ADVERTISEMENT
ADVERTISEMENT
23
Wednesday
July 2025
1:29 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ADVERTISEMENT
Back to home
ഇങ്ങ് പോര്... ഈ അവധിക്കാലം തൃശൂരിലാക്കാം...
സി.ജി. ജിജാസൽ
Thursday, April 3, 2025 5:37 PM IST
X
പുത്തൻപള്ളി, ബൈബിൾ ടവർ
നഗരഹൃദയത്തിലെ ദേവാലയമാണു പുത്തൻപള്ളി എന്ന വ്യാകുല മാതാവിൻ ബസിലിക്ക. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമായ പുത്തൻ പള്ളി ഗോഥിക് വാസ്തു ശൈലിയിലാണു നിർമിച്ചത്.
ഇതിനോട് ചേർന്നുതന്നെ 146 അടി aവീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും സന്ദർശകർക്ക് മനോഹര ദൃശ്യങ്ങൾ സമ്മാനിക്കും.
മൃഗശാലയും മ്യൂസിയവും
തൃശൂർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ 13.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു മ്യൂസിയവും മൃഗശാലയും. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മൃഗശാലകളിലൊന്നും സംസ്ഥാനത്തെ പ്രധാന സുവോളജിക്കൽ പാർക്കുമാണിത്.
ചിൽഡ്രൻസ് പാർക്ക്, ത്രീഡി തിയേറ്റർ എന്നിവയുമുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിനു തുറക്കുമെന്നുമറിയുന്നു.
ചാവക്കാട് ബീച്ച്
ഒരുകാലത്ത് ബീച്ച് എന്നുപറഞ്ഞാൽ ചാവക്കാട് എന്ന് പറഞ്ഞിരുന്നവിധം ഖ്യാതിയുണ്ടായിരുന്നു ചാവക്കാട് ബീച്ചിന്. ഇന്നും അതിനു അധികമൊന്നും കോട്ടം തട്ടാതെ മുന്നോട്ട് പോകാൻ ഇടയാക്കുന്നത് പ്രകൃതിയുടെ മായക്കാഴ്ചകളാണ്.
വടക്കുന്നാഥ ക്ഷേത്രം
തൃശൂർ പൂരത്തിന്റെ പെരുമയാൽ ഉയർന്നുനിൽക്കുന്ന വടക്കുന്നാഥ ക്ഷേത്രം ചരിത്രവുമായി ഇഴചേർന്നു നിൽക്കുന്നു. ശക്തൻ തന്പുരാന്റെ കാലത്താണ് ഇന്നത്തെ നിലയിൽ പുനർനിർമിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ടുള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കറിലാണു സ്ഥിതി ചെയ്യുന്നത്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്.
വടക്കുംനാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട്. നഗരത്തിലെത്തുന്ന ആർക്കും വടക്കുന്നാഥനു മുന്നിലൂടെയല്ലാതെ പോകാൻ കഴിയില്ല. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണു ക്ഷേത്രം.
വാഴച്ചാൽ
അതിരപ്പിള്ളിയുടെ പേരിനൊപ്പം ചേർക്കപ്പെടുന്ന മറ്റൊരു പേരാണ് വാഴച്ചാൽ. അതിരപ്പിള്ളിയിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലം. പച്ചപ്പുകൊണ്ടും വെള്ളത്തിന്റെ കളകളാരവംകൊണ്ടും സന്ദർശകരുടെ മനം മയക്കും ഇവിടം.
വംശനാശം നേരിടുന്ന വേഴാന്പലുകളെയും ഇവിടെ കാണാനാകും. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.
ചെപ്പാറ റോക്ക് ഗാർഡൻ
ഒരിക്കലും കാണാൻ മറന്നുപോകരുത് ചെപ്പാറ റോക്ക് ഗാർഡൻ. പ്രകൃതിസൗന്ദര്യത്താൽ സന്പന്നമായ ഇവിടം നീണ്ടുകിടക്കുന്ന പാറക്കൂട്ടം സഞ്ചാരികൾക്ക് നൽകുന്ന കാഴ്ച അതിമനോഹരമാണ്.
വീശിയടിക്കുന്ന കാറ്റും പൊട്ടിവിരിയുന്ന പ്രഭാതവും കോടമഞ്ഞും അസ്തമയവും എല്ലാം സന്ദർശകർക്ക് നവ്യാനുഭവമാണ് പകരുക. ഋഷിമാർ ധ്യാനിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന മുനിയറകളും ഇവിടെ കാണാം.
തൃശൂർ നെഹ്റു പാർക്ക്
നെഹ്റുവിനോടുള്ള ആദമർപ്പിച്ചു തുറന്ന പാർക്ക് സ്വരാജ്റൗണ്ടിൽതന്നെയാണ്. തിരക്കേറെയുള്ള നഗരത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ വിനോദത്തിന് ഉപയോഗിക്കാം.
തൃശൂർ കോർപറേഷനാണു പാർക്കിന്റെ ചുമതല. വ്യായാമത്തിനായി എല്ലാവിധ പ്രായക്കാർക്കുമുള്ള ഉപകരണങ്ങളുമുണ്ട് ഇവിടെ.
ശക്തൻ കൊട്ടാരം
കൊച്ചി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന കൊട്ടാരം രണ്ടുവർഷത്തിനുശേഷം അടിമുടി മാറ്റത്തോടെ സന്ദർശകർക്കായി തുറന്നിട്ടുണ്ട്.
രാമവർമ തന്പുരാൻ കേരളഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795ലും പിന്നീടു ശക്തൻ തന്പുരാനും പുനരുദ്ധരിച്ചതാണു കൊട്ടാരം. ഉദ്യാനവും സർപ്പക്കാവും കുളവുമൊക്കെയായി കാഴ്ചകളുടെ കലവറയാണിവിടം.
അതിരപ്പിള്ളി
വിദേശികളെയടക്കം ആകർഷിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണു കേരളത്തിന്റെ നയാഗ്രയെന്ന് അറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം.
മഴ ശക്തമാകുന്ന കാലങ്ങളിലാണ് ഇവിടെ വെള്ളച്ചാട്ടം മായക്കാഴ്ചകൾ ഒരുക്കുന്നതെങ്കിലും വേനലിലും ഇവിടെ നിരവധി സഞ്ചാരികൾ എത്താറുണ്ട്.
പശ്ചിമഘട്ട മലനിരകളിൽനിന്നു ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയുടെ ഭാഗമായ അതിരപ്പിള്ളി ഷോളയാർ വനമേഖലയുടെ കവാടം കൂടിയാണ്.
പുള്ള്
തിരക്കേറിയ നഗരജീവിതത്തിൽനിന്നു പ്രകൃതിയുടെ ശാന്തമായ പുതിയൊരു ലോകം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഇടമാണ് പുള്ള്.
നോക്കെത്താദൂരം പരന്നുകിടക്കുന്ന കോൾപ്പാടങ്ങൾക്ക് നടുവിലൂടെ ഇളംകാറ്റേറ്റ് ഇരുവശങ്ങളിലും പച്ചപ്പും നിറഞ്ഞൊഴുകുന്ന തോടും താമരപ്പാടവും കണ്ടും കുട്ടവഞ്ചി യാത്രനടത്തിയും ഭക്ഷണം കഴിച്ചും മടങ്ങാൻ പറ്റിയ ഇടമാണിത്.
പ്രഭാതകാഴ്ചയും വൈകുന്നേരത്തെ അസ്തമയവും പറഞ്ഞറിയിക്കാനാവില്ല.
മലക്കപ്പാറ
അതിരപ്പിള്ളിയും വാഴച്ചാലും കണ്ടു തിരികെ മടങ്ങുംമുൻപ് സന്ദർശകർക്ക് കണ്ണിനു കുളിരേകുന്ന മറ്റൊരു ഇടമാണ് മാലാഖപ്പാറ എന്ന പേരിൽ അറിയപ്പെടുന്ന മലക്കപ്പാറ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് പ്രദേശത്തിന്റെ ശരാശരി ഉയരം.
തേയിലത്തോട്ടങ്ങൾ കൊണ്ടും സമൃദ്ധമായ ഇവിടം ആന, മ്ലാവ്, വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങൾ എന്നിവയെയും കാണാൻ സാധിക്കും.
ഈ യാത്രയിൽ തന്നെ ലോവർ ഷോളയാർ ഡാമും കാണാം. വാഴച്ചാൽ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെയും കീഴിലാണു പ്രദേശം.
ADVERTISEMENT
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല:
പാലക്കാട്
കാഴ്ച:
പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്... എത്ര നേരം നോക്കിയിരുന്നാലും മതിവരാത്ത താഴ്വര കാഴ്ചകൾ. ഇടതൂർന്ന വനങ്ങൾ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം, വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകൾ...
എല്ലാംകൂടി ഒറ്റനോട്ടത്തിൽ കാണാൻ പറ്റിയാലോ! അതിനു നെല്ലിയാംപതിക്കു സമീപമുള്ള സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഇടം.
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർ, ഫോട്ടോഗ്രാഫർമാർ, പ്രകൃതിസ്നേഹികൾ തുടങ്ങിയവർ ഇവിടെയെത്തിയാൽ പിന്നെ മടങ്ങാൻ തോന്നില്ല.
ശ്രീരാമനും സീതയും ലക്ഷ്മണനും വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ള ഇടംകൂടിയാണത്.
യാത്ര:
നെല്ലിയാംപതിയിൽനിന്ന് എട്ടു കിലോമീറ്റർ. വളഞ്ഞുപുളഞ്ഞ വഴികളിലൂടെയുള്ള യാത്ര തന്നെ രസകരം.
മറ്റു കാഴ്ചകൾ:
സീതാർകുണ്ട് വ്യൂപോയിന്റിൽ എത്തുന്നവർക്ക് പോത്തുണ്ടി ഡാം, കേശവൻപാറ വ്യൂ പോയിന്റ്, കാരിമ്പാറ വെള്ളച്ചാട്ടം എന്നിവയും കണ്ടുമടങ്ങാം.
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
ജില്ല:
ഇടുക്കി
കാഴ്ച:
ഗുഹ
പ്രത്യേകത:
ഭംഗി, സാഹസികത
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പുറമേനിന്ന് എത്തുന്നവർക്ക് ഇടുക്കിയിൽ എവിടെ നോക്കിയാലും ഒരു ടൂറിസം സ്പോട്ട് ആയിട്ടു തോന്നാം.
എന്നാൽ, ഇടുക്കിയിൽ എത്തുന്ന മിക്കവരും നഷ്ടപ്പെടുത്തുന്ന അല്ലെങ്കിൽ അറിയാതെ പോകുന്ന ഒരു വേറിട്ട കാഴ്ചയുണ്ട്, അതൊരു ഗുഹയാണ്. വൈശാലി ഗുഹ. ഇടുക്കി ഡാമിന്റെ പരിസരത്തുതന്നെയാണ് ഈ കാഴ്ച.
പേരുവന്നത് ഒരു സിനിമയിൽനിന്നാണ്. ഭരതന്റെ സൂപ്പർ ഹിറ്റായ വൈശാലി എന്ന സിനിമയുടെ സെറ്റ് ആയിരുന്നു ഈ ഗുഹയും പരിസരവും. അന്നു മുതലാണ് ഇതു സിനിമയുടെയും നായകയുടെയും പേരായ വൈശാലിഎന്നറിയപ്പെട്ടത്.
ഗുഹയാണോ?
സത്യത്തിൽ ഇതൊരു സ്വാഭാവിക ഗുഹ അല്ല. ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനായി 1970കളിൽ പാറ തുരന്നു നിർമിച്ചതാണ് ഈ ടണൽ. 550 മീറ്റർ നീളം. പിന്നീടിത് എല്ലാവരും മറന്നു.
എന്നാൽ, 1988ൽ വൈശാലി സിനിമയിലെ നായകൻ ഋഷ്യശൃംഗന്റെ ആശ്രമവും പരിസരവുമായി ഇതു ചിത്രീകരിക്കപ്പെട്ടതോടെ കഥ മാറി. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമാണ് ഇന്നു വൈശാലി.
യാത്ര:
കുറവൻ മല നിരകളിൽനിന്ന് അരമണിക്കൂർ നടന്നാൽ വൈശാലിഗുഹയിലെത്താം. അല്പം സാഹസികത വേണ്ടി വരുന്നതാണ് ഗുഹായാത്ര.
വടക്കാഞ്ചേരിയിലേക്ക് വരൂ... ചിറകളുടെയും വെള്ളക്കെട്ടുകളുടെയും സൗന്ദര്യം നുകരാം
വിണ്ണില്‍ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങിയ ജലകണങ്ങള്‍ വീണ്ടും പ്രകൃതിയെ പച്ചപ്പിന്റെ മേലങ്കി അണിയിക്കുന്പോള് കാടും കാട്ടരുവികളും സൗന്ദര്യത്തിന്റെ നയനമനോഹര കാഴ്ചകള്‍ സമ്മാനിക്കുന്പോള്... ചിന്നിച്ചിതറി വീഴുന്ന ജലകണങ്ങള്‍ തട്ടിത്തെറിപ്പിച്ചും മഴയുടെ കുളിരണിഞ്ഞും ഈ മണ്‍സൂണ്‍ കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിനോദസഞ്ചാരികള്‍.
