നെന്മാറ: ഒന്നാംവിള നെൽപ്പാടങ്ങളിൽ കതിർവന്നു തുടങ്ങി. ജൂൺ അവസാനം ഞാറ്റടി നട്ട നെൽപ്പാടങ്ങളിലാണ് കതിർ നിരന്നത്. ഉമ ഇനം നെല്ലിനമാണ് കതിരണിഞ്ഞത്. കതിർ വന്നതോടെ ചാഴി, മുഞ്ഞ തുടങ്ങിയ കീടബാധകളും കണ്ടുതുടങ്ങി. വീണ്ടും മഴ എത്തിയതോടെ കർഷകർക്ക് കീടനാശിനി തളിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
ചില പാടശേഖരങ്ങളിൽ ഓലകരിച്ചിൽ രോഗവും നിലനിൽക്കുന്നുണ്ട്. നെന്മാറ പഞ്ചായത്തിലെ വിത്തനശേരി, എലന്തൻ കുളമ്പ്, അയിലൂർ ചീതാവ്, മരുതഞ്ചേരി, തുടങ്ങിയ പാടശേഖരങ്ങളിലും കതിർ നിരന്നു. ശേഷിക്കുന്ന പാഠങ്ങളിൽ രണ്ടാഴ്ചയ്ക്കകം കതിർനിരക്കും. മഴ ശക്തമായാൽ കതിര് വരുന്ന നെൽപ്പാടങ്ങളിൽ പരാഗണം നടക്കാതെ പതിര് കൂടാനുള്ള സാധ്യതയുള്ളതായും കർഷകർ ആശങ്കപ്പെടുന്നു.