പാലക്കാട്- മധുര പാതയിൽ മെമു സർവീസ് തുടങ്ങണമെന്ന് ആവശ്യം
1561006
Tuesday, May 20, 2025 2:16 AM IST
മുതലമട: പാലക്കാട് - മധുര ലൈനിൽ മെമു സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് റെയിൽവേ ഡിവിഷണൽ മേധാവിക്കു നിവേദനംനൽകാൻ ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ശ്രമം തുടങ്ങി. ഇതിനായി 1001 പേരുടെ ഒപ്പുശേഖരണം നടത്താനും തീരുമാനിച്ചു. മീറ്റർഗേജ് ലൈനിൽ ആറു പെയർ പാസഞ്ചർ ട്രെയിൻ ഓടിയിരുന്നത് ബ്രോഡ്ഗേജ് ലൈൻ നിർമിച്ച തോടെ ഒരു പാസഞ്ചറായി ചുരുങ്ങി.
ഇതാവട്ടെ പാലക്കാട് -തിരുച്ചെന്തൂർ ദീർഘദൂരസർവീസ് ഒരു ട്രിപ്പ് മാത്രമുള്ളതിനാൽ പ്രദേശിക യാത്രക്കാരുടെ യാത്രയ്ക്ക് തീർത്തും അപര്യാപ്തമാണ്. ബ്രോഡ്ഗേജ് നിർമാണം നടന്ന ഘട്ടത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ സമരങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി ജനപ്രതിനിധികളും ഈ ജനകീയആവശ്യം അവഗണിച്ച മട്ടിലാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയിൽ പാസഞ്ചർ ട്രെയിനുകളുടെ കാര്യം പരാമർശിക്കും . വോട്ടിംഗ് കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ചുവർഷം പാസഞ്ചർ ഓടിക്കണമെന്ന ആവശ്യം ജനപ്രതിനിധി കൾ ഓർക്കുക പോലുമില്ല. 800 കോടി ചെലവിൽ ബ്രോഡ്ഗേജ് ലൈനും 50 കോടിയിൽ വൈദ്യുതീകരണവും പൂർത്തിയായി വർഷങ്ങളേറെയായി.
ചെന്നെ- പാലക്കാട് സൂപ്പർഫാസ്റ്റ് ട്രെയിൻ ഇതുവഴി ഓടുന്നുണ്ടെങ്കിലും ഇത് യാത്രക്കാർക്കു നോക്കികാണാനേ കഴിയൂ. മധുര - തിരുവനന്തപുരം അമൃത എക്സ്പ്രസിനു കൊല്ലങ്കോട്ട് മാത്രമാണ് സ്റ്റോപ്പുള്ളത്. മുതലമട, മീനാക്ഷിപുരം, വടകന്യാപുരം, പുതുനഗരം സ്റ്റേഷനുകളിൽ അമൃതക്ക് സ്റ്റോപ്പുകളില്ല. ഈ സാഹചര്യത്തിലാണ് ചെലവു കുറഞ്ഞതും ഏറെ ഉപയോഗപ്രദവുമായ മെമു സർവീസിന് യാത്രക്കാർ ശ്രമം തുടങ്ങിയിരിക്കുന്നത്. നിലവിൽ ഇടവിട്ട സമയങ്ങളിൽ ചരക്കുട്രെയിനുകൾ ഈ റൂട്ടിൽ പതിവ് സഞ്ചാരമുണ്ട്. എന്തുകൊണ്ടാണ് പാലക്കാട്-രാമേശ്വരം പാതയിൽ പാസഞ്ചറുകൾ ഓടിക്കാത്തതെന്ന ചോദ്യത്തിനു മറുപടി പറയാതെ റെയിൽ മേധാവികൾ മൗനം പാലിക്കുകയാണ്.
കഴിഞ്ഞവർഷം പരീക്ഷണാർഥം ഈ പാതയിൽ ഡബിൾ ഡക്കർ ട്രയൽ റൺ നടത്തിയിരുന്നു. പരീക്ഷണഓട്ടം വിജയകരമാണെന്ന് അറിയിച്ച പാലക്കാട് ഡിവിഷൻ അധികൃതർ ഇത് പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപണവും നിലവിലുണ്ട്.