കാടും മേടും പുഴയും പൂക്കളും അടങ്ങുന്ന പതിവ് വിനോദകേന്ദ്രങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയപുതിയ കേന്ദ്രങ്ങള്‍ തേടി യാത്ര തുടരുന്ന സഞ്ചാരികളെ മണ്‍സൂണിന്റെ സൗന്ദര്യം ആവാഹിച്ചുകൊണ്ട് അവരെ മാടിവിളിക്കുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയും പരിസരപ്രദേശങ്ങളെയിലേയും പ്രാദേശിക വിനോദസഞ്ചാരകേന്ദ്രങ്ങള്‍. അത്തരത്തില്‍ അധികമാരും എത്തിപ്പെടാത്ത ചില മഴക്കാല വിനോദസഞ്ചാരകേന്ദ്രങ്ങളെ നമുക്ക് പരിചയപ്പെടാം.
പേരപ്പാറ ചെക്ക് ഡാം
വടക്കാഞ്ചേരി വാഴാനി ഡാമിലേക്കുള്ള യാത്രയ്ക്കിടെ അധികമാരും അറിയാതെ പോകുന്ന ഒരു മനോഹര ഇടമാണ് പേരേപ്പാറ ചെക്ക് ഡാം. കാടിനാല്‍ ചുറ്റുപ്പെട്ട പ്രദേശത്ത് ഒഴുകിയെത്തുന്ന കാട്ടരുവികളും അവയെത്തുന്ന ജലാശയവും അതില്‍നിന്നു താഴേക്ക് ഒഴുകി വരുന്ന വെള്ളവും മഴക്കാലത്ത് സമ്മാനിക്കുന്നത് കുളിരുള്ള കാഴ്ചകളില്‍ ഒന്നാണ്.
ചെറിയ വെള്ളച്ചാട്ടങ്ങളോടെയുള്ള ഇവിടെ ആളുകള്‍ കുടുംബസമേതം കുളിക്കാനും മഴയുടെ സൗന്ദര്യം ആസ്വദിക്കാനും എത്തുന്നു. വിരുപ്പാക്ക നൂല് കന്പനി കഴിഞ്ഞ് 100 മീറ്റര്‍ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 300 മീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്.
തൂമാനം വെള്ളച്ചാട്ടം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി മാറുകയാണ് അകമലയിലെ തൂമാനം വെള്ളച്ചാട്ടം. വടക്കാഞ്ചേരി നഗരത്തില്‍നിന്ന് ഏകദേശം മൂന്ന് കിലോമീറ്ററോളം മാറി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം അകമല ചേപ്പലക്കോട് വനമേഖലയില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.
പ്രകൃതിരമണീയമായ വെള്ളച്ചാട്ടം എന്നതിലുപരി വളരെ സുരക്ഷിതമായതും കുട്ടികള്‍ക്ക് പോലും ഇറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യാം എന്നതുമാണ് തൂമാനത്തെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്.
ചാത്തന്‍ചിറ
മഴ കനത്താല്‍ നിറഞ്ഞൊഴുകുന്ന ചാത്തന്‍ചിറ ചെക്ക് ഡാമും വെള്ളച്ചാട്ടവും ആസ്വാദകമനം കവരുമെന്ന കാര്യം തീര്‍ച്ചയാണ്. വടക്കാഞ്ചേരി കാഞ്ഞിരക്കോട് കൊടുന്പ് പ്രദേശത്ത് മലനിരകള്‍ക്ക് താഴെ സ്ഥിതിചെയ്യുന്ന ഡാമില്‍ നിറഞ്ഞുതുളുന്പി കിടക്കുന്ന നീലജലാശയവും അതില്‍നിന്നു കവിഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
എരുമപ്പെട്ടി പഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ചിറ വടക്കാഞ്ചേരി നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയും വരള്‍ച്ചയെയും ഒരുപരിധിവരെ തടയുന്നവയില് ഒന്നാണ്.
കല്ലന്പാറ ചോല
പാദസ്വരനാദം പോലെ കാതുകളില്‍ ശ്രവ്യസുന്ദര ശബ്ദവും ചെപ്പാറ മലയില്‍നിന്ന് ഒഴുകി ചെറിയ ചോലകളും വെള്ളച്ചാട്ടവും ഉള്‍പ്പെടുന്ന മഴക്കാല വിനോദസഞ്ചാര കേന്ദ്രമാണ് കല്ലന്പാറ ചോല എന്ന് പറയുന്ന ഈ ചോല.
തെക്കുംകര പഞ്ചയത്തിലെ കല്ലന്പാറ ബസ് സ്റ്റോപ്പില്‍നിന്ന് ഏകദേശം ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമുള്ള ഇവിടെ റോഡിലേക്ക് ഒഴുകി വരുന്ന കാട്ടരുവികളും അല്പം മാറി ഒരു തെങ്ങിന്റെ ഉയരത്തില്‍ പാറക്കെട്ടുകളിലൂടെ ഒഴുകി വരുന്ന വെള്ളവും സുന്ദരകാഴ്ചകളാണ് സമ്മാനിക്കുന്നത്.
പൊതുവെ മഴ ശക്തമാകുന്പോള്‍ മാത്രമേ ഇവിടെ ഈ കാഴ്ച കാണാന്‍ സാധിക്കുകയുള്ളു. റീല്‍സുകളിലും മറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി അറിഞ്ഞും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരവധിപ്പേരാണ് ഇവിടെ ഇപ്പോള്‍ എത്തിച്ചേരുന്നത്.
നീലറച്ചിറ
വാഴാനി ഡാമില്‍നിന്നു വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുകിവരന്ന കൈവഴികളില്‍ ഒന്നായ നീലറ ചിറയും പ്രദേശവാസികളുടെ ഒഴിവുവേളകളെ ആനന്ദകരമാകുന്ന പ്രിയ ഇടങ്ങളില്‍ ഒന്നാണ്.
വടക്കാഞ്ചേരി ഫൊറോനാ പള്ളിയുടെ സമീപത്ത്നിന്നു മച്ചാട് റൂട്ടില്‍ അയ്യപ്പന്കാവിനും പനങ്ങാട്ടുക്കരയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന മംഗലം പ്രദേശത്ത്നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരം വരുന്ന ഇവിടെ, വയലേലകള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ചിറയില്‍ കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും ഒഴിവുവേളകള്‍ ചെലവഴിക്കുന്നതിനും കുടുംബങ്ങളും കൂട്ടുകാരും അടങ്ങുന്ന സംഘങ്ങള്‍ എത്തുന്നത് പതിവാണ്.
ചിറയ്ക്ക് 100 മീറ്റര്‍ മാറി താഴ്ചയിലേക്ക് പതിക്കുന്ന ചെറിയ വെള്ളച്ചാട്ടവും കാഴ്ചക്കാര്‍ക്ക് നല്ലൊരു അനുഭൂതിയാണ് സമ്മാനിക്കുക.
വട്ടായി വെള്ളച്ചാട്ടം
മണ്‍സൂണ്‍ക്കാല യാത്രകളില്‍ നിറഞ്ഞുനില്ക്കുന്ന റീല്‍സുകളില്‍ ആദ്യസ്ഥാനങ്ങളില്‍ ഒന്നായ വട്ടായി വെള്ളച്ചാട്ടവും കുടുംബങ്ങളുടെ ഇഷ്ടവിനോദകേന്ദ്രങ്ങളില് ഒന്നാണ്.
തൃശൂരില്‍നിന്നു വെറും 13 കിലോമീറ്ററിന് അപ്പുറം കുണ്ടുകാടിനോട് അടുത്തുള്ള വട്ടായിയില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം കാഴ്ചക്കാര്‍ക്ക് കൗതുകങ്ങളുടെ കലവറയാണ് സമ്മാനിക്കുന്നത്.
ചെപ്പാറക്കുന്നിന് ചെരുവുകള്ക്കിടയിലൂടെ ഒഴുകിയെത്തുന്ന ജലസ്രോതസ് വട്ടായിയിലെത്തുന്പോഴാണ് രണ്ട് ചെറു വെള്ളച്ചാട്ടങ്ങളായി മാറുന്നത്. ഇവിടേക്കുള്ള യാത്രാവഴികളില്‍ തന്നെ വെള്ളച്ചാട്ടത്തിന്റെ ഇരന്പല് കേള്‍ക്കാന്‍ കഴിയുന്നതും സഞ്ചാരികള്‍ക്ക് ആവേശം പകരുന്നവയാണ്.
ശ്രദ്ധിക്കുക...
പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് ഒരാഴ്ച മുന്‍പ് എങ്കിലും വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതാണ്. പാറകളിലും കല്ലുകളിലും വഴുക്കലിന് സാധ്യതയുള്ളതിനാല്‍ വെള്ളച്ചാട്ടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രവേശിക്കുന്പോള്‍ ജാഗ്രത പാലിക്കുക.
ഒറ്റയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക.
നിയമപരമായ മുന്നറിയിപ്പ്
ഡാമുകളിലും ജലാശയങ്ങളിലും അനധികൃത്യമായി ഇറങ്ങുന്നതും മത്സ്യബന്ധനം നടത്തുന്നതും ശിക്ഷാര്‍ഹമാണ്.
വാർത്തയും ചിത്രങ്ങളും:
സി.ജി. ജിജാസല്‍
പൂവാർ ദ്വീപിൽ പോകാം...
ജില്ല:
തിരുവനന്തപുരം
കാഴ്ച:
ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത:
സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
തിരുവനന്തപുരത്ത് ടൂറിനെത്തുന്ന പലരും നഗരത്തിൽ കറങ്ങി, കോവളം ബീച്ചും കണ്ടു മടങ്ങുകയാണ് പതിവ്. എന്നാൽ, കാഴ്ചകളുടെ മറ്റു വേറിട്ട അനുഭവങ്ങളും ഇവിടുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്തിന്റെ തെക്കേയറ്റത്തെ പൂവാർ ദ്വീപ്.
ഒരു വശത്ത് അറബിക്കടൽ, മറുവശത്ത് നെയ്യാർ നദി. തടാകം, നദി, കടൽ, കടൽത്തീരം എന്നിവ സംഗമിക്കുന്ന അപൂർവം പ്രദേശങ്ങളിലൊന്ന്. 18ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡ വർമ ഇവിടം സന്ദർശിച്ചു.
നദിയിൽ പൂക്കൾ നിറഞ്ഞിരുന്നതുകണ്ട് അദ്ദേഹമാണ് ഈ സ്ഥലത്തിന് "പൂവാർ" എന്നു പേരിട്ടെതെന്നു പറയപ്പെടുന്നു. നീല നിറമുള്ള തടാകങ്ങൾ, പച്ചപ്പു നിറഞ്ഞ തെങ്ങിൻ തോപ്പുകളൊക്കെ വേറിട്ട ലോകം സമ്മാനിക്കും.
റിസോർട്ടുകൾ, ഫ്ളോട്ടിംഗ് കോട്ടേജുകൾ, ആയുർവേദ കേന്ദ്രങ്ങൾ ഇവയൊക്കെ ഇവിടെയുണ്ട്. ബീച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ, കായൽ സവാരി, പക്ഷി നിരീക്ഷണം, പ്രകൃതി നടത്തം, ജലകായിക വിനോദങ്ങൾ ഇവയൊക്കെ ഇവിടെ ആസ്വദിക്കാം.
സമീപത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആയോധന കലാഗ്രാമം സഞ്ചാരികളുടെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.
ദൂരം:
തിരുവനന്തപുരത്തുനിന്ന് റോഡ്മാർഗം ഏകദേശം 33 കിലോമീറ്റർ. ബസ്, ടാക്സി സൗകര്യം ലഭ്യമാണ്.
മനോഹരി മീനാറ... സമൂഹമാധ്യങ്ങളിൽ തരംഗം, സഞ്ചാരികളുടെ തിരക്കേറുന്നു
നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നു മാറി ഗ്രാമത്തില്‍ ഒരു വെള്ളച്ചാട്ടം. മഴക്കാലമായതോടെ വെള്ളച്ചാട്ടത്തിനു ദൃശ്യഭംഗിയും സൗന്ദര്യവും കൂടിയിരിക്കുകയാണ്. പതിവു വെള്ളച്ചാട്ടങ്ങളും കാഴ്ചകളും കണ്ടുമടുത്ത ആളുകള്‍ മണ്‍സൂണ്‍ ഡെസ്റ്റിനേഷനായി പാലാ ടൗണിനു സമീപമുള്ള കവീക്കുന്ന് മീനാറ വെള്ളച്ചാട്ടത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇതുവരെ ആരും അറിയാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടം സമീപകാലത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മഴക്കാലമായതോടെ വെള്ളച്ചാട്ടവും ഇതിനു മുകളിലുള്ള ചെക്ക്ഡാമും സന്ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തുന്നുണ്ട്.
ചൂണ്ടച്ചേരിയില്നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ പതിക്കുന്നതാണ് ഇവിടത്തെ നീരൊഴുക്ക്. മീനച്ചിലാറിന്റെ കൈവഴിയായും അറിയപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് മനസില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരിടമാണ് മീനാറ വെള്ളച്ചാട്ടം.
എല്ലാ ടെന്ഷനുകളും മറന്ന് ഇത്തിരിനേരം ആസ്വദിക്കാനും സംസാരിച്ചിരിക്കാനും പറ്റിയ ഒരിടമാണിത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് ഈ വെള്ളച്ചാട്ടം. കാടിനു സമാനമായ പ്രകൃതി. ചെറിയ കല്ലിടുക്കുകളില്കൂടി നിറഞ്ഞുപതഞ്ഞ് ഒഴുകുകയാണ് വെള്ളം.
