പ്രതിവർഷം 20 ശതമാനം വളർച്ചാനിരക്ക് നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വൻകയറ്റുമതി വ്യവസായം കൂടിയാണ് പ്രോസസ്ഡ് ഫുഡ്. കേടുകൂടാതെ സംസ്കരിച്ച ഭക്ഷണ പദാർഥങ്ങൾ ഉപഭോക്താവിന്റെ കൈയിലെത്തുംവരെ കേടുകൂടാതെയും ഗുണം നഷ്ടപ്പെടാതെയും സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ മുതൽ വൈവിധ്യമാർന്ന രുചിഭേദങ്ങളോടെ വിവിധയിനം ചോക്ളേറ്റുകൾ, ബിസ്ക്കറ്റുകൾ, ജാമുകൾ, ജ്യൂസുകൾ ഇവയെല്ലാം മാർക്കറ്റിലെത്തിക്കുന്നതിന്റെ പിന്നിൽ ഫുഡ് ടെക്നോളജിസ്റ്റിന്റെ കൈയൊപ്പുണ്ടെന്നതാണ് സത്യം.
ബേക്കറിയിലും കണ്ഫക്ഷനറിയിലും മാത്രമല്ല ഫുഡ് ടെക്നോളജിസ്റ്റിന്റെ ഇടപെടൽ, മീറ്റ് പ്രോസസിംഗ്, വൻ ധാന്യശേഖരങ്ങളിൽ ധാന്യങ്ങൾ കേടാകാതിരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ, പുതിയ ഡിസൈൻ ചോക്ലേറ്റുകൾ പുതിയ രുചിഭേദങ്ങൾ വിഷാംശരഹിത ആഹാരങ്ങൾ എന്നിവയിലെല്ലാം ഇന്ന് ഫുഡ് ടെക്നോളജിസ്റ്റിന്റെയും എൻജിനിയർമാരുടേയും സാങ്കേതിക മിടുക്കുണ്ട്.
സംസ്കരിച്ച തേങ്ങാപ്പാലും സംസ്കരിച്ച് മാർക്കറ്റ് ചെയ്യുന്ന മാങ്ങയും ഇനി സംസ്കരിച്ച് കയറ്റി അയയ്ക്കാൻ പോകുന്ന ചക്ക വിഭവങ്ങളുമെല്ലാം ഫുഡ് സാങ്കേതിക വിദ്യയിലൂടെയേ സാധ്യമാകൂ. ഫുഡ് പ്രോസസിംഗ്, ഫുഡ് ടെക്നോളജി, ഡയറ്റിക്സ്, ഫുഡ് എൻജിനിയറിംഗ് എന്നീ കോഴ്സുകളിൽ ഏതെങ്കിലും കഴിഞ്ഞവർക്ക് ഭക്ഷ്യ സംസ്കരണ രംഗത്ത് വൻ തൊഴിലവസരങ്ങളാണുള്ളത്. ഫുഡ് പ്രൊസസിംഗിൽ ബയോ കെമിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, പായ്ക്കേജിംഗ് ടെക്നോളജിസ്റ്റ് എന്നിവരും ഈ രംഗത്ത് ഒഴിച്ചുകൂടാൻ കഴിയാത്തവരാണ്.
കരിയർ/ പഠനം
ഫുഡ് പ്രോസസിംഗ് കന്പനികളിൽ ടെക്നോളജിസ്റ്റിന് പുറമേ ക്വാളിറ്റി കണ്ട്രോളർ, ചീഫ് ഫുഡ് ലാബ് സയന്റിസ്റ്റ്, ഫുഡ് ഡിസൈനർ, പ്രൊഡക്ഷൻ മാനേജർ, ടേസ്റ്റിംഗ് സ്പെഷലിസ്റ്റ്, ട്രെയിനർ എന്നീ നിലകളിൽ കന്പനികളിൽ ഫുഡ് ടെക്നോളജി കഴിഞ്ഞവർക്ക് നിയമനം കിട്ടും. വൻ കന്പനികളിൽ മികച്ച ജോലി ലഭിക്കാൻ ബിരുദാനന്തരബിരുദമാണുത്തമം. ഇന്ന് ഇന്ത്യയിൽ ചില കാർഷിക സർവകലാശാലകൾ ഉൾപ്പെടെ അനേകം സ്ഥാപനങ്ങൾ ഫുഡ് ടെക്നോളജി കോഴ്സ് പഠിപ്പിക്കുന്നുണ്ട്. ഫുഡ് ടെക്നോളജി സർവകലാശാല തലത്തിൽ ഗവേഷണമേഖല കൂടിയാണിന്ന്. പുറമെ ടെക്നോളജിയിലെ ബിടെക് ബിരുദമുണ്ടെങ്കിലും ജോലി ലഭിക്കാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി
കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിനു കീഴിൽ ഹരിയാനയിലെ കുണ്ട്ലിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റിൽ വിവിധ ബിടെക്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബിടെക് കോഴ്സിന് 199 സീറ്റുകളാണുള്ളത്.അഖിലേന്ത്യാ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിൻ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ആദ്യ സെമസ്റ്ററിലെ ട്യൂഷൻ ഫീസ് 44300 രൂപ.
ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ഫുഡ് പ്രോസസിംഗ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്മെന്റ്, ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ മേഖലകളിലാണ് എംടെക് കോഴ്സ്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യുവും നടത്തിയാണു തെരഞ്ഞെടുക്കുക. ഗേറ്റ് യോഗ്യത നേടിയവരുടെ അഭാവത്തിൽ പ്രത്യേക പ്രവേശന പരീക്ഷ നടത്തി തെരഞ്ഞെടുക്കും. ഒരു സെമസ്റ്ററിലെ ട്യൂഷൻ ഫീസ് 14300 രൂപ.
അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി, വർഗക്കാർക്ക് 500 രൂപ. എംടെക് പ്രവേശനത്തിന് മേയ് 25നകം അപേക്ഷിക്കണം.
ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എൻജിനിയറിംഗ്, ബേസിക് ആൻഡ് അപ്ലൈഡ് സയൻസ്, ഫുഡ് ബിസിനസ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്, അഗ്രിക്കൾച്ചർ ആൻഡ് എൻവയണ്മെന്റ് സയൻസ് എന്നിവയിൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാവുന്നതാണ്. പിഎച്ച്ഡി പ്രോഗ്രാമുകൾക്കു റിസർച്ച് എൻട്രൻസ് ടെസ്റ്റ് വഴിയാണു പ്രവേശനം.
ഫുഡ് ആൻഡ് അഗ്രി ബിസിനസ് മാനേജ്മെന്റിൽ എംബിഎ പ്രോഗ്രാമിന് മാർക്കറ്റിംഗ്, ഫിനാൻസ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ സ്പെഷലൈസേഷനും സൗകര്യമുണ്ട്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ക്യാറ്റ്/ മാറ്റ് സ്കോറില്ലാത്തവർക്കായി പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. 106,100 രൂപയാണ് ഒരു സെമസ്റ്ററിലെ ട്യൂഷൻ ഫീസ്.
വിലാസം: ഹെഡ്, അഡ്മിഷൻ സെൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റ്, പ്ലോട്ട് നന്പർ 97, സെക്ടർ 56, കുണ്ടല, സോനപ്പെട്ട്, ഹരിയാന. ഫോണ്: 0130 2219762. വെബ്സൈറ്റ്: www.niftem.ac.in.