ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ്, പ്രോ കബഡി ലീഗ് എത്രയെത്ര സ്പോര്‍ട്സ് ലീഗുകള്‍ക്കാണ് ഇന്ത്യ വേദിയാകുന്നത്. ധാരാളം കായിക താരങ്ങള്‍ക്ക് ഇതിലൂടെ നേട്ടം ലഭിക്കുമെന്നോര്‍ത്ത് നാം ലീഗുകളെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍, കായിക താരങ്ങള്‍ക്കു മാത്രമല്ല, ലീഗുകള്കൊണ്ട് നേട്ടമുണ്ടാകുന്നത്. ലോകത്ത് ഏറെ വളര്‍ന്ന കായികം എന്ന വ്യവസായം ഇന്ത്യയിലും അതിന്റെ എല്ലാ സാധ്യതകളും തുറന്നിടുകയാണ് ഇപ്പോള്‍. ലോകത്തെ ഏറ്റവും വലിയ കായിക മാര്‍ക്കറ്റായി ഇന്ത്യ മാറുമ്പോള്‍ പുതിയ തൊഴില്‍ സാധ്യതകളുടെ വലിയ ആകാശമാണ് അനാവൃതമാകുന്നത്.വളരെ പ്രഫഷണലായി ചെയ്യേണ്ട ഒന്നായി സ്പോര്‍ട്സ് മാനേജ്മെന്റ് മാറുമ്പോള്‍ അത് അക്കാഡമിക് തലത്തില്‍ പഠിക്കേണ്ട സാഹചര്യവുമുരുത്തിരിയുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ ബ്രാന്‍ഡിംഗ് അടക്കമുള്ള കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്ന വേള്‍ഡ് ടെല്ലിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഒരുപക്ഷേ, ആദ്യകാലങ്ങളില്‍ ഈ രംഗത്ത് നാം കേട്ടിട്ടുള്ള പ്രധാന മാനേജ്മെന്റ് സംവിധാനവും അതായിരിക്കാം. എന്നാല്‍, വേള്‍ഡ് ടെല്‍ ചെയ്തിരുന്നത് സച്ചിന് എന്ന ബ്രാന്‍ഡിനെ കൃത്യമായി വിറ്റഴിക്കുക എന്നതു മാത്രമാണ്.
കൈനിറയെ അവസരം
ടീമുകളുടെ പരിശീലനവും മാര്‍ക്കറ്റിംഗും എന്നു വേണ്ട എല്ലാ കാര്യങ്ങളും വളരെ പ്രഫഷണലും കുറ്റമറ്റതുമാക്കാന്‍ ഇത്തരം സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധരുടെ സേവനം അത്യാവശ്യമാണ്.ഈ രംഗത്ത് യോഗ്യത നേടിയ ശേഷം ഒരു സ്ഥാപനത്തില്‍ ചേരുന്ന ഒരാള്‍ 25000 മുതല്‍ 30000 രൂപ വരെ തുടക്കത്തില്‍ ശമ്പളമായി കൈപ്പറ്റുന്നു. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളയാള്ക്ക് 60000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുള്ള സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധര്‍ ഇതിലുമേറെ ശമ്പളം നേടുന്നുണ്ട്. ബംഗളൂരു എഫ്സിയില്‍ 30 വിദഗ്ധരാണ് ജോലി ചെയ്യുന്നത്.ലീഗുകളുടെ എണ്ണമേറുമ്പോള്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധരുടെ ആവശ്യകതയും വര്‍ധിക്കും. അതുകൊണ്ടുതന്നെ വലിയ കായികമേളകൾ നടക്കുന്ന ഇന്ത്യയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് വിദഗ്ധര്‍ക്ക് വലിയ ജോലി സാധ്യതയായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.
സേവനങ്ങൾ
സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ്, സ്പോര്‍ട്സ് ഇവന്റ്മാനേജ്മെന്റ്, ടീം മാനേജ്മെന്റ്, പ്ലയേഴ്സ് മാനേജ്മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ, ഗ്രാസ്റൂട്ട്സ് ഡെവലപ്മെന്റ്, ബിസിനസ് ഡെവലപ്മെന്റ്, റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്, ട്രെയിനിംഗ്, മീഡിയ പ്രൊവൈഡേഴ്സ്, സ്പോര്‍ട്സ് മീഡിയ എന്നിവയാണു സ്പോര്‍ട്സ് മാനേജ്മെന്റ് പ്രഫഷണലുകളുടെ സേവനങ്ങള്‍ .