വെള്ളത്തിലിറങ്ങിയാല്‍ അപകടസാധ്യതയുള്ളതിനാല്‍ ആരും ഇറങ്ങാതെ വെള്ളച്ചാട്ടം ആസ്വദിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പി ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള് ഇവിടെ നിക്ഷേപിച്ചിട്ട് പോകരുതെന്നും നാട്ടുകാര്‍ അഭ്യര്‍ഥിക്കുന്നു. നാട്ടുകാര്‍ തന്നെയാണ് സന്ദര്‍ശകര്‍ക്ക് നിര്‍ദേശവും നല്‍കുന്നത്.
നഗരസഭ ഇടപെട്ട് സുരക്ഷാക്രമീകരണങ്ങള്‍ നടത്തി വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമീപവാസികള്‍ ആവശ്യപ്പെടുന്നു. പാലാ മുനിസിപ്പാലിറ്റിയിലെ എട്ടാം വാര്‍ഡിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അപ്പുറം ഭരണങ്ങാനം പഞ്ചായത്താണ്.
പാലാതൊടുപുഴ റോഡിൽ പാലാ കാര്‍മല്‍ ആശുപത്രിക്ക് സമീപമുള്ള റോഡില്‍ കൂടിയും പാലാഈരാറ്റുപേട്ട റോഡില്‍ കൊച്ചിടപ്പാടിയില്നിന്നു കവീക്കുന്നിലേക്ക് പോകുന്ന റൂട്ടിലും സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക് എത്താം.
സമീപത്തായി തീര്‍ഥാടനകേന്ദ്രമായ പാമ്പൂരാംപാറ കുരിശുമലയും സ്ഥിതി ചെയ്യുന്നുണ്ട്.
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പ്രത്യേകത:
കുളിർമയുള്ള അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ്ചായത്തിൽ തുപ്പനാട് പുഴയിൽ വെള്ളം താഴേക്കു പതിക്കുന്ന മനോഹരമായ ഇടമാണ് മീൻവല്ലം. 45 മീറ്ററോളം ഉയരത്തിൽനിന്നു തട്ടുതട്ടുകളായി വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച മതിവരാത്തതാണ്.
വെള്ളച്ചാട്ടത്തിന്റെ ഇരന്പലും വനത്തിന്റെ വന്യതയും കൂടിച്ചേരുന്ന ഇടം. നാലു വെള്ളച്ചാട്ടങ്ങളുടെ തുടർച്ചയാണ് മീൻവല്ലം. മൂന്നു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ചെറുകിട ജലവൈദ്യുത പദ്ധതി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ചൈനീസ് മാതൃകയിൽ ചെറുകിട ജലവൈദ്യുത പദ്ധതി നിർമിക്കാൻ ആദ്യം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു മീൻവല്ലം. സൈലന്റ് വാലി ദേശീയോദ്യാനത്തോടു ചേർന്നുള്ള വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശവും.
ഫോട്ടോഗ്രഫിക്കും പ്രകൃതി നടത്തത്തിനും വനകാഴ്ചകൾആസ്വദിക്കുന്നതിനും അവസരം. ട്രെക്കിംഗ് സാധ്യതകളുമുണ്ട്.
വഴി:
മണ്ണാര്‍ക്കാട്ടുനിന്ന് 26 കിലോമീറ്ററും പാലക്കാടുനിന്ന് 34 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനിൽനിന്ന് എട്ടു കിലോമീറ്റർ.
വിനോദസഞ്ചാരികളുടെ പറുദീസയായി മന്ത്രപ്പാറ
ദൃശ്യ മനോഹാരിതയേറിയ മന്ത്രപ്പാറ വ്യൂ പോയിന്റിലേക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിച്ചു. ഇടുക്കി മെഡിക്കൽ കോളജും ചെറുതോണി, ഇടുക്കി അണക്കെട്ടുകളും വിശാലമായ ജലാശയവുമെല്ലാം ഒരു പോയിന്റിൽനിന്നു കാണാവുന്ന മനോഹരമായ പ്രദേശമാണ് മന്ത്രപ്പാറ.
ജില്ലാ ആസ്ഥാനമായ പൈനാവിന് സമീപമായതിനാലും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാമെന്നതും സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുകയാണ്. ഏത് വെയിലത്തും കുളിർമ പകരുന്ന ഇളം കാറ്റാണ് മറ്റൊരു പ്രത്യേകത.
നിരപ്പായ പാറയിൽനിന്ന് ജില്ലാ ആസ്ഥാന മേഖലകളെല്ലാം കാണാനാകും. കിലോമീറ്ററുകൾ ദൂരം വരെയുള്ള മൊട്ടക്കുന്നുകളും ടൗണുകളും കൃഷിയിടങ്ങളുമെല്ലാം ഇവിടെ നിന്നാൽ കാണാനാകും. ഇടുക്കി അണക്കെട്ടിലെ നീലത്തടാകം ഏറെ ദൂരം വീക്ഷിക്കാമെന്നതാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
പൈനാവ്താന്നിക്കണ്ടംഅശോക കവല സംസ്ഥാന പാതയിൽ അമൽജ്യോതി സ്കൂളിന് സമീപത്തുനിന്ന് 250 മീറ്ററിൽ താഴെ മാത്രം കാൽനടയായി സഞ്ചരിച്ചാൽ മന്ത്രപ്പാറയിലെത്താം. പാറേമാവിൽ പ്രവർത്തിക്കുന്ന ഇടുക്കി വില്ലേജ് ഓഫീസിന് മുന്നിലുള്ള റോഡിലൂടെയും മന്ത്രപ്പാറയിലെത്താം.
വിനോദസഞ്ചാരികൾക്ക് ഹരമായി മാറിയ മന്ത്രപ്പാറയുടെ ചെരുവിൽ കൈവരികൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
കൊടികുത്തിയ OOTY
ജില്ല:
മലപ്പുറം
കാഴ്ച:
പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത:
പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ചെറിയ ഒരു ഊട്ടിയുണ്ട്. കുടുംബത്തോടൊപ്പം രസകരമായി സമയം ചെലവഴിക്കാൻ പറ്റിയ പുൽമേടുകൾ നിറഞ്ഞ ഊട്ടി. പെരിന്തൽമണ്ണയ്ക്കു സമീപമുള്ള കൊടികുത്തിമലയാണ് മലപ്പുറത്തെ ഊട്ടി എന്നറിയപ്പെടുന്നത്.
ബ്രിട്ടീഷുകാർ പ്രദേശത്തെ ഉയർന്ന സ്ഥലമായി കണ്ടു പതാക നാട്ടിയതോടെയാണ് കൊടികുത്തിമല എന്ന പേരു വന്നതത്രേ. സമുദ്രനിരപ്പിൽനിന്ന് 522 മീറ്റർ ഉയരം. താഴത്തെ മനോഹരമായ കാഴ്ചകൾ കാണാൻ 1998ൽ മൂന്നു നിലയുള്ള ഒരു ഗോപുരം ഇവിടെ നിർമിച്ചു.
ഏതു സമയത്തും തണുപ്പുള്ള കാലാവസ്ഥ. നവംബർ ഡിസംബർ മാസത്തിൽ കോട ഇറങ്ങുന്നതോടെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറും. പ്രവേശന കവാടത്തോടു ചേർന്നുള്ള കൗണ്ടറിൽനിന്ന് ടിക്കറ്റ് എടുത്താൽ പിന്നെ ഒന്നര കിലോമീറ്റർ നടന്നുവേണം മുകളിലെത്താൻ.
പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഈ നടത്തം ഏറെപേരെ ആകർഷിക്കുന്നു. വിശ്രമിക്കാനുള്ള ഇടങ്ങളും മരത്തണലുമൊക്കെയുള്ളതിനാൽ ഈ യാത്ര ആർക്കും മടുക്കില്ല.
യാത്ര: പെരിന്തൽമണ്ണയിൽനിന്നു മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്നു വെട്ടത്തൂർ റോഡ് വഴി ആറു കിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്നു പോബ്സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കു റോഡ്.
കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാലും മല മുകളിലെത്താം.
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല:
കോട്ടയം
കാഴ്ച:
പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത:
ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി കാണണമെങ്കിൽ കടൽ തീരത്തു ചെല്ലണം. എന്നാൽ, കടലില്ലാത്ത കോട്ടയത്ത് അസ്തമയം വളരെ മനോഹാരിതയോടെ കാണാവുന്ന ഒരു ഇടമുണ്ട്, അയ്യൻപാറ. ഇവിടത്തെ മഞ്ഞിൽ കുതിർന്ന ഉദയക്കാഴ്ചയും മറക്കാനാവില്ല.
പേരു പോലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശം. 40 ഏക്കറോളം വിസ്തൃതിയിലാണ് ഇവിടെ പാറ കിടക്കുന്നത്. പാറക്കൂട്ടത്തിൽത്തന്നെ മരങ്ങളും പുൽമേടുകളുമൊക്കെയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 2000 അടിയിലേറെ ഉയരമുള്ള പ്രദേശം.
ഇവിടെ ഒരു പള്ളിയും അന്പലവുമുണ്ട്. രാവിലെയും വൈകുന്നേരവുമാണ് ഇവിടെ സമയം ചെലവഴിക്കാൻ ഉചിതം. വീശിയടിക്കുന്ന കാറ്റും തലയ്ക്കു തൊട്ടു മുകളിലൂടെ പായുന്ന മേഘങ്ങളും ആരെയും ആകർഷിക്കും.
ഇല്ലിക്കൽ കല്ല്, ഈരാറ്റുപേട്ട ടൗൺ, വല്യച്ചൻ മല, ഇലവീഴാപൂഞ്ചിറ തുടങ്ങിയവയുടെ വിദൂര ദൃശ്യങ്ങൾ ഇവിടെനിന്നാൽ കാണാം.
യാത്ര:
ഈരാറ്റുപേട്ട തീക്കോയിയിൽനിന്നു തലനാട് റോഡിൽ എട്ടു കിലോമീറ്റർ സഞ്ചരിച്ച് അയ്യൻപാറയിലെത്താം. വാഗമൺ, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ സഞ്ചാരികൾക്കു പരിഗണിക്കാവുന്ന ഇടമാണ് അയ്യൻപാറ.
കക്കയം കണ്ടാൽ മതിവരില്ല
ജില്ല:
കോഴിക്കോട്
കാഴ്ച:
ഡാം, പ്രകൃതിഭംഗി
പ്രത്യേകത:
കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃതിഭംഗിയുമായി കോഴിക്കോട് ജില്ലയിൽ സഞ്ചാരികളുടെ ഇഷ്ടം നേടുന്ന സ്ഥലമാണ് കക്കയം ഡാം. കുറ്റ്യാടി നദിക്കു കുറെയാണ് ഡാം. ജലാശയങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വെള്ളച്ചാട്ടം, ട്രെക്കിംഗ്, വനയാത്ര ഇതൊക്കെ ഇവിടത്തെ പ്രത്യേകതയാണ്.
കുളിക്കാനും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളുണ്ട്. അണക്കെട്ടിനു ചുറ്റമുള്ള കുറ്റിക്കാടുകളിൽ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. ശരിയായ പ്രകൃതിസൗന്ദര്യം ആസ്വദിക്കണമെങ്കിൽ അണക്കെട്ടിൽ ഒരു ബോട്ടിംഗ് നടത്തണം.
വനങ്ങളുടെ ഭംഗിയും ആന, കാട്ടുപോത്ത്, സാന്പാർ മാൻ, കാട്ടുപോത്ത് തുടങ്ങിയവയുടെ സാന്നിധ്യവുമൊക്കെ ഈ ബോട്ടു യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നു. സമീപത്തെ തൂക്കുപാലവും ശ്രദ്ധേയം. സാഹസികരും പ്രകൃതിസ്നേഹികളും ഈ മേഖല ഏറെ ഇഷ്ടപ്പെടും.
മൂടൽമഞ്ഞ് ഇറങ്ങിയാൽ കാഴ്ചകൾ മറയും. ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺവേർഷൻസ് ഓഫ് നേച്ചർ (IUCN) കക്കയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജൈവ മേഖലകളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്.
യാത്ര: നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കോഴിക്കോടുനിന്ന് 64 കിലോമീറ്ററാണ് ദൂരം. മൂന്നു വ്യത്യസ്ത റോഡ് റൂട്ടുകളിലൂടെ ഇവിടേക്ക് എത്താം.
കോഴിക്കോട് നഗരത്തിൽനിന്ന് കക്കയത്തേക്കു കാറിലോ ബസിലോ ഏകദേശം 1.5 മണിക്കൂർ യാത്ര ചെയ്യണം. കക്കയം ബസ് സ്റ്റേഷനിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് ഡാം സൈറ്റ്.
സഞ്ചാരികളേ... ജോഗ് വെള്ളച്ചാട്ടം തുറക്കുന്നു
നവീകരണം പൂർത്തിയായ കർണാടകയിലെ, സ്വപ്നതുല്യമായ ജോഗ് വെള്ളച്ചാട്ടം മേയ് ഒന്നുമുതൽ സന്ദർശകർക്കായി തുറക്കും. പ്രവേശനകവാടത്തിന്റെ നവീകരണമടക്കമുള്ള സമഗ്രവികസനപ്രവൃത്തികൾ ജോഗിൽ പൂർത്തിയായി.
