ന്യൂഡൽഹി: കർഷകർക്കുള്ള സാന്പത്തികസഹായ പദ്ധതിയായ പിഎം കിസാൻ നിധിയുടെ 17-ാമത് ഗഡുവായി 20,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്തു. രാജ്യത്തെ 9.26 കോടി കർഷകർക്ക് 2,000 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നലെ കൈമാറിയത്.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ സർക്കാർ ചെലവിൽ ഇന്നലെ വൻ കർഷകസമ്മേളനം സംഘടിപ്പിച്ചായിരുന്നു തുക മോദി വിതരണം ചെയ്തത്. വാരാണസിയിലെ വോട്ടർമാർ തന്നെ എംപിയായി മാത്രമല്ല, പ്രധാനമന്ത്രിയായി കൂടിയാണ് തെരഞ്ഞെടുത്തതെന്ന് കർഷക സമ്മേളനത്തിൽ മോദി പറഞ്ഞു.
പ്രധാനമന്ത്രിയായി മൂന്നാമത് ചുമതലയേറ്റശേഷം മോദി ആദ്യം ഒപ്പുവച്ച ഫയൽ ഇതായിരുന്നു. കംപ്യൂട്ടറിലെ ഒരു ക്ലിക്കിലൂടെയാണ് 20,000 കോടി രൂപ 9.26 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറിയത്.
കൃഷി സഖികളായി പരിശീലനം നേടിയ 30,000 ലധികം സ്വാശ്രയ ഗ്രൂപ്പുകൾക്കുള്ള സർട്ടിഫിക്കറ്റുകളും പാരാ എക്സ്റ്റൻഷൻ വർക്കർമാരായി പ്രവർത്തിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്തു.
കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജയ്ക്കുശേഷമായിരുന്നു മോദി കർഷക സമ്മേളനത്തിനെത്തിയത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി 2019-20ലെ കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റിലാണ് പിഎം കിസാൻ നിധി പദ്ധതി പ്രഖ്യാപിച്ചത്. എല്ലാ കർഷക കുടുംബങ്ങൾക്കും 2,000 രൂപ വീതം മൂന്നു ഗഡുവായി പ്രതിവർഷം 6,000 രൂപ കാഷ് ട്രാൻസ്ഫർ നൽകുന്നതായിരുന്നു പദ്ധതി.
ഓരോ നാലു മാസത്തിലും മൂന്നു തുല്യഗഡുക്കളായാണു വർഷംതോറും 6,000 രൂപയുടെ സാന്പത്തിക ആനുകൂല്യം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുക.
നാലു മാസത്തിലൊരിക്കൽ 2,000 രൂപ വീതമാണു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുന്നത്.