കീവ്: യുക്രെയ്ന് അമേരിക്കയുടെയും യൂറോപ്യൻ പങ്കാളികളുടെയും സഹായം എത്തുംമുൻപ് പ്രഹരമേൽപ്പിക്കാൻ പോരാട്ടം കനപ്പിച്ച് റഷ്യ. രണ്ട് അതിർത്തി പ്രദേശങ്ങളിലൂടെ മുന്നേറുന്ന റഷ്യൻ സൈന്യത്തെ തടഞ്ഞുനിർത്താൻ യുക്രെയ്ൻ പാടുപെടുകയാണ്. അതിർത്തിയിൽ കനത്ത പോരാട്ടം നടക്കുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
വരും ആഴ്ചകളിൽ അമേരിക്കയുടെയും യൂറോപ്യൻ പങ്കാളികളുടെയും സൈനിക സഹായം എത്തുന്നതിനുമുൻപ് യുക്രെയ്നെ തളർത്താനാണു റഷ്യൻ സേന ലക്ഷ്യമിടുന്നത്. രണ്ടു വർഷത്തെ യുദ്ധത്തിനിടയിലെ യുക്രെയ്ൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് പ്രതിരോധ വിദഗ്ധർ പറയുന്നു. റഷ്യ ഇത് അവസരമാക്കിയെടുത്തിരിക്കുകയാണ്.
ബെൽഗരോദിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി മോസ്കോ: റഷ്യയിലെ ബെൽഗരോദ് മേഖലയിൽ യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ ബഹുനിലക്കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി.
യുക്രെയ്ൻ ഷെല്ലിംഗിൽ ഞായറാഴ്ച പുലർച്ചെ 10 നിലക്കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.