ചെറുവത്തൂർ: ചെറുവത്തൂർ ടൗണിനെ ഗതാഗത കുരുക്കിലും അപകട ഭീതിയിലുമാക്കിയ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള യാത്ര വഴി തിരിച്ചു വിട്ട നടപടി പുനക്രമീകരിക്കണമെന്ന ആവശ്യത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടു.
അടച്ചിട്ട ചെറുവത്തൂർ മട്ടലായി ദേശീയപാതയിലെ ഞാണങ്കൈ, ഗതാഗത കുരുക്കും അപകടങ്ങളുമേറുന്ന പുതിയ പാതയിലെ മൽസ്യമാർക്കറ്റിനടുത്തുള്ള ജംഗ്ഷൻ എന്നിവിടങ്ങളിൽ സബ് കളക്ടർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.
ചെറുവത്തൂർ ടൗണിന്റെ തെക്ക് ഭാഗത്തെ ഞാണങ്കൈ മുതൽ മട്ടലായി വരെയുളള റോഡ് അടച്ചിട്ടത് മൂലം വ്യാപാരികൾ ഏറെ ദുരിതങ്ങൾ അനുഭവിക്കുകയാണെന്നും പാത പഴയ രീതിയിൽ പുനഃസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ യൂണിറ്റ് ഭാരവാഹികൾ കഴിഞ്ഞദിവസം ജില്ലാ കളക്ടർ കെ.ഇമ്പശേഖറിനെ കണ്ട് നിവേദനം നൽകിയിരുന്നു.
ടൗണിൽ താറുമാറായി കിടക്കുന്ന ട്രാഫിക്ക് സംവിധാനങ്ങൾക്ക് പരിഹാരം കാണുക, ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചന്തേര പോലീസിനും നിവേദനം നൽകിയിരുന്നു.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ജില്ലാ കളക്ടറുടെ നിർദേശത്തിൽ സബ് കളക്ടർ സൂഫിയാൻ അഹമ്മദ് ചെറുവത്തൂരിലെ വിവിധ സ്ഥലങ്ങളിലെത്തിയത്. ഞാണങ്കൈ കുന്നിലൂടെയുള്ള പഴയ ദേശീയപാതയും പുതുതായി നിർമിക്കുന്ന പാർശ്വപാതയും നോക്കിക്കണ്ട സബ് കളക്ടർ പുതിയ പാതയിലെ മൽസ്യമാർക്കറ്റിനടുത്തുള്ള ജംഗ്ഷനിലുമെത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.വി.ജയൻ, എം.വി.വിജയൻ, ചന്തേര എസ്ഐ എൻ.വിപിൻ, ദേശീയപാത വിഭാഗത്തിലെ എഞ്ചിനീയർ എം.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്.
ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, വൈസ് പ്രസിഡന്റ് എം.രാഘവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.പത്മിനി, സി.വി.ഗിരീശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ പി.പി.മുസ്തഫ, സി.രഞ്ജിത്ത്, കെ.സി.സതീശൻ, എസ്.എൻ.രഞ്ജിത്ത്, സി.ചന്ദ്രൻ, മുരളി നീലിമ, ജയകുമാർകണ്ണൻ, എം.എ.സുരേഷ്, കെ.ഹരിദാസ് എന്നിവർ ഉദ്യോഗസ്ഥരോട് ടൗൺ നേരിടുന്ന ദുരിതം വിവരിച്ചു.സന്ദർശനത്തിന്റെ ഭാഗമായി ജില്ലാ കളക്ടർക്ക് സബ് കളക്ടർ സൂഫിയാൻ അഹമ്മദ് റിപ്പോർട്ട് നൽകും.