കോഴ്സുകൾ
സ്പോർട്സ് മാനേജ്മെന്റിൽ എംബിഎ : മുംബൈ ആസ്ഥാനമായുള്ള നാഷണൽ അക്കാഡമി ഓഫ് സ്പോർട്സ് മാനേജ്മെന്റ് യുജിസി അംഗീകാരമുള്ള എംബിഎ കോഴ്സ് നടത്തുന്ന രാജ്യത്തെ ഏക സ്ഥാപനമാണ്. എംബിഎ മാത്രമല്ല, ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ് കോഴ്സുകളും അക്കാഡമി നടത്തുന്നുണ്ട്.
രണ്ടു വർഷത്തെ ഫുൾ ടൈം കോഴ്സാണ് സ്പോർട്സ് മാനേജ്മെന്റിൽ എംബിഎ. സ്പോർട്സ് മാർക്കറ്റിംഗ്, സ്പോർട്സ് മീഡിയ, സ്പോർട്സ് ആപ്പാരൽ ആൻഡ് മെർക്കൻഡൈസിംഗ് മേഖലകളിൽ മികച്ച കരിയർ കരുപ്പിടിപ്പിക്കാൻ ഉതകുന്നതാണു കോഴ്സ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. എൻടർടെയിൻമെന്റ്, ഹെൽത്ത് ആൻഡ് ഫിറ്റ്നെസ്, ഹോസ്പിറ്റാലിറ്റി, ട്രാവൽ ആൻഡ് ടൂറിസം, ബ്രാൻഡിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ മേഖലകളിലും ചുവടുറപ്പിക്കാൻ ഉതകുന്നവിധം രൂപകൽപ്പന ചെയ്തിരിക്കുന്നതാണു കോഴ്സ്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ് ഒരു വർഷം ദൈർഘ്യമുള്ളതാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.
സ്പോർട്സ് മാനേജ്മെന്റിൽ ബിബിഎ കോഴ്സ് മൂന്നു വർഷം ദൈർഘ്യമുള്ളതാണ്. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ സ്പോർട്സ് മാനേജ്മെന്റ് കോഴ്സിനും പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍: 0222 8444111 / 07718862664. വെബ്സൈറ്റ്: http://nasm.edu.in.
സ്പോർട്സ് സയൻസിൽ ബിഎസ്സി: സ്പോർട്സ് മേഖലയുമായി ബന്ധപ്പെട്ട് മണിപ്പാൽ യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്സാണ് എക്സർസൈസ് ആൻഡ് സ്പോർട്സ് സയൻസിൽ ബിഎസ്സി. ഒരു സെമസ്റ്റർ ഇന്റേണ്‍ഷിപ്പു കൂടി ചേർത്ത് നാലു വർഷത്തെ കോഴ്സാണിത്. എക്സർസൈസ് ആൻഡ് സ്പോർട്സ് സൈക്കോളജി, മൂവ്മെന്റ് അനാലസിസ്, ട്രെയിനിംഗ് ആൻഡ് കണ്ടീഷനിംഗ്, ന്യൂട്രീഷ്യൻ ആൻഡ് ഹ്യൂമൻ പെർഫോമൻസ്, സ്പോർട്സ് ആൻഡ് എക്സർസൈസ് സൈക്കോളജി എന്നിവ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്ലസ്ടുവാണ് അപേക്ഷിക്കാനുള്ള യോഗ്യത. വെബ്സൈറ്റ്: https://manipal.edu.
സ്പോർട്സ് മാനേജ്മെന്റിൽ പിജി ഡിപ്ലോമ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വെൽഫയർ ആൻഡ് ബിസിനസ് മാനേജ്മെന്റ് സ്പോർട്സ് മാനേജ്മെന്റിൽ നടത്തുന്ന ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സ് കൽക്കട്ട യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഒരു വർഷത്തേതാണ് കോഴ്സ്. ജൂണ്‍ രണ്ടു വരെ അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യു, ഗ്രൂപ് ഡിസ്കഷൻ എന്നിവയുടെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ആകെ 30 സീറ്റുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: www.iiswbm.edu.