മണിമല: പുനലൂർ-മൂവാറ്റുപുഴ റോഡിൽ പൊന്തൻപുഴയ്ക്കും പാച്ചേരിക്കും ഇടയിലുള്ള വനമേഖലയിൽ മാലിന്യങ്ങൾ തള്ളൽ വ്യാപകമാകുന്നു. മാംസാവശിഷ്ടങ്ങൾക്കൊപ്പം മറ്റു മാലിന്യങ്ങളും കൂടുകളിലും ചാക്കിലും കെട്ടിയാണ് തള്ളുന്നത്. കാട് കയറിയിരിക്കുന്ന പ്രദേശങ്ങളിലാണ് മാലിന്യംതള്ളല്‍ രൂക്ഷമായിരിക്കുന്നത്. പലയിടത്തും റോഡിന്റെ വശം ചേര്‍ന്ന് നടക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. റോഡിലൂടെ സഞ്ചരിക്കുമ്പോൾ മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.
രാത്രികാലങ്ങളിലാണ് മാലിന്യം തള്ളുന്നതെന്നും സ്ഥിരം മാലിന്യംതള്ളൽകേന്ദ്രമായി ഇവിടം മാറിയ സ്ഥിതിയാണെന്നും പ്രദേശവാസികൾ പറയുന്നു. മാലിന്യംതള്ളൽമൂലം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പകർച്ചവ്യാധി ഭീഷണിയുണ്ടാകാനും സാധ്യതയേറെയാണ്. മാലിന്യങ്ങൾ തള്ളുന്നവർക്കെതിരേ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും അടിയന്തരമായി കാമറ സ്ഥാപിച്ച് ഇതിനൊരു പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.