രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ദ്രോഹിക്കുന്നവരെ തിരിച്ചും ദ്രോഹിക്കും. ഇസ്രയേൽ പൂർണയുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഒക്ടോബറിൽ ഗാസയുദ്ധം തുടങ്ങിയതുമുതൽ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിക്കുന്നു. ഇസ്രയേൽ ശക്തമായ തിരിച്ചടിയാണു നല്കുന്നത്. ലബനനിൽ 560 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 26 സിവിലിയന്മാരും 23 സൈനികരും കൊല്ലപ്പെട്ടു. ഇരു ഭാഗത്തുമായി രണ്ടു ലക്ഷം പേർ ഒഴിഞ്ഞുപോയി.
ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ടെഹ്റാനിൽ വധിക്കപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്ന ഇറാന്റെ ഭീഷണിയും പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നു.