ഉത്തരവാദിത്വ ടൂറിസത്തിന് ; ആറു കോടി രൂപ അനുവദിച്ച് സർക്കാർ
Tuesday, May 20, 2025 12:00 AM IST
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്കരണം, വിവിധ ആർടി സൊസൈറ്റികൾക്കുള്ള പരിശീലനം തുടങ്ങിയ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 6.01 കോടി രൂപയുടെ അനുമതി നൽകി.
ഹോംസ്റ്റേകളിൽ ബയോഗ്യാസ് പ്ലാന്റുകൾ, കാർബണ്‍ ന്യൂട്രൽ പാക്കേജുകൾ, പരിശീലന പരിപാടികൾ, പരസ്യപ്രചാരണം തുടങ്ങിയവയ്ക്കാണു നാലു സർക്കാർ ഉത്തരവുകളിലായി തുക അനുവദിച്ചത്.
സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതകൾ നയിക്കുന്ന ഹോംസ്റ്റേകൾക്കു ബയോഗ്യാസ് പ്ലാന്റ് നൽകും. തുടക്കത്തിൽ ജില്ലയിൽ ഒരു ഹോംസ്റ്റേയ്ക്കാണ് പദ്ധതി അനുവദിക്കുന്നത്. ഇതിനു പുറമേ ഓരോ ജില്ലയിൽനിന്നും ഓരോ എക്സ്പീരിയൻസ് എത്തിനിക് ക്യുസീൻ, അഗ്രി ടൂറിസം യൂണിറ്റുകൾക്കു രണ്ടു വീതം മാലിന്യസംസ്കരണ പ്ലാന്റുകൾ അനുവദിക്കും.
കാർബണ്‍ ന്യൂട്രൽ പാക്കേജുകൾ നടപ്പാക്കാൻ ആർടി മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ച് കയാക്കിംഗ് യൂണിറ്റുകൾക്ക് 40,000 രൂപ വീതവും ധനസഹായം നൽകും.
പാരിസ്ഥിതിക ഉത്തരവാദിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റു പരിപാടികൾക്കായി കേരള ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സമർപ്പിച്ച ശിപാർശ നടപ്പാക്കാനും തുക അനുവദിച്ചിട്ടുണ്ട്. പാരിസ്ഥിതിക പദ്ധതികൾ നടപ്പാക്കാൻ മൊത്തം 50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.
ഇതിനു പുറമേ ആർടി മിഷൻ സൊസൈറ്റിയുടെ പ്രചാരണത്തിനും മാർക്കറ്റിംഗിനുമായി രണ്ടു കോടി രൂപയും പ്രവർത്തനചെലവുകൾക്കായി രണ്ടു കോടി രൂപയും സർക്കാർ അനുവദിച്ചു.