കോവിഡ് വാക്സിനേഷനെതിരെ അഭിപ്രായ പ്രകടനം നടത്തിയത് വികാരത്തിന് അടിമപ്പെട്ടാണെന്ന് നടൻ മൻസൂർ അലി ഖാൻ. ആശയക്കുഴപ്പമുണ്ടാക്കാനോ ആരെയെങ്കിലും വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ മൻസൂർ അലി ഖാൻ അറിയിച്ചു.
തമിഴ് സിനിമ നടൻ വിവേക് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്പോഴായിരുന്നു മൻസൂർ അലി ഖാന്റെ അഭിപ്രായ പ്രകടനം. ഒരു കുഴപ്പവുമില്ലായിരുന്ന വിവേകിന്റെ മരണത്തിന് കാരണം കോവിഡ് വാക്സീൻ ആണെന്നായിരുന്നു താരം ആരോപിച്ചത്.
കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കോവിഡ് ഇന്ത്യയിൽ കാണില്ല. മാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാൻ മാസ്ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ.
പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇതെന്നും മൻസൂർ അലി ഖാൻ ചോദിക്കുന്നു. ഈ കോവിഡ് വാക്സീൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു.
എങ്കിൽ ഇൻഷുറൻസ് തരൂ. 100 കോടി ഇൻഷുറൻസ് തരൂ, കോവിഡ് വാക്സീൻ എടുക്കുന്നവർക്ക്. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവർക്ക് ജീവിക്കണം...’ അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വടപളനി പോലീസ് നടനെതിരെ കേസെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.