ഷാർജയിലെ കലാധ്യാപിക നിർമിച്ച ഗാന്ധിജിയുടെ ചിത്രം രാജ്യത്തിനു സമർപ്പിച്ചു
Friday, August 14, 2020 8:23 PM IST
ഷാർജ: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഷാർജ സ്കൂളിലെ കലാധ്യാപിക അയ്യായിരത്തോളം റീസൈക്കിൾ ബട്ടണുകൾ ഉപയോഗിച്ച് നിർമിച്ച മഹാത്മാഗാന്ധിയുടെ 40 സെന്‍റിമീറ്റർ നീളവും 30 സെന്‍റിമീറ്റർ വീതിയുമുള്ള ചിത്രം രാജ്യത്തിനായി സമർപ്പിച്ചു.

29 വർഷമായി യുഎഇ സ്ഥിരതാമസമാക്കിയ റാഷിദ ആദിൽ എന്ന കലാധ്യാപികയാണ് തന്‍റെ സ്വപ്ന പദ്ധതി മൂന്നു മാസം കൊണ്ട് പൂർത്തീകരിച്ചത്. തന്‍റെ "ദേശസ്നേഹ" കലാസൃഷ്ടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോക്ക് ഡൗൺ കാലഘട്ടം ഒരു അനുഗ്രഹമായിരുന്നെന്ന് ടീച്ചർ പറഞ്ഞു.

"ഇത് എന്‍റെ മാതൃരാജ്യമായ ഇന്ത്യയ്ക്കുള്ള ആദരാഞ്ജലിയായതിനാൽ, ഞാൻ എന്‍റെ ഹൃദയത്തെയും ആത്മാവിനെയും കലാസൃഷ്ടിയിൽ ഉൾപ്പെടുത്തി . സ്വാതന്ത്ര്യസമരകാലത്ത് നിരന്തരം അധ്വാനിച്ച മഹാത്മാഗാന്ധിയെപ്പോലുള്ള നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളെ അനുകരിക്കുന്ന രീതിക്ക് വ്യത്യാസം വരുത്തി ഞാൻ കഴിഞ്ഞ മൂന്ന് മാസമായി എല്ലാ ദിവസവും നാല് മണിക്കൂറോളം ചെലവഴിച്ചു. പുനരുപയോഗം ചെയ്ത ഓറഞ്ച്, പച്ച, വെള്ള, കറുപ്പ് ബട്ടണുകൾ ക്ഷമയോടെ ഛായാചിത്രത്തിൽ ഒട്ടിക്കുകയും ത്രിവർണ (പതാക) പശ്ചാത്തലമുള്ള ദേശസ്നേഹ നിറം നൽകുകയും ചെയ്തു.

പോർട്രെയ്റ്റിൽ താൻ ഉപയോഗിച്ച ആയിരക്കണക്കിന് ബട്ടണുകൾ ജുവൈസിലെ ഷാർജ ഇന്ത്യൻ സ്കൂളിലെ (ആൺകുട്ടികൾ) വിദ്യാർഥികൾ സംഭാവന ചെയ്തതാണെന്നും റാഷിദ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിൽ വേഷമണിഞ്ഞ റാഷിദയും സഹ അധ്യാപകനും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റുമായ ഇ.പി. ജോൺസണുമൊത്ത് ദുബായിലെ കോൺസൽ ജനറൽ അമാൻ പുരിയെ സന്ദർശിച്ച് ഫ്രെയിം ചെയ്ത ഛായാചിത്രം കൈമാറി.