കണ്ണൂർ: പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകുന്നേരം ആറോടെ സമാപനമാകും. മുന്നണികളുടെയും സ്ഥാനാർഥികളുടെയും പരസ്യപ്രചാരണത്തിന് പരിസമാപ്തി കുറിച്ചുള്ള കൊട്ടിക്കലാശം വൈകുന്നേരം നടക്കും. ലോക്സഭാ മണ്ഡലപരിധിയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പാർട്ടികൾ കൊട്ടിക്കലാശം നടത്തുന്നത്. ഇതിനു മുന്നോടിയായി സ്ഥാനാർഥികളുടെ റോഡ് ഷോ ഇന്നലെ നടന്നു.
കൊട്ടിക്കലാശം നടക്കുന്ന സ്ഥലങ്ങളിൽ സംഘർഷസാധ്യത ഉണ്ടാകാതിരിക്കാൻ കനത്ത പോലീസ് സന്നാഹം ഏർപ്പെടുത്തും. കൊട്ടിക്കലാശത്തിനിടെ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സംഘർഷത്തിൽ ഏർപ്പെട്ടാൽ ഗുരുതര വകുപ്പുകൾ ചുമത്താനാണ് പോലീസിന് ലഭിച്ച നിർദേശം.
അക്രമം നടത്തിയാൽ ജാമ്യമില്ലാ വകുപ്പും കാപ്പയും ചുമത്തും. കൊട്ടിക്കലാശ സമയപരിധി മറികടന്നാൽ സ്ഥാനാർഥി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരേയും കേസെടുക്കും. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്തുവാൻ ഓരോ പോലീസ് സ്റ്റേഷനിലും അഞ്ചംഗ ടീമിനെ രൂപീകരിച്ചു. കണ്ണൂരിൽ 320 ബൂത്തുകളിൽ പ്രശ്ന സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
34 ബൂത്തുകൾ മാവോവാദി ഭീഷണിയും നേരിടുന്നു. അതിസുരക്ഷാ പ്രശ്നങ്ങളുള്ള ബൂത്തുകളിൽ ബാരിക്കേഡ് കെട്ടി അർധസൈനിക വിഭാഗത്തെ വിന്യസിക്കും. ദ്രുതകർമ സേനയുടെയും സിആർപിഎഫിന്റെയും നേതൃത്വത്തിൽ പ്രശ്നബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റൂട്ട് മാർച്ച് നടത്തി.
സ്ഥാനാർഥികൾ കണ്ണൂരിൽ പങ്കെടുക്കും
കണ്ണൂർ: കണ്ണൂർ നഗരത്തിൽ മൂന്നു മുന്നണികളും കൊട്ടിക്കലാശം നടത്തും. ഓരോ മുന്നണികൾക്കും പ്രകടനത്തിനുള്ള റൂട്ടുകളും കൊട്ടിക്കലാശ സ്ഥലവും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. കണ്ണൂർ എസിപി സിബി ടോം വിളിച്ചുചേർത്ത വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് തീരുമാനം.
എൽഡിഎഫിന്റെ കൊട്ടിക്കലാശം കണ്ണൂർ കാൽടെക്സിലും യുഡിഎഫിന്റെ റോഡ് ഷോയും കൊട്ടിക്കലാശവും സ്റ്റേഡിയം കോർണറിലും എൻഡിഎയുടേത് പഴയ ബസ് സ്റ്റാൻഡിലും നടക്കും. കണ്ണൂരിൽ നടക്കുന്ന കൊട്ടികലാശത്തിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ പങ്കെടുക്കും.
കൊട്ടിക്കലാശത്തിന് മാര്‍ഗനിര്‍ദേശം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ പരിസമാപ്തിയായ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എല്‍ഡിഎഫ് ജാഥ ഇന്നുവൈകുന്നേരം 4.15ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ഐഒസി വഴി റെയില്‍വേ മുത്തപ്പന് ക്ഷേത്രം റോഡ് വഴി 4.45ന് പ്ലാസ ജംഗ്ഷനില്‍ എത്തി മുഴുവന്‍ പ്രവര്‍ത്തകരും കടന്നു പോയതിനു ശേഷം റെയില്‍വേ സ്റ്റേഷന്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, യോഗശാല ജംഗ്ഷനിലെത്തി സ്റ്റേഡിയം കോര്‍ണര്‍ വഴി 5.30ന് കാല്‍ടെക്സ്, കെഎസ്ആര്‍ടിസി പരിസരത്ത് എത്തി ആറിന് സമാപിക്കും.
