മോഹക്കപ്പ്?
Tuesday, June 3, 2025 12:30 AM IST
അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിരാട് കോഹ്ലിയും സംഘവും കന്നിക്കിരീടം ഉയർത്തുമോ? നായകനായി ചരിത്രം കുറിക്കുന്ന ശ്രേയസ് അയ്യർ പഞ്ചാബിനെ കിരീടമണിയിക്കുമോ?. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണ് കിരീടം ആർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
മൂന്നു ഫൈനൽ കളിച്ച് നിരാശരായി നാലാം ഫൈനലിനിറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഇത്തവണ കപ്പുയർത്താൻ തുനിഞ്ഞിറങ്ങിയ ടീമാണ്. രണ്ടാം ഫൈനലിനിറങ്ങുന്ന പഞ്ചാബ് സൂപ്പർ കിംഗ്സിന്റ പ്രതീക്ഷ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായകമികവിലുമാണ്.
ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു ഇന്ന് അതേ എതിരാളികൾക്കെതിരേതന്നെ ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്.
അതേസമയം തോൽവി ഏറ്റുവാങ്ങിയ പഞ്ചാബാകട്ടെ മുംബൈ ഇന്ത്യൻസിനെ രണ്ടാം ക്വാളിഫയർ ത്രില്ലർ പോരാട്ടത്തിൽ മറികടന്നാണ് ഫൈനലിൽ വീണ്ടും ബംഗളൂരുവിനെ നേരിടാനൊരുങ്ങുന്നത്.
ആർസിബി:
നാലാം ഫൈനലിനിറങ്ങുന്ന ആർസിബി 2009, 2011, 2016 സീസണുകളിൽ യഥാക്രമം ഡെക്കാൻ ചാർജേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളോട് അടിയറവ് പറഞ്ഞ് കന്നി കപ്പ് എന്ന സ്വപ്നം ബാക്കിയാക്കിയവരാണ്. സീസണിൽ സ്ഥിരതയോടെയും കരുത്തോടെയും മുന്നേറിയ ആർസിബി വിരാട് കോഹ്ലിയുടെ ബാറ്റിംഗ് കരുത്തിലാണ് പ്രതീക്ഷവയ്ക്കുന്നത്.
ഫിൽ സോൾട്ട്, രജത് പട്ടീദാർ, ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റണ് അടക്കം വെടിക്കെട്ട് ബാറ്റർമാരുടെ കരുത്ത് ഉയർന്ന സ്കോർ നേടാനും പിന്തുടരാനും പ്രാപ്തിയുള്ളതാണ്. ജോഷ് ഹെയ്സൽവുഡ് പന്തുകൊണ്ട് എതിരാളികൾക്ക് വിനാശം വരുത്തുന്പോൾ പിന്തുണ ലഭിക്കാത്തത് ബംഗളൂരുവിന് വിനയാണ്. ഭുവനേശ്വർ കുമാർ, യഷ് ദയാലടക്കം മികവുറ്റ നിര സാഹചര്യത്തിനനുസരിച്ച് ഉയരേണ്ടതുണ്ട്.
വിരാട് കോഹ്ലി
ജഴ്സി നന്പർ 18. ഐപിഎൽ സീസണ് 18. 18 വർഷത്തെ കാത്തിരിപ്പ്. ആർസിബിക്കൊപ്പം ഇന്ന് നാലാം ഫൈനലിനിറങ്ങുന്ന വിരാട് കോഹ്ലിയുടെ ഐപിഎൽ കപ്പിനായുള്ള കാത്തിരിപ്പിനെ ഇങ്ങനെ നിർവചിക്കാം. 18 സീസണിൽ 10 പ്രാവശ്യം പ്ലേ ഓഫിൽ. മൂന്ന് ഫൈനൽ പോരാട്ടം പക്ഷെ ഫലം പരാജയം.
റണ്‍മെഷീനും സംഘവും ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമോ?. സീസണിൽ 14 മത്സരത്തിൽനിന്നായി 55 ശരാശരിയിൽ 14 റണ്‍സ് സ്വന്തമാക്കിയ കോഹ്ലി വിജയശിൽപിയായി മോഹക്കപ്പ് സ്വന്തമാക്കുമെന്നാണ് ബംഗളൂരുവിന്റെ പ്രതീക്ഷ.
