലെ മരങ്ങൾ പൊതുമുതലായി സംരക്ഷിച്ചുവന്നതും 2020 ഓഗസ്റ്റ് 21ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുറിക്കാൻ അനുമതി ഇല്ലാത്തതുമാണ്.
റവന്യു വകുപ്പിന്റെ 2020 മാർച്ച് 11ലെ പരിപത്രവും 2020 ഒക്ടോബർ 24ലെ ഉത്തരവും നിയമപ്രാബല്യം ഇല്ലാത്തതാണെന്നു 2021 ജൂലൈയിൽ മരംമുറിക്കേസിലെ പ്രതികളിൽ ചിലരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികൾ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമർപ്പിച്ച ഹർജിയും തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസിലെ പ്രതികളിൽ ചിലർ സമർപ്പിച്ച ഹർജിയും വീണ്ടും പരിഗണിക്കുന്നതിന് ജൂണ്‍ ഏഴിലേക്ക് ജില്ലാ അഡീഷണൽ സെഷൻസ് കോടതി മാറ്റിയിരിക്കയാണ്. ഹർജികളിൽ കക്ഷികൾ താത്പര്യം കാട്ടാത്ത സ്ഥിതിയാണുള്ളത്. തടികളുടെ സംരക്ഷണച്ചുമതല വിട്ടുകിട്ടുന്നതിനുള്ള ഹർജിക്ക് ഏകദേശം മൂന്നു വർഷമാണ് പഴക്കം.
തടികളുടെ സംരക്ഷണം മുൻനിർത്തി 2023 ജനുവരി ആറിന് ജില്ലാ കോടതി നൽകിയ നിർദേശങ്ങൾ വനം വകുപ്പ് പാലിച്ചിട്ടില്ല. തടികൾ മേൽക്കൂരയുള്ള ഷെഡിൽ നിലത്തുനിന്നു മതിയായ ഉയരത്തിൽ വെയിലോ മഴയോ ഈർപ്പമോ തട്ടാതെ കേസ് തീർപ്പാകുന്നതുവരെസൂക്ഷിക്കണമെന്നായിരുന്നു കോടതി നിർദേശം. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റർ ചെയ്ത ഒആർ 01/2021 മുതൽ 43/2021 വരെയുള്ള കേസുകളിൽ കുറ്റപത്ര സമർപ്പണം നടന്നിട്ടില്ല.
കേസുകളിൽ ഉൾപ്പെടെ മുഴുവൻ തടികളും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. തടികളുടെ കണ്ടുകെട്ടൽ പൂർത്തിയായില്ല. കണ്ടുകെട്ടൽ നടപടികൾക്കെതിരേ കോടതിയിലുള്ള കേസുകൾ അനിശ്ചിതമായി നീളുകയാണ്. പോലീസ് കേസുകളിൽ 25 ഓളം എണ്ണത്തിൽ കുറ്റപത്രം സമർപ്പിക്കാനുണ്ട്.
ഇതിനകം 22 കേസുകളിലാണ് കുറ്റപത്ര സമർപ്പണം നടന്നത്. ഈട്ടി മുറിയിൽ തുടരന്വേഷണം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശിപാർശ ചെയ്തത് ക്രൈംബ്രാഞ്ച് തള്ളുകയാണുണ്ടായത്.