നവീകരണജോലികളുടെ ഭാഗമായി ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ പ്രവേശനം ഭാഗികമായി നിയന്ത്രിച്ചിരുന്നു. എന്നാൽ, ഈ കാലയളവിൽ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചില്ല. തുടർന്ന് സഞ്ചാരികൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തിയശേഷം നവീകരണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ്, ശാരാവതി നദിയിൽനിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന വെള്ളച്ചാട്ടം ഷിമോഗ ജില്ലയിലാണ്. ആഭ്യന്തരവിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണിത്.
ഓഗസ്റ്റ് ഡിസംബർ മാസങ്ങളിലാണ് ജോഗിലേക്ക് സഞ്ചാരികൾ കൂടുതൽ എത്തുന്നത്.
സഞ്ചാരികൾക്ക് കൗതുകമായി വരയാടിൻ കുഞ്ഞുങ്ങൾ
ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമല സന്ദർശിക്കാനെത്തുന്നവർക്ക് കൗതുകക്കാഴ്ചയായി മാറുകയാണ് സമീപനാളിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങൾ. വരയാടുകളുടെ പ്രജനനകാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു.
പിന്നീട് ഈ മാസം ആദ്യമാണ് തുറന്നത്. കൂട്ടമായി എത്തുന്ന വരയാടിൻ കുഞ്ഞുങ്ങളെ തൊട്ടടുത്ത് കാണാനാവുന്നതിൽ സഞ്ചാരികളും ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വരയാടിൻ കുഞ്ഞുങ്ങളെ കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 30,000 സഞ്ചാരികൾ വരയാടുകളെ കണ്ടു മടങ്ങി. ഈ വർഷം പാർക്കിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സെൻസസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
ഈ വർഷം കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് നിഗമനം.
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല:
തൃശൂർ
കാഴ്ച:
കാട്, വെള്ളച്ചാട്ടം
പ്രത്യേകത:
നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാട്ടങ്ങൾ കാണണമെങ്കിൽ തൃശൂരിലെ മരോട്ടിച്ചാൽ വെള്ളച്ചാട്ടം തേടി പോയാൽ മതി. തൃശൂർ നഗരത്തിൽനിന്ന് ഇരുപതു കിലോമീറ്ററോളം അകലെയാണ് മരോട്ടിച്ചാൽ വെള്ളച്ചാട്ടം.
ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഒറ്റ യാത്രയിൽ കാണമെന്നതാണ് ഇതിന്റെ ആകർഷണം. പക്ഷേ, അത്ര എളുപ്പത്തിൽ പ്രധാന വെള്ളച്ചാട്ടത്തിനു സമീപമെത്താൻ കഴിയില്ല.
നാലു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. എന്നാൽ, സാഹസികത ഇഷ്ടമെങ്കിൽ ഈ യാത്ര നിങ്ങളെ ബോറടിപ്പിക്കില്ല. കാരണം പോകുന്ന വഴികളിലെല്ലാം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ കാണാം.
പ്രധാന വെള്ളച്ചാട്ടത്തിലേക്കു യാത്ര ദുഷ്കരമായതിനാൽ കുടുംബമായി എത്തുന്ന പലരും ഈ ചെറു വെള്ളച്ചാട്ടങ്ങൾ കണ്ടു തൃപ്തി അടയുകയാണ് പതിവ്. ഓലക്കയം, ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടങ്ങൾ ഈ പാതയിലുണ്ട്.
നാട്ടുകാർ കുത്ത് എന്നു വിളിക്കുന്ന പ്രധാന വെള്ളച്ചാട്ടം കാടിനു നടുവിൽ നിൽക്കുന്ന അപ്സരസിനെപ്പോലെ തോന്നിക്കും. വെള്ളച്ചാട്ടത്തിനു സമീപത്തെ പാറക്കെട്ടിൽ നിന്നാൽ കാടും വെള്ളച്ചാട്ടവും ഇരുവശത്തുമായി കാണാം. വെള്ളം താഴേക്കു ചാടുന്ന ഭാഗത്തും സഞ്ചാരികൾക്ക് എത്താൻ കഴിയും.
സീസൺ: മരോട്ടിച്ചാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത് സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ്. മാർച്ച് മുതൽ മേയ് വരെ വെള്ളച്ചാട്ടങ്ങൾ വരണ്ടു പോകും. അതേസമയം, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങൾ ഈ സ്ഥലം സന്ദർശിക്കാൻ അത്ര ഉചിതമല്ല.
അതുപോലെ വേനൽക്കാലത്ത് ഇലഞ്ഞിപ്പാറയിൽ കാട്ടാനക്കൂട്ടം വരാൻ സാധ്യതയുള്ളതിനാൽ സംഘമായി ഇവിടേക്കു പോകുന്നതാണ് സുരക്ഷിതം.
സഞ്ചാരികളെ... കാരികാട് ടോപ്പില്‍ ഗ്ലാസ് ടവറും പാര്‍ക്കും വരുന്നു
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമണ്ണിലേക്കുള്ള വഴിയില്‍ തീക്കോയി കാരികാട് ടോപ്പില്‍ ഗ്ലാസ് ടവര്‍ വരുന്നു. മൂന്നാറിലും വാഗമണിലും പാര്‍ക്ക് ഉള്‍പ്പെടെ നടത്തുന്ന ഗ്രീന്‍ വോക്ക് എന്ന സ്വകാര്യ സംരംഭമാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹായത്തോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഗ്ലാസ് ടവറും പാര്‍ക്കും ഒരുക്കുന്നത്.
25 അടി ഉയരമുള്ള ഗ്ലാസ് ടവറില്‍ ഒരേ സമയം 100 പേര്‍ക്ക് കയറി നില്ക്കാം. ചെങ്കുത്തായ ചെരിവിലൂടെ കോടമഞ്ഞിനിടയിലൂടെ വാഹനങ്ങള്‍ കയറിവരുന്നതും താഴ്വാരങ്ങളുടെയും മലമടക്കുകളുടെയും വിദൂര ദൃശ്യവും ഇവിടെ നിന്നാല്‍ കാണാം.
മനസിനും ശരീരത്തിനും കുളിരേകി കാറ്റില്‍ പറന്നെത്തുന്ന കോടമഞ്ഞും കാഴ്ചക്കാര്‍ക്ക് നവ്യാനുഭൂതി പകരും. ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളും കൊച്ചി റിഫൈനറിയും ഇവിടെ നിന്നാല്‍ കാണം.
ഇതു കൂടാതെ ഫെറാറി വീല്‍, നാലു പേരുള്‍പ്പെടുന്ന ഒരു ഫാമിലിക്ക് പോകാന്‍ പറ്റുന്ന രീതിയിലുള്ള റോപ് റൈഡര്‍ കാര്‍, സെല്‍ഫി, ഫോട്ടോ പോയിന്റുകള്‍, വിവിധ റൈഡുകള്‍ ഉള്‍പ്പെടുത്തിയുള്ള കുട്ടികളുടെ പാര്‍ക്ക്, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് സമുച്ചയം, കോഫിസ്നാക്സ് പാര്‍ലര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രോജക്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഓണത്തോടെ പാര്‍ക്കും ടവറും പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. കാരികാട് ടോപ്പില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന വാച്ച് ടവറിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തീക്കോയി പഞ്ചായത്ത് നല്കിയ സ്ഥലത്ത് എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് വാച്ച് ടവര്‍ നിര്‍മിച്ചത്.
അടുത്തനാളില്‍ 10 ലക്ഷം രൂപ കൂടി ടൂറിസം വകുപ്പ് നിര്‍മാണ പരവര്ത്തനങ്ങള്ക്കായി അനുവദിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കി ഡിടിപിസിയെ വാച്ച് ടവര്‍ ഏല്‍പ്പിക്കാനാണ് പദ്ധതി.
വാഗമണ്‍ യാത്രയില്‍ യാത്രക്കാര്‍ കാഴ്ചകള്‍ കാണുന്നതിനും കാപ്പി കുടിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി വാഹനങ്ങള്‍ നിര്‍ത്തുന്ന സ്ഥലമാണ് കാരികാട് ടോപ്പ്.
ഒറ്റ സ്ഥലം, രണ്ടു വെള്ളച്ചാട്ടം
ജില്ല:
വയനാട്
കാഴ്ച:
വെള്ളച്ചാട്ടം
പ്രത്യേകത:
പ്രകൃതിദൃശ്യം
വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം. സൂചിപ്പാറയിൽനിന്നു നോക്കിയാൽ ഒരു വെള്ളിനൂൽ പോലെ അകലെ കാണുന്ന ഒരു കാഴ്ചയുണ്ട്. അതാണ് കാന്തൻപാറ വെള്ളച്ചാട്ടം.
സൂചിപ്പാറയുടെ അത്രയും പ്രതാപം ഇല്ലെങ്കിലും പച്ചപുതച്ച സുന്ദരമായ സ്ഥലം. ഏതാണ്ട് 30 മീറ്റർ ഉയരത്തിൽനിന്നാണ് വെള്ളം വീഴുന്നത്. രണ്ടു പടികളിലായിട്ടാണ് വെള്ളത്തിന്റെ ചാട്ടം.
അതുകൊണ്ട് ഒറ്റനോട്ടത്തിൽ രണ്ടു വെള്ളച്ചാട്ടം കാണാമെന്നതാണ് ഇവിടത്തെ ഒരു പ്രത്യേകത. പല വെള്ളച്ചാട്ടങ്ങളും പ്രധാന റോഡുകളിൽനിന്ന് ഏറെ ഉള്ളിലേക്കു മാറി സ്ഥിതി ചെയ്യുന്പോൾ പ്രധാന നിരത്തിൽനിന്ന് എളുപ്പം നടന്ന് എത്താവുന്ന സ്ഥലമാണ് കാന്തൻപാറ.
അതുകൊണ്ടുതന്നെ കുടുംബവും കൂട്ടുകാരുമൊത്തു സമയം ചെലവഴിക്കാൻ പറ്റിയ ഇടം. ക്യാന്പിംഗ്, ട്രെക്കിംഗ്, നീന്തൽ എന്നിവയ്ക്കു സാധ്യതയുള്ള പരിസരമാണ് കാന്തൻപാറ വെള്ളച്ചാട്ടത്തിന്റേത്.
മേപ്പാടിയിൽനിന്ന് എട്ടു കിലോമീറ്ററും കൽപ്പറ്റയിൽനിന്ന് 20 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നു. സുൽത്താൻ ബത്തേരിയിൽനിന്ന് 23 കിലോമീറ്റർ ദൂരം.
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല:
കോട്ടയം
കാഴ്ച:
വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമാണെങ്കിലും ആ പാതയ്ക്കു സമീപമുള്ള കോട്ടത്താവളം ഇനിയും ഏറെപ്പേർ കണ്ടിട്ടില്ല. മനോഹരമായ വെള്ളച്ചാട്ടവും വ്യൂ പോയിന്റും മഞ്ഞണിഞ്ഞ കാലാവസ്ഥയുമെല്ലാം ചേർന്ന് അതിമനോഹരമായ സ്ഥലം.
മലകൾ കോട്ട കെട്ടിയതുപോലെ. പേരു കിട്ടാൻ മറ്റൊരു ചരിത്രകാരണമുണ്ട്. 900 വർഷം മുമ്പ് ചോള രാജാവിനോടു യുദ്ധത്തിൽ പരാജയപ്പെട്ട് മധുരയിൽനിന്നു രക്ഷപ്പെട്ടുപോന്ന പൂഞ്ഞാർ രാജാവും പരിവാരങ്ങളും ഒളിവിൽ തങ്ങിയ സ്ഥലമാണിതെന്നു പറയുന്നു. രാജാവും പരിവാരങ്ങളും തമിഴ്നാട്ടിലേക്കു യാത്ര ചെയ്യുന്പോൾ വിശ്രമിച്ചിരുന്ന സ്ഥലമാണെന്ന കഥയുമുണ്ട്.
മലമടക്കിൽനിന്നു പതഞ്ഞൊഴുകുന്ന നീരുറവ ആരുടെയും മനംകവരും. മീനച്ചിലാറിന്റെ തുടക്കം ഇവിടെനിന്നാണ്. വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നാൽ ജില്ലയിലെ പല പ്രദേശങ്ങളും കാണാം. വാഗമൺ കുരിശുമലയിൽനിന്നു കാൽനടയായി ഇവിടേക്ക് എത്താം. ആ വഴിയിൽ ചെറുവെള്ളച്ചാട്ടങ്ങളുമുണ്ട്.
യാത്ര: പൂഞ്ഞാർ അടിവാരത്തുനിന്നു മൂന്നു കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ചും പിന്നീട് അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താൻ. കോട്ടയത്തുനിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരം. ഇനി വാഗമൺ യാത്രയിൽ ഇവിടവും കണ്ടുമടങ്ങാം.