യോഗശാല റോഡില്‍ നിന്ന് അഞ്ചിന് യുഡിഎഫ് ജാഥ കാര്‍ഗില്‍ ജംഗ്ഷന് ഭാഗത്തേക്ക് കടന്നു പോയതിനു ശേഷം മാത്രമേ എല്‍ഡിഎഫ് ജാഥ സ്റ്റേഡിയം കോര്‍ണര്‍ ഭാഗത്തേക്ക് കടക്കുകയുള്ളു.
ബിജെപി ജാഥ 4.45ന് പ്രഭാത് ജംഗ്ഷനില്‍ നിന്നാരംഭിച്ച് ഫോര്‍ട്ട് റോഡ് വഴി പ്ലാസ ജംഗ്ഷനില്‍ അഞ്ചിന് എത്തി റെയില്‍വേ സ്റ്റേഷന്, മുനീശ്വരന്‍ കോവില്‍ വഴി 5.30ന് പഴയ ബസ് സ്റ്റാന്‍ഡിലെത്തി ആറിന് അവസാനിപ്പിക്കുന്നതിനും പ്ലാസ ജംഗ്ഷനില്‍ എല്‍ഡിഎഫ് ജാഥ മുഴുവനും 4.45 നുള്ളില്‍ കടന്നു പോയി 15 മിനുട്ടിനു ശേഷം മാത്രമേ റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് പ്രവേശിക്കാന്‍ പാടുള്ളു.
യുഡിഎഫ് ജാഥ 3.15ന് കണ്ണൂര്‍ സിറ്റി ഭാഗത്ത് നിന്നും ആരംഭിച്ച് ചേംമ്പര്‍ ഹാള്‍, ഗാന്ധി സര്‍ക്കിള്‍ സ്റ്റേഡിയം കോര്‍ണര്‍ വഴി അഞ്ചിന് മുമ്പായി യോഗശാല ജംഗ്ഷന് കടന്ന് കാര്‍ഗില്‍ ജംഗ്ഷന് പോലീസ് ക്ലബ് താവക്കര ഐഒസി വഴി റെയില്‍വേ മുത്തപ്പന് ക്ഷേത്രം റോഡ് വഴി 5.30ന് എസ്ബിഐ ജംഗ്ഷനില്‍ എത്തി ആറിന് അവസാനിപ്പിക്കുന്നതിനും തീരുമാനമായി.
കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ജാഥയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് അനുവദനീയമല്ല. ജാഥയില്‍ പങ്കു ചേരുന്ന ഇരു ചക്രവാഹനങ്ങളില്‍ രണ്ടു പേരില്‍ കൂടുതല്‍ അനുവദനീയമല്ല.
കൊട്ടിക്കലാശത്തിന് മുന്നണികള്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ പ്രകടനത്തോടൊപ്പം മാത്രമേ പ്രചരണ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ പാടുള്ളു.
കൂടാതെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ആറ് വരെ കണ്ണൂര്‍ നഗരത്തില്‍ - പ്രഭാത് ജംഗ്ഷന്, എസ്ബിഐ ജംഗ്ഷന്, പ്ലാസ, റെയില്‍വേ സ്റ്റേഷന് റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്‍ഡ്, യോഗശാല റോഡ്, സ്റ്റേഡിയം കോര്‍ണര്‍, കാല്‍ടെക്സ്, ചേംമ്പര്‍ ഹാള്‍, താവക്കര, ഐഒസി എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കുകളൊഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. ഉച്ചയ്ക്കു ശേഷം അത്യാവശ്യ വാഹനങ്ങള്‍ മാത്രം നഗരത്തില്‍ പ്രവേശിക്കാവൂ എന്നും, പുതിയതെരു ഭാഗത്തു നിന്നും തലശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെക്കീ ബസാര്‍ ധനലക്ഷ്മി താണ വഴി തിരിച്ചു വിടുന്നതാണെന്നും പോലീസ് അറിയിച്ചു.