പഞ്ചാബ്:
രണ്ടാം ഫൈനലിനിറങ്ങുന്ന പഞ്ചാബ് 2014ൽ ആണ് ആദ്യമായി ഫൈനൽ പേരാട്ടത്തിനിറങ്ങിയത്. അന്ന് കോൽക്കത്തയോട് തോൽവി വഴങ്ങി മടങ്ങി. എന്നാൽ അഞ്ചു വർഷത്തിനിടെ മൂന്നു വ്യത്യസ്ത ടീമുകളെ നയിച്ച് ഫൈനലിൽ എത്തിച്ച ശ്രേയസ് അയ്യരുടെ നായക മികവിലാണ് പഞ്ചാബിന്റെ പൂർണ പ്രതീക്ഷ. 2020ൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ എത്തിച്ച ശ്രേയസ് 2024ൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് കപ്പ് സമ്മാനിച്ചിരുന്നു.
ജോഷ് ഇഗ്ലിസ്, പ്രഭ്സിമ്രാൻ സിംഗ്, ശശാങ്ക് സിംഗ്, മാർകസ് സ്റ്റോയിനിസ്, പ്രിയാൻഷ് ആര്യ വരടങ്ങിയ ബാറ്റിംഗ് നിര ഏത് ബൗളിംഗ് നിരയേയും നിഷ്പ്രഭമാക്കുന്ന കാഴ്ച സീസണിൽ കണ്ടു. അർഷ്ദീപ് സിംഗ് മികച്ച ഫോമിലാണ് പന്തെറിയുന്നത്. കെയ്ൽ ജാമീസണ്, യൂസ്വേന്ദ്ര ചാഹൽ എന്നിവർകൂടി ചേരുന്നതോടെ ബംഗളൂരുവിനേക്കാൾ ഒരുപടി മുന്നിൽനിൽക്കും ശ്രേയസിന്റെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ്.
ശ്രേയസ് അയ്യർ
അപൂർവ നേട്ടം കാത്ത് ശ്രേയസ്. ഐപിഎല്ലിൽ രണ്ട് വ്യത്യസ്ത ടീമുകളെ ചാന്പ്യൻമാർ ആക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് ഒരു ജയമകലേ ശ്രേയസിനെ കാത്തിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലുളള ശ്രേയസിന്റെ മികവ് ഒരിക്കൽക്കൂടി വ്യക്തമായ സീസണ് ആണ് ഇത്തവണത്തേത്.
2019ൽ ഡൽഹിയെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്ലേ ഓഫിൽ എത്തിച്ച ശ്രേയസ് 2020ൽ ഡൽഹിയെ ആദ്യ ഫൈനലിലേക്ക് നയിച്ചു. 2024ൽ കൊൽക്കത്തയെ ചാന്പ്യൻമാരാക്കി. 2025ൽ പഞ്ചാബിനെ കിരീടത്തിന് അരികെയും എത്തിച്ച് മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎൽ ഫൈനലിൽ എത്തിച്ച ആദ്യനായകനായി.
സീസണിൽ 16 കളിയിൽ 603 റണ്‍സെടുത്ത ശ്രേയസ്ആറ് അർധ സെഞ്ചുറിയും നേടി. അഞ്ച് ഇന്നിംഗ്സിൽ ശ്രേയസ് നോട്ടൗട്ടായിരുന്നു. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാന്പ്യൻമാരാക്കിയ ശ്രേയസിനെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് താര ലേലത്തിൽ സ്വന്തമാക്കിയത്.
മഴ വില്ലന്‍!
ആകാംക്ഷകൾക്കിടെ ഫൈനൽ മത്സരം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആരാധകർക്ക് വിരസതയുടെ ഫൈനല്‍ പോരാട്ടം നൽകുമെന്ന് സൂചന.
കാർമേഘങ്ങൾ നിറഞ്ഞ സ്റ്റേഡിയത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. മഴ കളിമുടക്കിയാൽ റിസർവ് ദിനമായ ബുധനാഴ്ച ഫൈനൽ നടക്കും. റിസർവ് ദിനത്തിലും മഴ കളിമുടക്കിയാൽ ലീഗ് ഘട്ടത്തിൽ ഉയർന്ന പോയിന്റ് നേടിയ പഞ്ചാബിന് നെറ്റ് റണ്‍റേറ്റിന്റെ മികവിൽ കാര്യങ്ങൾ അനുകൂലമാകും.