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല:
പത്തനംതിട്ട
കാഴ്ച:
വെള്ളച്ചാട്ടം
പ്രത്യേകത:
വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും അധികം എത്തിത്തുടങ്ങിയിട്ടില്ലാത്ത പത്തനംതിട്ടയിലെ സുന്ദരമായ വെള്ളച്ചാട്ടമാണ് ഉരക്കൻപാറ വെള്ളച്ചാട്ടം. കാടിനു നടുവിലാണ് ഈ മനോഹര കാഴ്ച. നഗരത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ് ഏതാനും മണിക്കൂർ ചെലവിടണമെന്നുള്ളവർക്ക് ഉരക്കൻപാറ നല്ലൊരു ലൊക്കേഷൻ ആണ്.
കലർപ്പില്ലാത്ത പ്രകൃതിയെ അടുത്തറിയാം. തട്ടുകളായി വെള്ളം ഒഴുകിയിറങ്ങുന്ന ദൃശ്യം മനം കവരും. ചെരിഞ്ഞുകിടക്കുന്ന പാറക്കെട്ടിലൂടെ താഴേക്ക് വെള്ളത്തിനൊപ്പം നിരങ്ങിയിറങ്ങി ആസ്വദിക്കുന്നവരുമുണ്ട്.
ട്രെക്കിംഗ്: വെള്ളച്ചാട്ടം മാത്രമല്ല, ചുറ്റുമുള്ള വനഭംഗിയും പാറക്കെട്ടുകളും മറ്റൊരു കാഴ്ചയാണ്. ട്രെക്കിംഗ് നടത്താനുള്ള നിരവധി സാധ്യതകൾ ഇവിടെയുണ്ട്. അതേസമയം, പാറക്കെട്ടുകളിൽ സഞ്ചരിക്കുന്നതിന് അതീവ ശ്രദ്ധയും ജാഗ്രതയും വേണം. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് വെള്ളച്ചാട്ടം സജീവമായുള്ളത്.
വഴി: പത്തനംതിട്ടയിൽനിന്ന് 29 കിലോമീറ്റർ ദൂരം. മല്ലപ്പള്ളി താലൂക്കിലെ കോട്ടാങ്ങലിനു സമീപമാണ് വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. കോട്ടാങ്ങൽ ചെമ്പിലാക്കൽ പാലത്തിനു സമീപത്തുനിന്നു വലത്തേക്കു തിരിഞ്ഞ് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഉരക്കൻപാറയിലെത്താം.
ഇരുപതു കിലോമീറ്റർ അകലെയാണ് റാന്നി. കോട്ടാങ്ങലിലേക്ക് ഏതാനും ബസുകൾ ഉണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതാണ് കൂടുതൽ സൗകര്യപ്രദം.
പാമ്പാടുംചോല കാഴ്ചയുടെ സ്വര്‍ഗഭൂമി
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല, ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരേയും ആകര്‍ഷിക്കുന്നതാണ്.
മൂന്നാറില്‍നിന്നു 35 കിലോമീറ്റര്‍ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം. മൂന്നാറില്‍നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടുംചോലയിലെ കാഴ്ചകള്‍ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്.
വംശനാശം സംഭവിക്കുന്ന സസ്യങ്ങളെയും ജീവികളെയും പ്രത്യേകം സംരക്ഷിക്കുന്ന ഇടമാണിത്. കൊടുംവേനലിലും പാമ്പാടുംചോലയിലെ പുലര്കാലങ്ങളില് മഞ്ഞുപറക്കും. അതിസുന്ദര കാഴ്ചകള്‍ക്കൊപ്പം കിളികള്‍ തലങ്ങും വിലങ്ങും ചിലച്ചു പായും.
പല നിറങ്ങളുള്ള ചോലയിലെ ഇലകളിലേക്കും മരങ്ങളിലേക്കും അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ കാഴ്ച്ച വര്‍ണനാതീതമാണ്. പ്രകൃതിയോടിണങ്ങി പഠിക്കാനും കാഴ്ചക്കാരനാകാനുമുള്ള അവസരം ഇവിടെ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ഒരുക്കുന്നുണ്ട്.
ഞാവല്‍, എടന്ന, കരിമരം, വെട്ടി, മെഴുകുനാറി, കാട്ടുവിഴാല്‍ തുടങ്ങി കേട്ടതും കേള്‍ക്കാത്തതുമായ കാട്ടുമരങ്ങളും സസ്യങ്ങളും അടിക്കാടുകളും ഒക്കെക്കൊണ്ട് സമ്പന്നമാണ് പാമ്പാടുംചോല ദേശീയോദ്യാനം.
മഡ് ഹൗസ്, ഡോര്‍മെറ്ററി ഉള്‍പ്പെടെയുള്ള താമസ സൗകര്യങ്ങളും ട്രക്കിംഗും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.
പ്രകൃതിയുടെ ബാറ്റിംഗ്; ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഓർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്കുള്ള യാത്രയും.
പച്ചപ്പ് നിറഞ്ഞ മലനിരകളും ചെറു വെള്ളച്ചാട്ടങ്ങളും ശാന്തമായ അന്തരീക്ഷവുമാണ് ധോണിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. വനങ്ങൾ, മൊട്ടക്കുന്നുകൾ, അരുവികൾ ഇതൊക്കെ ഇവിടെ പ്രകൃതി ഒരുക്കിയിട്ടുണ്ട്.
ധോണി വെള്ളച്ചാട്ടം
ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ധോണി വെള്ളച്ചാട്ടം, പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ കാഴ്ചയും ശബ്ദവും മനംമയക്കും.
ട്രെക്കിംഗ്: ജനപ്രിയ ട്രെക്കിംഗ് കേന്ദ്രമാണ് ധോണി ഹിൽസ്. തണുത്ത അന്തരീക്ഷവും പച്ചപ്പും ട്രെക്കിംഗിനെ രസകരമാക്കും. മുകളിലെത്താൻ മൂന്നു മണിക്കൂറിലേറെ വേണ്ടി വരും.
പശ്ചിമഘട്ടത്തിന്റെയും പാലക്കാടിന്റെയും മനോഹര വിശാലമായ കാഴ്ചകൾ ട്രെക്കിംഗ് നടത്തുന്നവർക്കു ലഭിക്കും.
ജൈവവൈവിധ്യം
ധോണി കുന്നുകളിലെ വന്യജീവികളിൽ ആനകൾ, മാൻ, കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവ ഉൾപ്പെടുന്നു. വന്യജീവി പ്രേമികൾക്കും സസ്യശാസ്ത്രജ്ഞർക്കും ഇവിടെ സാധ്യതകളുണ്ട്.
ധോണി ഹിൽസ് ഒരു സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഇവിടെ ലഭിക്കും.
വഴി:
പാലക്കാട് പട്ടണത്തിൽനിന്നു റോഡ് മാർഗം ധോണി ഹിൽസിൽ എത്തിച്ചേരാം. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ പാലക്കാട് ജംഗ്ഷനും അടുത്തുള്ള വിമാനത്താവളം കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളവുമാണ്.
സന്ദർശനം:
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ധോണി ഹിൽസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മഴക്കാലത്ത് ട്രെക്കിംഗ് പാതകൾ വഴുക്കലുള്ളതായേക്കാം.
ബേസ് വില്ലേജിലെ വനംവകുപ്പ് ഓഫീസിൽനിന്ന് പ്രവേശന ടിക്കറ്റ് എടുക്കണം.
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല:
ആലപ്പുഴ
കാഴ്ച:
ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത:
കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി ബീച്ചിനെന്നു പറയാം. കാരണം ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നതു കണ്ടാൽ മതിവരാത്ത വൈവിധമാർന്ന കാഴ്ചകളാണ്.
നീലക്കടൽ അനന്തത, കരിമണൽ കലർന്ന പഞ്ചസാര മണൽ, കടലിനെ മുത്തം വയ്ക്കുന്ന നദീജലം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയാൻ നിർമിച്ച തോട്ടപ്പള്ളി സ്പിൽവേ എന്നിങ്ങനെ നിരവധി കാഴ്ചകൾ കാണാം.
സൂര്യാസ്തമയം കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ആലപ്പുഴയിലെ പ്രമുഖ മത്സബന്ധനകേന്ദ്രം കൂടിയാണ് തോട്ടപ്പള്ളി. മത്സ്യബന്ധന തുറമുഖവും ഇവിടെയുണ്ട്.
നോവലും സിനിമയുമായ ചെമ്മീനിലൂടെയാണ് തോട്ടപ്പള്ളി ബീച്ചിന് കൂടുതൽ പ്രശസ്തി ലഭിച്ചത്. ശാന്തവും സുന്ദരവുമായ ബീച്ചിലൂടെയുള്ള സായാഹ്ന നടത്തം ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.
നഗരത്തിന്റെ തിരക്കുകളിൽനിന്ന് സ്വസ്ഥമായിരിക്കാൻ പലരും തോട്ടപ്പള്ളി ബീച്ചിലേക്ക് എത്താറുണ്ട്. ദൂരം: അന്പലപ്പുഴയിൽനിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ തോട്ടപ്പള്ളിയിലെത്താം.
അങ്ങ് തിരുവനന്തപുരത്തും ഉണ്ടെടാ മീശപ്പുലിമല!
ജില്ല:
തിരുവനന്തപുരം
കാഴ്ച:
പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത:
ട്രെക്കിംഗ്, മേഘക്കൂട്ടം, കോടമഞ്ഞ്
മീശപ്പുലിമല എന്നു കേൾക്കുന്പോൾ ഇടുക്കിയിലെ മലയും കോടമഞ്ഞും തണുപ്പുമൊക്കെയായിരിക്കും പലരുടെയും ഓർമയിൽ വരിക. എന്നാൽ, തിരുവനന്തപുരത്തിനുമുണ്ട് ചെറിയൊരു മീശപ്പുലിമല. തിരുവനന്തപുരത്തിന്റെ മീശപ്പുലിമല എന്നറിയപ്പെടുന്ന ടൂറിസം കേന്ദ്രമാണ് ചിറ്റിപ്പാറ.
ഏതാണ്ട് പൊൻമുടി പോലെതന്നെ സുന്ദരം, സുഖകരം. 12 ഏക്കറോളം വരുന്ന പാറകളുടെ ഒരു കുന്നാണ് ചിറ്റിപ്പാറ. ട്രെക്കിംഗ്, റോപ് ക്ലൈംബിംഗ് സാഹസികതയൊക്കെ ഇഷ്ടമാണെങ്കിൽ നേരേ ഇങ്ങോട്ടുപോരൂ.
വരവ് രാവിലെയാണെങ്കിൽ പഞ്ഞിക്കെട്ടുപോലെയുള്ള മേഘങ്ങളെ അടുത്തുകാണാം. വൈകുന്നേരമായാൽ വരവേൽക്കാൻ കോടമഞ്ഞ് ഉണ്ടാകും. അതേസമയം, ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അപകടം ഉണ്ടാകാവുന്ന മേഖല കൂടിയാണിത്.
വഴി: തിരുവനന്തപുരം പൊൻമുടി റൂട്ടിൽതന്നെയാണ് ചിറ്റിപ്പാറ. വിതുര എത്തുന്നതിനു മുന്‍പ് തൊളിക്കോടിനു ശേഷം ഇരുതലമൂലയിൽനിന്നു വലത്തേക്ക് രണ്ടു കിലോമീറ്റർ. ആയിരവല്ലി ക്ഷേത്രത്തിലെത്തും. വാഹനം ഇവിടെ വരെ.
തുടർന്ന് 15 മിനിറ്റ് നടന്നാൽ ചിറ്റിപ്പാറയിലെത്താം. തിരുവനന്തപുരം ചിറ്റിപ്പാറ 27 കിലോമീറ്റർ, നെടുമങ്ങാട് ചിറ്റിപ്പാറ 15 കി.മീ.
സഞ്ചാരികളുടെ പറുദീസയാകാൻ കൊതിച്ച്...
പതിഞ്ഞ ഈ പാറസമുച്ചയം നാടിന്റെ അഭിമാനമായി മാറുന്നു. തലസ്ഥാന ജില്ലയിലെ അമ്പൂരി എന്ന പഞ്ചായത്തിൽ ദ്രവ്യപ്പാറ എന്ന് അറിയപ്പെടുന്ന പാറസമുച്ചയം ചരിത്രത്തിന്റെ കൈയൊപ്പും പുരാണങ്ങളുടെ മേലാപ്പും അണിഞ്ഞ് നിലകൊള്ളുന്നു.
കേരളത്തിലെ എണ്ണം പറഞ്ഞ ഗുഹാ ക്ഷേത്രങ്ങളിലൊന്ന് ഇവിടെയാണ്. ഇവിടെ ഇപ്പോഴും പൂജകൾ നടക്കുന്നു. ചരിത്രത്തിലും ഈ പാറയ്ക്ക് സ്ഥാനമുണ്ട്. തിരുവിതാംകൂർ രാജവംശത്തിന്റെ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തന്റെ രാജാഭിഷേകത്തിനു മുൻപ് ഒളിച്ചോടിയപ്പോൾ ഇവിടുത്തെ ഗുഹയിലാണ് കഴിഞ്ഞത്. എ
ട്ടുവീട്ടിൽ പിള്ളമാരിൽ നിന്നും രക്ഷ തേടി ദിവസങ്ങൾ ഇവിടെ കഴിഞ്ഞു. അന്ന് ആദിവാസികളായ കാണിക്കാരാണ് മാർത്താണ്ഡവർമയെ ചാണകം കയറ്റിയ കാളവണ്ടിയിൽ രക്ഷപ്പെടുത്തി അയച്ചത്. അതിന് ഉപകാരമായി ഈ ഭൂമി അവർക്ക് തന്നെ കരംതീരുവ ഒഴിവാക്കി പതിച്ചു നൽകിയതും ചരിത്രമാണ്. അതാണ് കാണിപ്പറ്റു ഭൂമി.
