ദുരന്തമുഖത്ത് : ജീവന് പണയം വച്ച് ഫയര്‍ഫോഴ്സും പോലീസും
1560829
Monday, May 19, 2025 5:31 AM IST
കോഴിക്കോട്: മാനംമുട്ടെയുയരുന്ന അഗ്നിനാളങ്ങളുടെ ചൂടില്‍ ഉരുകുമ്പോഴും തീയണയ്ക്കാന്‍ പോലീസും ഫയര്‍ഫോഴ്സും തോളോടുതോള്‍ ചേര്‍ന്ന് കഠിനശ്രമം നടത്തിയത് മണിക്കുറുകൾ. വൈകുന്നേരം നാലരയോടെയുണ്ടായ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത് രാത്രി പത്തോടെയാണ്. കത്തുന്ന കടകള്‍ക്കുള്ളിലേക്കു കടന്ന് വെള്ളം ചീറ്റിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജീവന് പണയംവച്ച് ഗോവണി ഉപയോഗിച്ച് മുകളില്‍ കയറി വെള്ളംചീറ്റിക്കാനുള്ള സാഹസിക ശ്രമവും ഫയര്‍ഫോഴ്സ് നടത്തി.
തീ കെടുത്താനായി ഫയര്‍ഫോഴ്സിന്റെ രണ്ട് ഫയര്‍ എന്‍ജിനുകളാണ് ആദ്യമെത്തിയത്. പിന്നീട് ഒരെണ്ണം കൂടി എത്തിച്ചേര്‍ന്നു. എന്നാല്‍ വാഹനങ്ങളില്‍ ശേഖരിച്ചിരുന്ന വെള്ളം കുറവായതിനാല്‍ ഫയര്‍ എന്‍ജിനുകള്‍ വെള്ളം നിറയ്ക്കുന്നതിനായി മടങ്ങിപ്പോയി. ഇതോടെ തീ വന്‍തോതില്‍ പടര്‍ന്നു.
തുണി ശേഖരത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് തീ ആളിപ്പടര്‍ന്നു. എട്ട് ഫയര്‍ എന്ജിന് യൂണിറ്റുകള്‍ സ്ഥലത്തെത്തി. നഗരത്തിലുള്ള ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങള്‍ക്ക് പുറമെ മുക്കം, നരിക്കുനി, കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ യൂണിറ്റുകള്‍ എത്തി. തീ ഒട്ടും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സമീപ ജില്ലകളിലെ ഫയര്യൂണിറ്റുകളുടെ സഹായം തേടി. അതിനിടെ കെട്ടിടത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാരസ്ഥാപനത്തിലേക്കും തീപടര്‍ന്നത് ആശങ്ക സൃഷ്ടിച്ചു.
സമീപ കടകളിലേക്കു തീ പടര്‍ന്നാല്‍ വന്‍ ദുരന്തമുണ്ടാവുമെന്ന തിരിച്ചറിവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ക്രാഷ് ടെന്‍ഡര്‍ സ്ഥലത്തെത്തിക്കുകയായിരുന്നു. തീയണയ്ക്കാനായി കൂടുതല്‍ ശക്തിയിൽ, ദൂരത്തിൽ, ഉയരത്തിൽ വെള്ളം ചീറ്റിക്കാന്‍ ശേഷിയുള്ള എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍ എന്‍ജിനാണിത്. ഈ എന്ജിന് എത്തിച്ചതോടെയാണ് മുകള്‍ നിലയിലേക്ക് വെള്ളം ചീറ്റിച്ച് തീ നിയന്ത്രണവിധേയാക്കാന് കഴിഞ്ഞത്.
ദുരന്ത മുഖത്തേക്ക് ആളുകള്‍ ഇരച്ചെത്തുന്നത് തടയാന്‍ പോലീസാണ് ഫലപ്രദമായി ഇടപെട്ടത്. ബസ് സ്റ്റാന്‍ഡിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്ത പോലീസ് സ്ഥലത്തെ തിരക്ക് നിയന്ത്രിച്ചു. ഐജി, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.വനംമന്ത്രി എ.കെ. ശശീന്ദ്രൻ, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.