താമരശേരി: കട്ടിപ്പാറ പഞ്ചായത്തിൽ 2023 - 24 സാമ്പത്തിക വാർഷിക പദ്ധതി നിർവഹണം പൂർത്തിയാക്കി സർക്കാർ അനുവദിച്ച സമയപരിധിക്കുള്ളിൽ ട്രഷറിയിൽ ബില്ലുകൾ സമർപ്പിച്ചെങ്കിലും ഫണ്ടുകൾ അനുവദിക്കാതെ ക്യൂ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരേ പഞ്ചായത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പ്രേംജി ജയിംസ് അറിയിച്ചു.
പഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതി ഡിപിസി അംഗീകരിച്ച് നിർവഹണം പൂർത്തിയാക്കി യഥാസമയം (2024 മാർച്ച് 25 നകം) താമരശേരി ട്രഷറിയിൽ ബില്ലുകൾ സമർപ്പിച്ചിരുന്നെങ്കിലും 92,63,757 രൂപ (വികസന ഫണ്ട് ജനറൽ - 41,15,870 രൂപ, വികസന ഫണ്ട് എസ്സിപി - 15,35,000 രൂപ, മെയിന്റനൻസ് ഗ്രാൻഡ് റോഡ് - 36,12,887 രൂപ) ക്യൂ ബില്ലായി വരികയാണ് ചെയ്തിട്ടുള്ളത്.
ഈ തുക 2024-2025 വാർഷിക പദ്ധതിയിൽ അലോട്ട്മെന്റ് ചെയ്ത തുകയിൽ നിന്നു ചെലവഴിക്കേണ്ടി വരുന്നത് പഞ്ചായത്തിനെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ഇങ്ങനെ സ്പിൽ ഓവർ പദ്ധതികൾ തയാറാക്കുമ്പോൾ, 2024-2025 വാർഷിക പദ്ധതികൾ തയാറാക്കി ഡിപിസി അംഗീകാരം വാങ്ങിയിട്ടുള്ള നിരവധി പ്രോജക്ടുകൾ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യമാണുണ്ടാകുക. തനത് ഫണ്ട് കുറവായ പഞ്ചായത്തായതിനാൽ സർക്കാരിൽ നിന്നു ലഭിക്കുന്ന വികസനഫണ്ട് ഉപയോഗിച്ചാണ് നിലവിൽ പദ്ധതി പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
നിർവഹണം പൂർത്തിയാക്കി ബില്ലുകൾ സമർപ്പിച്ചിട്ടും ട്രഷറിയിൽ നിന്നും തുക ലഭിക്കാത്തത് കൊണ്ട് മാത്രം ക്യൂ ബില്ലിൽ ഉൾപ്പെട്ടിട്ടുള്ളത് പഞ്ചായത്തിന്റെ പിഴവ് മൂലമല്ലെന്നും ആയതിനാൽ ക്യൂ ബില്ലിൽ ഉൾപ്പെട്ട 92,63,757 രൂപ 2023 - 2024 സാമ്പത്തിക വർഷത്തിലെ ബജറ്റ് അലോക്കേഷനിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് അനുവദിക്കണം.
ഈ തുക നടപ്പ് സാമ്പത്തിക വർഷത്തിലെ ഫണ്ടിൽ ഉൾപ്പെടുത്തരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് അധ്യക്ഷത വഹിച്ച ഭരണ സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് സാജിത ഇസ്മായിൽ, അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, കെ. ഗിരീഷ് കുമാർ മറ്റു ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.