പുരാണത്തിലും ഈ മലയെകുറിച്ച് പരാമർശമുണ്ട്.പഞ്ചപാണ്ഡവരിലെ ഭീമൻ ഇവിടെ വന്നിരിന്നതായും പൂജ നടത്തിയിരുന്നതായും ഐതീഹ്യം പറയുന്നു. ഈ പാറയിൽ കാണുന്ന പാട് ഭീമന്റെ പാദത്തിന്റെയാണത്രേ.
രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത്ത് നടത്താൻ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികൾ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ നിലത്തു നിന്ന് വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവർ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നുവത്രെ.
ആദിവാസികൾ അക്കാലത്ത് സുലഭമായിരുന്ന പ്രത്യേക ഇനം ഞാർ നട്ട് ഉച്ചയ്ക്ക് കതിരിട്ട് വൈകുന്നേരത്തോടു കൂടി കൊയ്ത് അന്നന്ന് കഞ്ഞി വച്ചിരുന്നതിനാൽ ഈ പാടം അന്നൂരി പാടം എന്നറിയപ്പെട്ടിരുന്നതായും അത് പിന്നീട് അമ്പൂരിയായി മാറി എന്നും മറ്റൊരു ഐതിഹ്യം.
അമ്പൂരിയിലെ പാമ്പാരംകാവിനുടത്താണ് ഈ പാറ. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1,600 അടി ഉയരത്തിലാണ് ദ്രവ്യപ്പാറ. ഇവിടെ ഏറ്റവും മുകളിൽ ക്ഷേത്രമുണ്ട്. താഴെ നിന്നു മുകളിലെത്താൻ 72 പടികളും ഇവിടെയുണ്ട്.
തമിഴ്നാട്ടിൽ നിന്നു വന്ന ജൈന ബുദ്ധ മതക്കാർ ഇവിടെ തമ്പടിച്ചിരുന്നു. അവർ നിർമിച്ചതാകാം ക്ഷേത്രം എന്നും പറയപ്പെടുന്നു. അഗസ്ത്യമല ഈ രണ്ടു മതക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നതായി അവരുടെ ഗ്രന്ഥമായ വിരാട സൂചികയിൽ പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്തമായ ഈ പാറക്കൂട്ടം ഇന്ന് അതി ജീവനത്തിന്റെ വക്കിലാണ്. പാറയ്ക്ക് മുകളിൽ നിന്നാൽ നഗരക്കാഴ്ചകൾ കാണാനാകും. പിന്നെ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി നിൽക്കുന്ന അഗസ്ത്യമലയിൽ നിന്ന് ഒഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ സുഗന്ധവും.
കുടപ്പനമൂട് പൊട്ടൻചിറയിൽ നിന്ന് മലമുകൾ വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനട യാത്ര നടത്തി വേണം ദ്രവ്യപ്പാറയിലെത്താൻ. വാഴിച്ചൽ, കുട്ടമല വഴി, പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്ക്ക് അരികിലെത്താം.
ഈ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചാൽ ഒരു ഭാഗത്തു കൂടി വാഹനത്തിൽ മലയുടെ നെറുകയിലെത്തി മറുഭാഗം വഴി മലയിറങ്ങാം. മലമുകളിൽ റിസോർട്ടുകൾ കൂടി ഉണ്ടെങ്കിൽ നെയ്യാർ ഡാമിലും തൃപ്പരപ്പിലും എത്തുന്ന ടൂറിസ്റ്റുകൾക്കും വിദേശികൾക്കും ഇവിടം കൂടി സന്ദർശിക്കാം.
നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കും. വിനോദ സഞ്ചാരവകുപ്പ് ഇനിയും ശ്രദ്ധിക്കാത്ത ദ്രവ്യപ്പാറ സഞ്ചാരികളുടെ പറുദീസയാകാൻ കൊതിക്കുന്ന മലനിരയാണ്.
ഗ്രാമീണടൂറിസം ഭൂപടത്തിലേക്ക് ദ്രവ്യപ്പാറയെ അടയാളപ്പെടുത്തേണ്ട കാലം കഴിഞ്ഞു. അധികൃതർ ഇതൊന്ന് കണ്ടാൽ അത് മലയോര ടൂറിസത്തിന്റെ സാധ്യതകളിലേക്കാവും വെളിച്ചം വീശുക.
പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒരേ മനസോടെ പ്രവർത്തിച്ചാൽ ദ്രവ്യപ്പാറയിലെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ കഴിയും. മുമ്പ് ചില സ്വകാര്യ കൈയേറ്റ ശ്രമങ്ങൾ നടന്നെങ്കിലും അതെല്ലാം നാട്ടുകാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വിഫലമായി.
ഇവിടെ എത്താൻ
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 40 കിലോമീറ്ററോളം അകലെയാണ് ദ്രവ്യപ്പാറ. മലയുടെ നെറുകയിൽ നിന്നാൽ ശംഖുംമുഖം ബീച്ച് ഉൾപ്പെടെയുള്ള വിദൂരക്കാഴ്ചകളും അകലെയുള്ള പച്ചപ്പുകളും അഗസ്ത്യമലയും കുരിശുമലയും കാളിമലയും ഡാമുകളും കാണാം.
കള്ളിക്കാട്, വാഴിച്ചൽ, കുട്ടമല വഴി കുടപ്പനമൂട്, അവിടെ നിന്നു പൊട്ടൻചിറയിൽ എത്തിയാൽ മലയുടെ അടിവാരം വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റർ കാൽനടയായി വേണം ദ്രവ്യപ്പാറയിലെത്താൻ.
പതിവ് വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഷിപ്പ് ഒഴിവാക്കി യാത്രചെയ്യാൻ താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ.
പട്ടത്തിപ്പാറയിൽ പതഞ്ഞുയരാം
ജില്ല:
തൃശൂർ
കാഴ്ച:
വെള്ളച്ചാട്ടം
തൃശൂർ നഗരത്തോട് ചേർന്നുള്ള മനോഹരമായ വെള്ളച്ചാട്ടം. തൃശൂർ നഗരത്തിൽനിന്ന് 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെത്താം. വെള്ളായനി മലയിൽനിന്ന് ഉദ്ഭവിക്കുന്ന അരുവി കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്കു പതിക്കുന്നതാണ് കാഴ്ച.
പല തട്ടുകളായിട്ടാണ് വെള്ളം പതിക്കുന്നത്. എങ്കിലും മൂന്നു തട്ടുകളാണ് പ്രധാനം. അതേസമയം, വെള്ളം കൂടുന്ന മഴക്കാലത്ത് അകലെനിന്ന് നോക്കിയാൽ തട്ടുകൾ മറഞ്ഞ് ഒറ്റ വെള്ളച്ചാട്ടമായി തോന്നും. വെള്ളച്ചാട്ടത്തിന് ഉയരം തോന്നാനും ഇത് ഇടയാക്കുന്നു.
പേരിലെ കൗതുകം:
ഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകെടുക്കാനായി കാട്ടിലേക്കു പോയിവരവേ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചെന്നും അങ്ങനെയാണ് പട്ടത്തിപ്പാറ പേരു വന്നതെന്നും പറയപ്പെടുന്നു.
നല്ല സമയം:
കാലവർഷം മുതൽ ഒഴുക്ക് സമൃദ്ധമാകുന്ന വെള്ളച്ചാട്ടം ജനുവരി വരെ സജീവമാണ്. ഏതാനും വർഷം മുന്‍പ് പട്ടത്തിപ്പാറയിൽ പാണഞ്ചേരി പഞ്ചായത്ത് കൃഷി ആവശ്യത്തിനായി ഒരു തടയണ നിർമിച്ചു.
വഴി:
തൃശൂരിൽനിന്നു പാലക്കാട് ദേശീയ പാതയിലൂടെ മുന്നോട്ടുപോവുക. മണ്ണുത്തി, മുടിക്കോട് ജംഗ്ഷനുകൾക്കു ശേഷം ചെന്പ്രൂത്ര അന്പലത്തിനു സമീപത്തുകൂടിയുള്ള പാതയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് എത്താം.
എന്നാ, പോയാലോ...; മൂന്നാറിൽ മഞ്ഞിന്റെ മാസ്മരിക സൗന്ദര്യം
പച്ചപ്പട്ടുടുത്ത മൂന്നാറും പരിസര പ്രദേശങ്ങളും കൊടുംതണുപ്പിന്റെ പിടിയിൽ. പലയിടത്തും ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. ചെണ്ടുവര എസ്റ്റേറ്റിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.
മൈനസ് ഒരു ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. മൈനസിലെത്തിയതോടെ ചെണ്ടുവരയിലെ പുൽമേടുകളും മലനിരകളും മഞ്ഞണിഞ്ഞ് വെള്ള പുതച്ചു. ഇതാദ്യമായാണ് ഈ സീസണിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തുന്നത്.
രണ്ടാഴ്ച മുന്‍പ് തണുപ്പ് ഏറ്റവും താഴ്ന്ന നിലയായ പൂജ്യത്തിൽ എത്തിയിരുന്നുവെങ്കിലും മൈനസിലേക്ക് താഴ്ന്നിരുന്നില്ല. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെ ങ്കിലും എസ്റ്റേറ്റുകളിൽ വ്യത്യസ്ത താപനിലയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയ ദേവികുളത്ത് കഴിഞ്ഞ ദിവസം ഒരു ഡിഗ്രിയായിരുന്നു താഴ്ന്ന താപനില. ലക്ഷ്മി, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു.
തേയിലത്തോട്ടങ്ങളും പച്ചിലച്ചാർത്തുകളുമെല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. അസുലഭമായ ഈ ദൃശ്യവിരുന്നും ശീതളിമയാർന്ന കാലാവസ്ഥയും ആസ്വദിക്കാനെത്തുന്നവരെക്കൊണ്ട് റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു.
അതിശൈത്യത്തിന്റെ കുളിരിൽ മൂന്നാർ
ഡിസംബർ പാതിയോടെ എത്തിയിരുന്ന അതിശൈത്യം വരാൻ വൈകുകയാണെങ്കിലും കുളിരിൽ മൂന്നാർ തണുത്തു തുടങ്ങി. കഴിഞ്ഞ ദിവസം താപനില പൂജ്യം ഡിഗ്രി എത്തിയതോടെയാണ് ചില സ്ഥലങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്.
ലോക്കാട്, മാനില, ഓൾഡ് ദേവികുളം, മാട്ടുപ്പെട്ടി, ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിയിലെത്തി. ലക്ഷ്മി, സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡ്രിഗ്രിയായിരുന്നു താപനില. തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് മൂന്നാറിൽ എത്തിക്കൊണ്ടിരിക്കുന്നത്.
മൂന്നാർ ടൗണിന്റെ പരിസരപ്രദേശങ്ങളിലും രാവിലെ തണുപ്പ് ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പഴയമൂന്നാർ ഹെഡ് വർക്സ് ഡാമിനു സമീപത്തും പോതമേട് വ്യൂ പോയിന്റിലും ചിത്രം പകർത്താനും കുളിരണിയാനും കുട്ടികളടക്കമുള്ളവർ എത്തുന്നുണ്ട്.
എന്നാൽ, തണുപ്പ് മുൻ വർഷങ്ങളെ അപേക്ഷിച്ച് അല്പം കുറവാണ് എന്നതിൽ സഞ്ചാരികൾക്ക് നിരാശയുണ്ട്. ആറു വർഷങ്ങൾക്ക് മുന്‍പ് തണുപ്പ് മൈനസ് നാലു ഡിഗ്രി വരെ എത്തിയിരുന്നു.
രണ്ടു വർഷം മുന്‍പ് തണുപ്പ് മൈനസ് രണ്ടു ഡിഗ്രിയിൽ എത്തിയെങ്കിലും കഴിഞ്ഞ തവണ മൈനസ് ഒരു ഡിഗ്രി വരെയാണ് താപനില എത്തിയത്. വരുംനാളുകളിൽ അതിശൈത്യം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
കടുപ്പത്തിലൊരു ചായ!
മൂന്നാറിൽ സന്ദർശനത്തിനു പോകാത്തവർ ചുരുക്കം. എന്നാൽ, എത്ര പേർ മൂന്നാറിലെ ടീ മ്യൂസിയം കണ്ടിട്ടുണ്ടെന്നു ചോദിച്ചാലോ? കേരളത്തിലെ തേയില കൃഷിയുടെ തറവാട് എന്നു പറയാവുന്ന മൂന്നാർ മലനിരകളുടെ തേയില ചരിത്രത്തിന്റെ നേർക്കാഴ്ചയാണ് ഈ മ്യൂസിയം.
ചായ ചരിത്രം
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻ കന്പനിയാണ് 2005ൽ സഞ്ചാരികൾക്കായി ഈ മ്യൂസിയം തുറന്നത്. കൊളോണിയൽ പ്രൗഢിയോടെയാണ് ഈ മന്ദിരത്തിന്റെ നിൽപ്പ്. പണ്ട് പ്ലാന്റേഷൻ മാനേജർമാരുടെ വസതിയായിരുന്നു ഈ കെട്ടിടം.
