കേരളത്തിലെ മഹാപ്രളയം ; കേരള സർക്കാർ നിലപാടുകൾ അപഹാസ്യപരം :ഒഐസിസി അയർലൻഡ്
Wednesday, October 10, 2018 9:11 PM IST
ഡബ്ലിൻ: കേരളത്തിലെ മഹാദുരന്തത്തിൽ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ലഭിച്ചിട്ടുള്ള കോടിക്കണക്കിനു രൂപയുടെ കണക്കുകൾ വെളിപ്പെടുത്താതെ മുഖ്യമന്ത്രിയും കേരളത്തിലെ ഇടതുമുന്നണി സർക്കാരും ഉരുണ്ടു കളിക്കുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം സ്വരൂപിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയുടെ രേഖകൾ വെളിപ്പെടുത്തണമെന്ന് ഒഐസിസി അയർലൻഡ് ഘടകം ആവശ്യപ്പെട്ടു.

സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച ഫണ്ടിന്‍റെ കണക്കുപോലും പുറത്തു വിടാൻ കേരള സർക്കാർ തയാറല്ല. പുനരധിവാസ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ട് തികച്ചും സുതാര്യമായി കൈകാര്യം ചെയ്യുമെന്ന് കേരള സർക്കാർ കോടതിക്ക് കൊടുത്ത ഉറപ്പുപോലും ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ മന്ത്രിമാരെ വിദേശത്തു വിട്ട് വീണ്ടും ഫണ്ട് പിരിവ് നടത്തുന്ന ശ്രമത്തിൽ നിന്ന് ഇടതുമുന്നണി സർക്കാർ പിന്മാറണമെന്ന് ഒഐസിസി അയർലൻഡ് ഘടകം ആവശ്യപ്പെട്ടു.

പുനരധിവാസത്തിനായി പ്രവാസി മലയാളികൾ ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നുമുള്ള പൊതുസമൂഹത്തിന്‍റെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ സാഹചര്യത്തിൽ വീണ്ട ഫണ്ട് പിരിവിനായി ഏതെങ്കിലും മന്ത്രിമാർ അയർലൻഡ് സന്ദർശിച്ചാൽ ഒഐസിസി ഘടകം ഇത്തരം ചടങ്ങ് ബഹിഷ്കരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

ഡബ്ലിനിലെ ലിഫി വാലിയിൽ ഒഐസിസി പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് കെ. ജോയ് സ്വാഗതം ആശംസിച്ചു. ഒഐസിസി നേതാക്കളായ എൽദോ, ഷിജു, പ്രേംജി, പ്രിൻസ്, മനോജ്, വിനോയ്, ജിജോ, ജോർജ്, എമി, മാത്യു, ഷാജി, സെബാസ്റ്റ്യൻ, സാബു, ജോജി ക്രംലിൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