നെന്മാറയിൽ ഒന്നാംവിളയൊരുക്കം ആരംഭിച്ചു
1561008
Tuesday, May 20, 2025 2:16 AM IST
നെന്മാറ: അമിതമായ വേനൽമഴമൂലം ശരിയായ രീതിയിൽ നിലമൊരുക്കാൻ കഴിയാതെ കർഷകർ. നെന്മാറ അയിലൂർ പഞ്ചായത്തുകളിലെ നെൽകർഷകരാണ് ഏതു രീതിയിൽ വിളയിറക്കണം എന്നതിനെക്കുറിച്ച് ആശങ്കയിൽ നിൽക്കുന്നത്. പഞ്ചായത്തിലെ ഓരോ മേഖലയിലും വ്യത്യസ്തരീതിയിലാണ് നെൽപ്പാടങ്ങളിൽ മഴയും വെള്ളവും ലഭിച്ചിരിക്കുന്നത്.
ബഹുഭൂരിപക്ഷം കർഷകർക്കും രണ്ടാംവിള കൊയ്ത്തിനുശേഷം നെൽപ്പാടങ്ങൾ ഉഴുതുമറിച്ച് പാകപ്പെടുത്തിയെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. അതിനാൽ കൊഴിഞ്ഞുവീണ നെൽമണികളും കളകളും മുളച്ചുപൊന്തിയത് ഉഴുതുമറിച്ച് ഉണക്കികളയാനോ മണ്ണിലെ ഈർപ്പം പാകപ്പെടുത്തി നിലനിർത്താനും കഴിഞ്ഞിട്ടില്ല. പൊടിയിൽ നടത്താൻ കഴിയാത്തതിനാൽ കൂടുതൽ കർഷകരും ഞാറു പാകാനുള്ള തയാറെടുപ്പിലാണ്.
ചിലർ പൊടിയിൽ ഞാറു പാകാനാണ് തയാറെടുക്കുന്നത് ചില നെൽപ്പാടങ്ങളിൽ ചെറിയതോതിൽ വെള്ളം നിൽക്കുന്നതിനാൽ ചെളിയിൽ ഞാറു പാകാനുള്ള തയാറെടുപ്പിലാണ് മലയോരമേഖലയിലെ കർഷകർ. ആവശ്യത്തിനു വെള്ളം ഇല്ലാത്തതിനാൽ ആലന്പള്ളം മരുതഞ്ചേരി ഭാഗങ്ങളിൽ ചെളിയിൽ വിത്തുപാകാൻ കഴിയാത്ത സ്ഥിതിയിലാണ്. പൊടിയിൽ വിത്തുപാകുന്നതിന് ഈർപ്പം കൂടുതലുള്ളതിനാൽ ട്രാക്ടർ ഇറങ്ങാത്ത സ്ഥിതിയുമുണ്ട്.
ഇത്തരം നെൽപ്പാടങ്ങളിൽ നാലുചക്ര എൻജിൻ സംവിധാനമുള്ള ട്രാക്ടറുകളിൽ റോട്ടോവേറ്റർ ഉപയോഗിച്ച് നിലമൊരുക്കിയിട്ടുണ്ട്. മേയ് അവസാനം കാലവർഷം ശക്തമാവുമെന്ന മുന്നറിയിപ്പും വന്നതോടെ ഏതു രീതിയിലുള്ള വിളയിറക്കണമെന്ന് ആശങ്കയും നിലനിൽക്കുകയാണ്. ഈർപ്പം മാറികിട്ടിയ തിരുവഴിയാട് മേഖലയിലെ നെൽപ്പാടങ്ങളിൽ അപൂർവം കർഷകർ പൊടിയിൽ ഞാറു പാകിത്തുടങ്ങി. മേഖലയിലെ എല്ലാ കർഷകരും ഉമ വിത്ത് ഉപയോഗിച്ചാണ് ഞാറ്റടി തയാറാക്കാൻ പദ്ധതിയിടുന്നത്. ഇതിലേക്കായി കൃഷിഭവനുകൾമുഖേന ഉമ ഇനം നെൽവിത്തും ലഭ്യമായിട്ടുണ്ട്.