പതിവായി ചായ കുടിക്കുമെങ്കിലും ചായയുടെ ഉത്പാദനം, ശേഖരണം, സംസ്കരണം എന്നിവയെക്കുറിച്ചു പലർക്കും കൃത്യമായ ധാരണയില്ല. ഇതെല്ലാം അടുത്തറിയാൻ ഈ മ്യൂസിയം സന്ദർശിച്ചാൽ മതി. തേയില നിർമാണത്തിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും ഇവിടെ കാണാം.
മൂന്നാറിന്റെ ചരിത്രംകൂടിയാണ് ഈ തേയില മ്യൂസിയത്തിൽ ഉറങ്ങുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ തേയില ഉത്പാദനം, ആദ്യ കാല ചിത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവയെല്ലാം പരിചയപ്പെടാം. ഈ രംഗത്തു വലിയ സംഭാവനകൾ നൽകിയ ബ്രിട്ടീഷുകാർ, ഇന്ത്യൻ പ്ലാന്റർമാർ ഇവർക്കൊക്കെ മ്യൂസിയത്തിൽ ഇടം നൽകിയിട്ടുണ്ട്.
പ്രവേശനം:
സഞ്ചാരികൾക്കു വ്യത്യസ്ത തരം ചായ രുചിക്കാനും ഇവിടെ സൗകര്യമുണ്ടെന്നതാണ് മറ്റൊരു ആകർഷണം. തേയിലയും സുവനീറുകളും വാങ്ങാം. രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തനം.
മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് പ്രവേശന ഫീസ്. വിദ്യാർഥി കൾക്കു പ്രത്യേക പാക്കേജ്. തിങ്കൾ അവധി.
നട്ടുച്ചയ്ക്കും തണുക്കുന്ന ആമക്കല്ല്
ജില്ല:
ഇടുക്കി
കാഴ്ച:
പ്രകൃതിദൃശ്യം, കോടമഞ്ഞ്
പ്രത്യേകത:
ട്രെക്കിംഗ്, ജീപ്പ് സഫാരി, സാഹസികയാത്ര
രാമക്കൽമേടിനാണ് ഇടുക്കി ജില്ലയ്ക്കു പുറത്തേക്കു പ്രശസ്തി. എന്നാൽ, രാമക്കൽമേടിനു സമീപമുള്ള ആമക്കല്ല് അധികം പേർക്കും അറിയില്ല. രാമക്കൽമേട്ടിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ആമക്കല്ല്.
കുന്നിൻ മുകളിൽ ആമയോട് രൂപസാദൃശ്യമുള്ള പാറക്കൂട്ടവും തണുപ്പുള്ള കാലാവസ്ഥയുമാണ് ഇവിടുത്തെ ആകർഷണം. ഇവിടെനിന്നു നോക്കിയാൽ രാമക്കൽമേടിന്റെയും തമിഴ്നാടിൻ ഗ്രാമങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. കേരളത്തിലെ കൃഷിയിടങ്ങളും ഭംഗിയുള്ള കാഴ്ച.
വിനോദം:
സാഹസികത നിറഞ്ഞ ഒാഫ് റോഡ് യാത്ര നടത്തിയാണ് ആമപ്പാറയിൽ എത്തേണ്ടത്. കുന്നിൻ മുകളിലേക്കു പോകുന്ന പാതയിലൂടെയുള്ള ജീപ്പ് യാത്ര പലർക്കും ഹരമാണ്. വിശാലമായ പുൽമേടും പാറയ്ക്ക് അടിയിലൂടെയുള്ള യാത്രയും ട്രെക്കിംഗ് പ്രേമികൾക്ക് ഇഷ്ടപ്പെടും.
കാൽനടയായി ആമപ്പാറ വ്യൂ പോയിന്റിൽ കയറുന്നവരും നിരവധി. ആമപ്പാറയിലേക്കു സഞ്ചാരികളുടെ ശ്രദ്ധ വന്നുതുടങ്ങിയതോടെ ആമയുടെ രൂപമുള്ള പാറ മാത്രമല്ല ആമശില്പവും ഇവിടെ തല ഉയർത്തി. 42 അടി നീളവും 24 അടി വീതിയും 15 അടി ഉയരവുമുള്ള ഭീമൻ ആമശില്പമാണ് സമീപത്തു തല ഉയർത്തി നിൽക്കുന്നത്.
ഇതു വെറും ശില്പം മാത്രമല്ല, സഞ്ചാരികൾക്കു താമസിക്കാൻ രണ്ടു മുറികളും ആർട്ട്ഗാലറിയും ശില്പത്തിന്റെ ഭാഗമാണ്. സ്വകാര്യ സംരംഭകനാണ് ഇതിനു പിന്നിൽ.
രാമക്കല്ലിലേക്ക് ഇനി സഞ്ചാരികൾക്കു പോകാം
രാമക്കല്‍മേട്ടില്‍ തമിഴ്നാടിന്റെ വ്യൂ പോയിന്റായ രാമക്കല്ലിലേക്ക് സഞ്ചാരികളെ കടത്തിവിടാന്‍ അനുമതി ലഭിച്ചതോടെ നൂറുകണക്കിന് ആളുകളാണ് ദിവസവും രാമക്കല്ലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്.
കഴിഞ്ഞ മാസമാണ് തമിഴ്നാട് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്. സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും പുല്‍മേടുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്.
തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്. ബോര്‍ഡ് നിലവിലുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം നല്‍കുന്നുണ്ട്.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം മലമുകളില്‍ ഉപേക്ഷിക്കരുതെന്ന ഉപാധിയോടെയാണ് തമിഴ്നാട് വീണ്ടും പാത തുറന്നിരിക്കുന്നത്. കേരള തമിഴ്നാട് അതിര്‍ത്തിയായ രാമക്കല്‍മേട്ടിലെ പ്രധാന ആകര്‍ഷണമാണ് രാമക്കല്ല് വ്യൂ പോയിന്റ്.
ചെങ്കുത്തായ പാറക്കൂട്ടവും തമിഴ്നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും വീശിയടിക്കുന്ന കാറ്റുമാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
രാമക്കല്‍മേട്ടിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത് കുറവന്‍ കുറത്തി പ്രതിമയുടെ സമീപമുള്ള പുല്‍മേട്ടിലും ആമക്കല്ല്, കാറ്റാടിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലുമാണെങ്കിലും രാമക്കല്ലിലേക്ക് ട്രക്കിംഗ് ആഗ്രഹിച്ചെത്തുന്നവരും നിരവധിയാണ്.
രാമക്കല്ലില്‍ തമിഴ്നാട് അധീന മേഖലയുടെ ടൂറിസം വികസനത്തിനായി വിവിധ പദ്ധതികളും തമിഴ്നാടിന്റെ പരിഗണനയിലുണ്ട്.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും
രാമക്കല്‍മേട്ടില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കരുണാപുരം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുക്കും. ഇതിനായി റവന്യു വകുപ്പ് പഞ്ചായത്തിന് ഒരേക്കറോളം സ്ഥലം അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാമക്കല്ല് മലനിരകളില്‍ ഉള്‍പ്പെടെ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ച് ഇവ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കളക്ട് ചെയ്യും. ഇതിനായി പ്രത്യേക ജീവനക്കാരെ നിയമിക്കും.
കൂടാതെ രാമക്കല്ലിലേക്കുള്ള പ്രവേശന കവാടത്തില്‍ സഞ്ചാരികളില്‍നിന്നു ചെറിയ തുക ഫീസായി വാങ്ങും. സഞ്ചാരികള്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്കുകളും മറ്റു വസ്തുക്കളം തിരികെയെത്തുമ്പോള്‍ പ്രവേശനകവാടത്തില്‍ ഏല്‍പ്പിക്കണം. ഇങ്ങനെ ഏല്‍പ്പിക്കുമ്പോള്‍ വാങ്ങിയ തുക മടക്കി നല്‍കും.
മനസ് നിറയ്ക്കുന്ന നെല്ലറച്ചാല്‍
കണ്ടതും കാണാത്തതുമായി നിരവധി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളാൽ നിറഞ്ഞതാണ് വയനാട്. ഉള്ളിലേക്ക് പോകുംതോറും കൂടുതല്‍ മനോഹരിയാകുന്ന വയനാട്ടില്‍ വിനോദ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയവരായിരിക്കും. പക്ഷേ, ചിലതെല്ലാം വയനാട് ഒളിപ്പിച്ച് വയ്ക്കാറുണ്ട്.
അങ്ങനെ പെട്ടന്നൊന്നും ആരുടെയും കണ്ണില്‍പ്പെടാതെ വയനാടന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച സ്ഥലങ്ങളില്‍ മുന്‍പന്തിയിലാണ് അമ്പലവയലിനടുത്ത നെല്ലറച്ചാല്‍. ചില നേരങ്ങളില്‍ നൂല്‍മഴ... ചിലപ്പോള്‍ മനോഹരമായ കോട മഞ്ഞിനാല്‍ കുളിച്ചു നില്ക്കുന്ന കാഴ്ച.
ഇനി ഇതൊന്നുമില്ലെങ്കിലോ അസ്തമയത്തിന്റെ അരുണാഭമായ കാഴ്ചകളായിരിക്കും നിങ്ങളെ വരവേല്‍ക്കുക. ഭൂമിശാസ്ത്രപരമായി, നെല്ലറച്ചാല്‍ ഉപദ്വീപിന്റെ ഒരു ഭാഗം പോലെയാണ്. അതായത് നെല്ലറച്ചാലിന്റെ മൂന്ന് വശം കാരാപ്പുഴ അതിരിടുന്നു. കാരാപ്പുഴ അണക്കെട്ടിന്റെ വേറിട്ട കാഴ്ചകളാണ് സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ടൂറിസം വകുപ്പിന്റെ കണ്ണില്‍ പെടാതെ
ഔദ്യോഗിക ടൂറിസം കേന്ദ്രമല്ലെങ്കിലും സന്ദര്‍ശകരുടെ ഇഷ്ടയിടമായി ഇവിടം മാറിയിരിക്കുകയാണ്. വയനാട്ടിലെ തണുപ്പും മഴയും കോടമഞ്ഞും ആസ്വദിക്കാനെത്തുന്നവരുടെ യാത്ര ഇവിടേക്ക് കൂടി നീണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും ടൂറിസം വകുപ്പിന് ഇതുവരെ ഈ സ്ഥലം കണ്ണില്പ്പിടിച്ചിട്ടില്ലെന്ന പരിഭവം സഞ്ചാരികള്‍ പങ്കുവയ്ക്കുന്നു.
കാരാപ്പുഴ ഡാം റിസര്‍വോയറും പച്ചപ്പ് നിറഞ്ഞ കുന്നുകളുമെല്ലാം സന്ദര്‍ശകരുടെ മനം നിറക്കുന്ന കാഴ്ച്കളാണ്. സൂര്യാസ്തമയ കാഴ്ചക്കും പ്രശസ്തമാണ് നെല്ലാറച്ചാല്‍ വ്യൂ പോയിന്റ്. വേണ്ടത്ര വിവരങ്ങള്‍ ഈ സ്ഥലത്തെപ്പറ്റി സഞ്ചാരികള്‍ക്ക് ലഭിക്കാത്തതിനാല്‍ തന്നെ വയനാട്ടില്‍ താരതമ്യേന തിരക്ക് കുറവുള്ള സ്ഥലം കൂടിയാണ് നെല്ലറച്ചാല്‍.
സമീപ പ്രദേശങ്ങളിലെ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും താമസിക്കാനെത്തുന്നവര്‍ മാത്രാണ് നിലവില്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നത്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വന്നിരിക്കാനും സമയം ചെലവഴിക്കാനും പറ്റിയ സ്വസ്ഥത നിറഞ്ഞ ഇടം കൂടിയാണിവിടം.
താടകത്തിലെ മത്സ്യബന്ധനവും പച്ചപരവതാനി വിരിച്ച കുന്നുകളുടെ ഭംഗിയും എത്ര കണ്ടാലും മതിവരാത്തതാണ്. തടാകക്കരയില്‍ നിങ്ങള്‍ക്ക് നല്ല ശുദ്ധജല മത്സ്യം വാങ്ങാം.
നെല്ലറച്ചാലിന്റെ ചരിത്രം
നെല്ലറച്ചാല്‍ യുദ്ധങ്ങള്‍ക്കു സാക്ഷിയായിട്ടുണ്ട്. കുറിച്യ ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരേ യുദ്ധം നയിച്ച മലബാർ സിംഹം പഴശി രാജയ്ക്കൊപ്പം നെല്ലറച്ചാലില്നിന്നുള്ള അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന് യുദ്ധം നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്പ് ശേരഖങ്ങളും മറ്റു വിവരങ്ങളുമെല്ലാം നെല്ലറച്ചാല്‍ യാത്രയില്‍ പരിചയപ്പെടാന്‍ അവസരമുണ്ട്.
വയനാട്ടിലെ പണിയ ഗോത്രക്കാര്‍ നിര്‍മിക്കുന്ന തുടി എന്ന സംഗീതോപകരണത്തിന്റെ പ്രവര്‍ത്തനവും വിൽപനയുമെല്ലാം ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്കായി ആദിവാസികള്‍ നിര്‍മിക്കുന്ന ഈ ഉപകരണത്തിന്റെ വിൽപന ഗ്രാമീണരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. മാത്രമല്ല ഇവിടെ യൂക്കാലിപ്റ്റസിന്റെ ഗുണങ്ങളും അതിന്റെ ഔഷധ മൂല്യവും അറിയാനുള്ള അവസരവുമുണ്ട്.
