മീസിൽസ്, റൂബെല്ല നിവാരണം: പ്രത്യേക കാന്പയിൻ 31 വരെ
1561007
Tuesday, May 20, 2025 2:16 AM IST
പാലക്കാട്: മീസിൽസ്, റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷൻ സന്പൂർണമാക്കുന്നത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക കാന്പയിൻ സംഘടിപ്പിക്കും. പാലക്കാട് അടക്കമുള്ള ആറ് ജില്ലകളിലായി 31 വരെയാണ് കാന്പയിൻ. മീസിൽസ്, റൂബെല്ല വാക്സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളെ ആരോഗ്യ, ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്സിനേഷൻ നൽകും.
ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും രണ്ടാഴ്ചക്കാലം ഇതിനായി വാക്സിനേഷൻ സൗകര്യമൊരുക്കുകയും പ്രത്യേക വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിക്കുകയും ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ലക്ഷ്യമിട്ട് മൊബൈൽ വാക്സിനേഷൻ ബൂത്തുകൾ ഒരുക്കുകയും ചെയ്യും. കുഞ്ഞുങ്ങൾക്ക് വാക്സിൻ നല്കുന്നതിൽനിന്ന് മനപ്പൂർവം വിട്ടുനിൽക്കുന്ന കുടുംബങ്ങളെ ബോധവത്കരിക്കാൻ തദ്ദേശസ്ഥാപനതലത്തിൽ സാമൂഹിക പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി സന്പൂർണ വാക്സിനേഷൻ ജാഗ്രതാസമിതികൾക്ക് രൂപം നൽകും. രണ്ടു രോഗങ്ങളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്കൊപ്പം വാക്സിൻ മൂലം തടയാവുന്ന മറ്റു 10 രോഗങ്ങളുടെ വാക്സിനുകൾ എടുക്കാൻ വിട്ടുപോയവർക്കു അവ കൂടി എടുക്കാൻ അവസരം നൽകും.
മീസിൽസ്, റൂബെല്ല എന്നിവ വളരെ പെട്ടെന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗർഭസ്ഥശിശുക്കളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതും മാരകവുമായ രണ്ടു രോഗങ്ങളാണ്. ഇന്ത്യയിൽ 2024 ൽ 17456 മീസിൽസ് കേസുകളും, 2462 റൂബെല്ല കേസുകളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഇതേകാലയളവിൽ 526 മീസിൽസ് കേസുകളും 51 റൂബെല്ല കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ഏപ്രിൽ 30 വരെ കേരളത്തിൽ 20 മീസിൽസ്, 21 റൂബെല്ല എന്നിവയാണ് റിപ്പോർട്ട് ചെയ്തത്. വാക്സിനെടുക്കാൻ വിട്ടുപോയ കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയാക്കിക്കഴിഞ്ഞു. കുഞ്ഞ് ജനിച്ച് 9, 12,16, 24 മാസങ്ങളിൽ നൽകുന്ന രണ്ടു ഡോസ് മീസിൽസ്, റൂബെല്ല വാക്സിനുകളിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും. കേരളത്തിൽ 92 ശതമാനം കുഞ്ഞുങ്ങൾ ആദ്യഡോസും 87 ശതമാനം കുഞ്ഞുങ്ങൾ രണ്ടാംഡോസും സ്വീകരിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.