ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയല്ല, സുവിശേഷം പങ്കുവയ്ക്കലിനാണു മുൻഗണന: മാർപാപ്പ
Saturday, September 20, 2025 1:24 AM IST
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൗത്യം ആഗോളപ്രതിസന്ധികൾ പരിഹരിക്കുകയല്ല, മറിച്ച് കത്തോലിക്കരോടുള്ള വിശ്വാസപ്രഘോഷണവും ലോകവുമായി സുവിശേഷം പങ്കുവയ്ക്കലുമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
സഭാതലവനായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇതാദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ക്രക്സ് സീനിയർ കറസ്പോണ്ടന്റ് എലീസ് ആൻ അലനുമായി സംസാരിക്കുകയായിരിന്നു മാർപാപ്പ.
ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് എന്റെ പ്രധാന കര്‍ത്തവ്യമായി കാണുന്നില്ല. വാസ്തവത്തിൽ, സഭയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് ഞാൻ കരുതുന്നു. പ്രസംഗിക്കപ്പെടേണ്ടതും ഉച്ചത്തിൽ സംസാരിക്കേണ്ടതും സുവിശേഷത്തിന്റെ സന്ദേശമാണെന്നും മാർപാപ്പ പറഞ്ഞു. എൽജിബിടി വിഷയം, വനിതാ ഡീക്കന്മാരുടെ സാധ്യത, സിനഡാലിറ്റി, പരമ്പരാഗത ലത്തീന്‍ കുർബാന എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളില്‍ മാർപാപ്പ അഭിപ്രായം പറഞ്ഞു.
ലൈംഗികതയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സഭ പഠിപ്പിക്കുന്ന പ്രബോധനത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത തീരെ കുറവാണെന്നും മാർപാപ്പ വ്യക്തമാക്കി.
വിവാഹത്തെക്കുറിച്ച് താന്‍ ഇതിനകംതന്നെ സംസാരിച്ചിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ, കുടുംബമെന്നതു വിവാഹമെന്ന കൂദാശയിൽ പുരുഷനും സ്ത്രീയും അനുഗ്രഹിക്കപ്പെട്ടുള്ള സമര്‍പ്പണമാണെന്നും ലെയോ മാർപാപ്പ പറഞ്ഞു. സ്വവര്‍ഗ ബന്ധങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പരോക്ഷമായ പരാമര്‍ശമാണു മാർപാപ്പയുടെ വാക്കുകളില്‍നിന്നു വ്യക്തമാകുന്നത്.