ഏതൊക്കെ വഴിയെത്താം
മേപ്പാടിയില്‍നിന്ന് ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് നെല്ലറച്ചാല്‍. നെടുമ്പാല വഴി ഇവിടേക്കെത്താം. മേപ്പാടിയില്‍നിന്ന് നെല്ലറച്ചാലിലേക്കുള്ള വഴിയില്‍ ഇരുവശവും വിശാലമായ തേയിലത്തോട്ടങ്ങളാണെന്നതും മറ്റൊരു കാഴ്ചയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാണെങ്കില്‍ അമ്പലവയല്‍ ടൗണ്‍ വഴി വടുവന്‍ചാല്‍ റോഡിലേക്ക് പ്രവേശിച്ച് അല്‍പ്പദൂരം പിന്നിട്ട് വലത്തോട്ട് തിരിഞ്ഞാല്‍ നെല്ലറച്ചാല്‍ വ്യൂ പോയിന്റ് എത്താം. അമ്പലവയല്‍ മുതല്‍ ഇവിടെ വരെ ലോക്കല്‍ ബസ് സര്‍വീസുകള്‍ ഉണ്ട്. എടക്കല്‍ ഗുഹ, ഹെറിറ്റേജ് മ്യൂസിയം, മഞ്ഞപ്പാറ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, കാന്തന്‍പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയ മനോഹരമായ വിനോദ സഞ്ചാര സ്പോട്ടുകളും നിങ്ങള്‍ക്ക് നെല്ലറച്ചാലിനടുത്തായി ഉണ്ട്.
നിലവില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് നെല്ലറച്ചാലിലെത്തുന്ന സഞ്ചാരികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അണക്കെട്ടായതിനാല് തന്നെ ഒരു കാരണവശാലും പ്ലാസ്റ്റിക് കവറുകള്‍ വ്യൂ പോയിന്റില്‍ തള്ളരുത്.
മറവന്തുരുത്ത് വിളിക്കുന്നു
പച്ചപ്പും ചെറുഗ്രാമങ്ങളും കൊണ്ട് ചുറ്റപ്പെട്ട കോട്ടയം ജില്ലയിലെ മനോഹര ദ്വീപാണ് മറവന്തുരുത്ത്. മൂവാറ്റുപുഴയാറിൽ 3.5 കിലോമീറ്റര്‍ കനാലിലൂടെയുള്ള കയാക്കിംഗ്. കയാക്കിംഗിലുടനീളം കണ്ടാസ്വദിക്കാന്‍ പുഴയ്ക്ക് ഇരുവശത്തുമായി ഗ്രാമീണ ജീവിതങ്ങള്‍.
കയാക്കിംഗ് കഴിഞ്ഞെത്തുമ്പോള്‍ കഴിക്കാന്‍ സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങള്‍... ഇവിടത്തെ ഗ്രാമക്കാഴ്ചകളും സാഹസികതയും ആസ്വദിച്ചുള്ള യാത്ര നവ്യാനുഭവമാക്കി മാറ്റി മടങ്ങുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
മൂവാറ്റുപുഴയാറിന്റെയും വേമ്പനാട്ടു കായലിന്റെയും ഇടയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമമാണിത്. ന്യൂയോര്‍ക്ക് ടൈംസ് 2023 ല്‍ ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ മറവന്തുരുത്തും ഉള്‍പ്പെട്ടിരുന്നു.
ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ കേരളത്തിലെ ആദ്യ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയും ആര്‍ട്ട് സ്ട്രീറ്റ് പദ്ധതിയുമാണ് മറവന്തുരത്തിനെ വ്യത്യസ്തമാക്കുന്നത്.
ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തിലാണ് മറവന്തുരുത്തില് വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് പദ്ധതികള്‍ സജ്ജമായത്.
ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ആര്‍ട്ട് സ്ട്രീറ്റ്
മറവന്‍തുരുത്തിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് റോഡിന് ഇരുവശങ്ങളിലും വീടുകളുടെ മതിലുകളില്‍ വരച്ച ചിത്രങ്ങളോടുകൂടിയ ആര്‍ട്ട് സ്ട്രീറ്റാണ്. ദ്വീപിന്റെ ജീവിതത്തെയും ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും.
കക്ക വാരിയും തടിവെട്ടിയും ചികിരി പിരിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയ ഗ്രാമീണരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ കലാരൂപങ്ങളും കാഴ്ച്ചക്കാര്‍ക്ക് മിഴിവേകുന്നു.
അപൂര്‍വ പ്രാദേശിക പക്ഷികളുടെയും മത്സ്യങ്ങളുടെയും മറ്റ് കഥകളുടെയും ചിത്രങ്ങളുടെ ഒരു പരമ്പര ചുവര് ചിത്രങ്ങളുടെ ഭാഗമാണ്. ആര്‍ട്ട് സ്ട്രീറ്റ് പദ്ധതി കേരളത്തില്‍ ആദ്യമായി നടപ്പാക്കിയതും മറവന്തുരുത്തിലാണ്.
നാട്ടു തോടുകളിലൂടെ ഒരു രാത്രി സഫാരി
സൂര്യാസ്തമയ സമയത്ത് തോടുകളിലൂടെയുള്ള യാത്ര ഗംഭീര അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. തോടിന് ഇരുവശത്തുമുള്ള ഗ്രാമീണ ജീവിതങ്ങള്‍ കണ്ടറിഞ്ഞു കൊണ്ടുള്ള യാത്ര സഞ്ചാരികള്‍ക്ക് ഹൃദ്യാനുഭവമാണ്.
ഇരുവശത്തും ചൂടു ചായയും ചെറുകടികളുമായി ചെറിയ ചായക്കടകളുമുണ്ട്. പുഴയിലൂടെ കണ്ട്രി ബോട്ടിംഗ്, കോറക്കിള്‍ ബോട്ടിംഗ്, ശികാര ബോട്ട് എന്നിവയിലും യാത്ര ചെയ്യാം.
ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കിയ ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട പത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മറവന്തുരുത്ത്.
വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും 18 കനാലുകളുമാണ് ഇവിടെയുള്ളത്. ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ മുദ്രാവാക്യമായ "ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത്' എന്ന മാതൃകയില്‍ പങ്കാളിത്ത ടൂറിസം വികസന സമീപനമായാണ് ഇത് നടപ്പിലാക്കിയത്.
2022 ലെ ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ സ്ട്രീറ്റ് പ്രോജക്റ്റ് പ്രശംസിക്കപ്പെട്ടു, "ജലം സംരക്ഷിക്കുന്നതിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിതരണത്തിനും' അവാര്‍ഡ് ലഭിച്ചു.
സാഹസികത നിറഞ്ഞ കയാക്കിംഗ്
അല്പം സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിലും കയാക്കിംഗ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്ന് ആരംഭിക്കുന്ന കയാക്കിംഗ് അരിവാള്‍ തോട് ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും.
3.5 കിലോമീറ്ററോളം ദൂരം കയാക്കിംഗ് നടത്താം. സൂര്യോദയം ഹൈലൈറ്റായുള്ള രാവിലെ 5.30 ന് ആരംഭിച്ച് ഒമ്പതിന് അവസാനിക്കുന്ന ട്രിപ്പുണ്ട്. സൂര്യാസ്തമയം ആകര്‍ഷണമായ കയാക്കിംഗ് ട്രിപ്പ് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ നീളും. ഒരാള്‍ക്കും, രണ്ടുപേര്‍ക്കും നിന്നുതുഴയാവുന്ന എസ്യുപി തരത്തിലുള്ള മൂന്ന് കയാക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മുവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ സ്വയം തുഴഞ്ഞുപോകുന്ന കയാക്കിങ്ങിലൂടെ 20 പേരുള്ള ഒരു ബാച്ചിനൊപ്പം 2 ട്രെയിനര്മാരുമുണ്ടാകും. ലൈഫ് ജാക്കറ്റ് ധരിക്കേണ്ട രീതിയും തുഴയേണ്ട രീതിയുമെല്ലാം അവര്‍ കൃത്യമായി പറഞ്ഞുതരും.
അപകട സാധ്യത കുറവുള്ള പ്രദേശത്തെ വെളളത്തില്‍ ഇറക്കി ട്രെയിനിങ് നല്‍കും. സിംഗിള്‍ കയാക്കും ഡബിള്‍ കയാക്കുമുണ്ട്. കുട്ടികളും കുടുംബവുമായി വരുന്നവര്‍ക്കുവേണ്ടിയാണ് ഡബിള്‍ കയാക്ക്.
ട്രെയിനിങ്ങിനു ശേഷം സ്വയം തുഴഞ്ഞെത്തുന്നത് മൂവാറ്റുപുഴയാറിലേക്കാണ്. മുന്നിലും പുറകിലുമായി ഇന്സ്ട്രക്ടര്മാരുള്ളതുകൊണ്ടു നിര്‍ഭയമായി തുഴയാം.
പുഴയ്ക്കു കുറുകെയുള്ള തുരുത്തുമ്മല്‍ തൂക്കുപാലത്തിനടിയിലൂടെ തുഴഞ്ഞെത്തുന്നത് തുരുത്തിനകത്തുള്ള തോടുകളിലേക്കാണ്. ഉള്തോടുകളിലേക്കു പ്രവേശിക്കുന്നതോടെ യാത്രയില്‍ കൂടുതല്‍ സാഹസികത നിറയുന്നു.
പ്രദേശവാസികള്‍ തോടിനു മുകളിലൂടെ സ്ഥാപിച്ചിട്ടുള്ള ചെറിയ തടിപ്പാലങ്ങള്ക്കടിയിലൂടെ വേണം മുന്നോട്ടു നീങ്ങാന്‍. വെള്ളത്തിനും പാലത്തിനുമിടയിലുള്ള ഉയരം കുറവായതിനാല്‍ തല കുനിക്കണം.
ഗ്രാമീണ കലാരൂപങ്ങള്‍
കുംഭ ഭരണി മുതല്‍ തീയാട്ട് വരെ നീളുന്ന ഉത്സവനാളുകളിലാണ് മറവന്‍തുരുത്തിലേക്ക് സഞ്ചാരികള്‍ കടൂതലായി എത്തുന്നത്. കുംഭം മുതല്‍ മേടം വരെയാണ് ഈ ഊത്സവം.
അഞ്ച് നിറത്തിലുള്ള പൊടിക്കൊണ്ട് കളം വരച്ച് തീയാട്ടുണ്ണി എന്ന വിഭാഗത്തിലെ ആളുകള്‍ നൃത്തം വയ്ക്കുന്നതാണ് തീയാട്ട് ഉത്സവം. ആറ്റുവേലയും ഗരുഡന് തൂക്കവും സര്‍പ്പം തുള്ളലും കാണാന്‍ നിരവധിപ്പേരാണ് എത്താറുള്ളത്.
ആയോധനകലാരൂപമായ കളരി അഭ്യസിക്കാനും ഇവിടെ സൗകര്യമുണ്ട്. കയര്‍ നിര്‍മാണം, ഓലമെടയല്‍, പപ്പട നിര്‍മാണം എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. രൂചികരമായ നാടന്‍ ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്.
എത്തിച്ചേരാന്‍
വൈക്കംഎറണാകുളം റൂട്ടില്‍ ടോള്‍ ജംഗ്ഷനില്‍നിന്ന് പാലാംകടവ് റൂട്ടിലേക്ക് അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ഞിപ്പാലത്തെത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപം ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റര്‍ യാത്ര ചെയ്താൽ മൂഴിക്കല്‍ വായനശാലയുടെ മുന്‍പിലെത്താം.
ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിംഗ് സ്റ്റാര്‍ട്ടിങ് പോയിന്റുകള്‍. തലയോലപ്പറമ്പില്‍നിന്ന് വരുകയാണെങ്കില്‍ പാലാംകടവ് ടോള്‍ റോഡില്‍ മൂന്ന് കിലോമീറ്ററോളം പിന്നിട്ടാല്‍ പഞ്ഞിപ്പാലത്ത് എത്താം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഉള്ളുതൊട്ട നേതാവിന് ഉള്ളുനീറി യാത്രാമൊഴി
Kerala
2
ഗൂഡല്ലൂരിൽ വീട്ടമ്മ കൊല്ലപ്പെട്ടു
National
3
ഗാസ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് 28 രാജ്യങ്ങൾ
International
4
ടെസ്ലയ്ക്ക് ചൈനീസ് ആധിപത്യം മറികടക്കാനാകുമോ?
Business
5
ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതൽ മാഞ്ചസ്റ്ററിൽ
Sports
ADVERTISEMENT
LATEST NEWS
സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനത്തിന് കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ്
ജനസാഗരം കടന്ന് ജന്മഗൃഹത്തില്‍; പുന്നപ്രയിലെ വീട്ടില്‍ പൊതുദര്‍ശനം
കൈക്കൂലി കേസ്: ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് ഇന്നും ചോദ്യംചെയ്യും
മതഭ്രാന്ത് തലയ്ക്ക് പിടിച്ച രാജ്യം; യുഎന്നിൽ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ
അഭൂതപൂർവമായ ജനത്തിരക്ക്; വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എം.വി.ഗോവിന്ദൻ
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
KIIFB
Government Inauguration
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD