ഉളിക്കൽ: കഴിഞ്ഞ നാലുദിവസമായി ഉളിക്കൽ-പായം പഞ്ചായത്തുകളിലെ അറബി, ചെറിയ മട്ടിണി ഭാഗങ്ങളിൽ ജനങ്ങൾ കണ്ടുവെന്നു പറയുന്ന വന്യമൃഗം കാട്ടുപൂച്ച ആകാമെന്ന നിഗമനത്തിൽ വനം വകുപ്പ്. പുലിയെപോലെ തോന്നിക്കുന്ന വലിപ്പമുള്ള കാട്ടുപൂച്ചയാണ് ഈ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നത് എന്നാണ് സംശയിക്കുന്നത്. ഞായറഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടുംബശ്രീ പ്രവർത്തക എൽസമ്മ നെടുമ്പള്ളിയാണ് ആദ്യം വന്യജീവിയെ കാണുന്നത്. കുടുംബശ്രീ മീറ്റിംഗിന് പോകുന്നതിനിടയിൽ കരികിലയുടെ അനക്കം കേട്ട് ശ്രദ്ധിച്ചപ്പോഴാണ് ജീവിയെ കണ്ടതെന്നും ഓടി അടുത്തുള്ള വീട്ടിൽ കയറി രക്ഷപെടുകയായിരുന്നുവെന്നും പറയുന്നു.
ഇന്നലെ പുലർച്ചെ റബർ ടാപ്പിംഗിന് പോയ ജയ്സൺ മുളങ്കുഴി ജീവിയെ നേരിട്ട് കണ്ടതായും പറയുന്നു. ഇന്നലെ രാത്രിയിലും പലരും വന്യമൃഗത്തെ കണ്ടതായും പറയുന്നുണ്ട്. മാണിക്കലോലിക്കൽ സുരേഷിന്റെ അഞ്ചുകോഴികളെ വന്യമൃഗം കഴിഞ്ഞ ദിവസം കടിച്ചു കൊന്നിരുന്നു. ഞായറാഴ്ച രാത്രിയും ഒന്പതിനു ശേഷം വീണ്ടും എത്തിയ വന്യജീവി ഒരു കോഴിയെ കൂടി ആക്രമിച്ചിരുന്നു. വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ ജീവി ഓടി മറയുന്നത് കണ്ടതായി ഇവർ പറയുന്നു. സമീപത്തെ മറ്റൊരു വീട്ടിലെ മൂന്നുമാസം പ്രായമുള്ള പട്ടികുട്ടിയെയും വന്യജീവി പിടിച്ചിരുന്നു.
നാലുദിവസമായി അറബി മേഖലയിൽ ചുറ്റിത്തിരിയുന്ന വന്യജീവി പുലിയാണോ കാട്ടുപൂച്ചയാണോ എന്ന് ഉറപ്പുവരുത്താൻ വനംവകുപ്പ് രണ്ടുദിവസം രാത്രിയിൽ നിരീക്ഷണം നടത്തും. കോഴികളെ കടിച്ചുകൊന്നു മാണിക്കലോലിക്കൽ സുരേഷിന്റെ വീടിന്റെ സമീപം ഇന്നലെയും വന്യജീവി വന്ന സാഹചര്യത്തിൽ ഇവിടെയാകും വനം വകുപ്പ് നിരീക്ഷണം നടത്തുക. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് മാണിക്കലോലിക്കൽ സുരേഷിന്റെ പറമ്പിൽ നിന്നും കാട്ടുപൂച്ചയുടേത് എന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്.
സംഭവ സ്ഥലത്തെത്തിയ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ആശങ്ക വേണ്ടെന്നും ജാഗ്രതയാണ് വേണ്ടതെന്നും ജങ്ങളോട് പറഞ്ഞു. പഞ്ചായത്തംഗങ്ങളായ പി.കെ. നിഷ, ടോമി ജോസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വനംവകുപ്പ് സംഘത്തിൽ ഇരിട്ടി ഡപ്യൂട്ടി റെയ്ഞ്ചർ കെ. ജിജിൽ, എസ്എഫ്ഒ എ.കെ. ബാലൻ, ബിഎഫ്ഒമാരായ കെ.പി. മുകേഷ്, വൈശാക് രാജൻ, പി.ആർ. ദിപിൻ, രമേശൻ, പി.സി. മിഥുൻ, സുജിത് രാഘവൻ, ബിജേഷ്, രാഹുൽ, അമൽ, വാച്ചർമാരായ അഖിൽ, രജീഷ് എന്നിവരും ഒപ്പമുണ്ടയിരുന്നു.