രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർഥികൾക്ക് ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല
ഏബ്രഹാം തോമസ്
Friday, June 6, 2025 3:52 PM IST
ടെക്സസ്: രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർത്ഥികൾക്ക് ടെക്സസ് ഡ്രീം ആക്ട് പ്രകാരം ലഭിച്ചിരുന്ന ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ ഇനി മുതൽ ലഭിക്കില്ല. ഇത് വരെ മൂന്ന് വർഷമായി യുഎസിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുവാൻ കഴിയുമായിരുന്നെങ്കിൽ ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നു.
പ്രധാനമായും സ്കൂൾ, കോളജുകളിലെ ഫീസിലാണ് ഇളവ് ഉണ്ടായിരുന്നത്. 2001ൽ ടെക്സസ് പാസാക്കിയ നിയമപ്രകാരം ഇൻ സ്റ്റേറ്റ് ആയി ഈ വിദ്യാർഥികളെ കണക്കാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് ടെക്സസ് സ്റ്റേറ്റിനെതിരേ കേസ് ഫയൽ ചെയ്തിരുന്നു.
സംസ്ഥാനത്തു നിലവിലുള്ള നിയമപ്രകാരം രേഖകൾ ഇല്ലാതെ കുടിയേറിയ വിദ്യാർഥികൾക്കും ഇൻ സ്റ്റേറ്റ് ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യ നീതിക്കെതിരാണ് ടെക്സസിലെ നിയമം എന്നാരോപിച്ചാണ് കേസ് ഉണ്ടായത്.
മൂന്നു വർഷമായി ടെക്സസ് സംസ്ഥാനത്തു താമസിക്കുന്ന രേഖകൾ ഇല്ലാത്ത വിദ്യാർഥികൾക്ക് ഈ ആനുകൂല്യം ലഭിക്കുമ്പോൾ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് ഔട്ട് ഓഫ് സ്റ്റേറ്റ് ഫീസ് നൽകേണ്ടി വരുന്നു, ഇത് ഭരണഘടന ഉറപ്പാക്കുന്ന തുല്യ നീതിക്കു വിരുദ്ധമാണ് എന്നായിരുന്നു കേസിലെ ആരോപണം.
കേസ് ഫയൽ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഗവർണർ ഗ്രെഗ് അബ്ബോട്ടും ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റണും, ഫെഡറൽ ഏജൻസിയും ചേർന്ന് ഒരു കരാറിൽ ഒപ്പുവച്ചു. കരാറിൽ പറഞ്ഞത് ഇങ്ങനെ ആനുകൂല്യം നൽകുന്നത് അവസാനിപ്പിക്കുകയാണ്, കാരണം നിയമം ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു.
ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിന്റെ കേസിൽ ടെക്സസ് നിയമം ഫെഡറൽ നിയമത്തിനു വിരുദ്ധമാണെന്നു പറഞ്ഞിരുന്നു. രേഖകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഇളവുകൾ നൽകുകയാണെങ്കിൽ ഇതേ ആനുകൂല്യം പൗരന്മാരായ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും നൽകണം എന്നും ആവശ്യപ്പെട്ടു.
ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന, പ്രസിഡന്റ്സ് അലൈൻസ് ഓൺ ഹയർ എഡ്യൂക്കേഷൻ എന്ന യൂണിവേഴ്സിറ്റി നേതാക്കളുടെ സംഘടന, രേഖകൾ ഇല്ലാതെ ടെക്സസ് സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന 57,000 വിദ്യാർഥികൾ ഉണ്ടെന്നു കണ്ടെത്തി.
2023ൽ 20,000ൽ കൂടുതൽ, അല്ലെങ്കിൽ മൊത്തം വിദ്യാർഥികളുടെ 1.5 ശതമാനം വിദ്യാർഥികൾ നിയമപരമായി അമേരിക്കയിലുള്ള മറ്റു സംസ്ഥാനക്കാരാണ് എന്ന് കണ്ടെത്തി. കേസിന്റെ വിചാരണയിൽ മുൻ സംസ്ഥാന പ്രതിനിധി റിക്ക് നോറിയേഗാ ടെക്സസ് നിയമം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് വാദിച്ചു.
തൊഴിലാളികളുടെ എണ്ണത്തിൽ ടെക്സസ് നിയമം വലിയ സംഭാവന നൽകുന്നു എന്നും പറഞ്ഞു. അതിനാൽ വ്യവസായ രംഗം നിയമത്തെ അനുകൂലിക്കുന്നു. ഈ നിയമം പ്രാബല്യത്തിൽ ഇല്ലാതെ ആയതോടെ ടെക്സസിനു 461 മില്യൺ ഡോളർ എല്ലാ വർഷവും തൊഴിലാളികളുടെ വരുമാനത്തിലും ചെലവഴിക്കലിലും നഷ്ടമാകും എന്നാണ് അമേരിക്കൻ ഇമ്മിഗ്രേഷൻ കൗൺസിലിന്റെ കണക്കുകൾ പറയുന്നത്.
ടെക്സസിലെ രേഖകൾ ഇല്ലാത്ത വിദ്യാർഥികൾ 150 മില്യൺ ഡോളറിന്റെ സബ്സിഡികൾ ഈ സ്കൂൾ വർഷം നേടിയിട്ടുണ്ടാകും എന്ന് ഗാൽവെസ്റ്റണിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ മാസ് മിഡ്ഡിൽട്ടൺ പറഞ്ഞു.
ഈ തുക നിയമപരമായി അമേരിക്കയിലുള്ളവർക്കായി ഉപയോഗിക്കുകകയോ അവരുടെ ഫീസിൽ കുറവ് വരുത്തുന്നതിന് ഉപയോഗിക്കുകയോ ചെയ്യാമായിരുന്നു എന്നും കൂട്ടിച്ചേർത്തു.
രേഖകൾ ഇല്ലാത്ത വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യങ്ങൾ എടുത്തു കളയാൻ പല തവണ ടെക്സാസ് നിയമ സഭാംഗങ്ങൾ ശ്രമിച്ചതാണ്. കഴിഞ്ഞ സമ്മേളനത്തിലും ഒരു ബിൽ അവതരിപ്പിച്ചു. ഇത് കമ്മിറ്റികൾക്കു അയച്ചു കൊടുത്തു. അതിനു ശേഷം ഒന്നും കേട്ടിട്ടില്ല.
2022ൽ യംഗ് കോൺസെർവടിവ്സ് ഓഫ് ടെക്സസ് എന്ന സംഘടനയുടെ ടെക്സസ് പബ്ലിക് പോളിസി ഫൌണ്ടേഷൻ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസിനെതിരേ ആണ് ഡോക്യൂമെന്റഡ് സ്റ്റുഡന്റ്സിനെ കാൾ കൂടുതൽ ഫീസ് ഔട്ട് ഓഫ് സ്റ്റേറ്റ് സ്റ്റുഡന്റ്സിൽ നിന്നും ഈടാക്കിയതിനു കേസ് കൊടുത്തു.
ഒരു യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജ് സംസ്ഥാന നിയമം ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ചു. എന്നാൽ അപ്പീൽസ് കോടതി ആ വിധി തിരുത്തി കുറിച്ചു. സ്കൂളുകൾ പഴയ പടി ഫീസുകൾ ഔട്ട് ഓഫ് സ്റ്റേറ്റ് (നിയമപരമായി യുഎസിൽ എത്തിയവർ) വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നത് തുടർന്നു.