ചെയർമാന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് പ്രതിപക്ഷം
1561019
Tuesday, May 20, 2025 2:17 AM IST
ചാലക്കുടി: നഗരസഭ ഫണ്ടിൽനിന്നും പെൻഷൻ നൽകാനുള്ള കൗൺസിൽ തീരുമാനം തടഞ്ഞ സർക്കാരിന്റെ ഉത്തരവിനെതിരേ നഗരസഭ ചെയര്‍മാന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.
പുനർവിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് നിശ്ചിത സമയപരിധിക്കുള്ളിൽ അപ്ലോഡ് ചെയ്യാത്തതിനാൽ, നഗരസഭയിലെ 400-ഓളം വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്കാ ക്കളുടെ ജനുവരി മാസത്തെ പെൻഷൻ തുക സർക്കാർ അനുവദിച്ചിരുന്നില്ല. സമയ പരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിൽ നഗരസഭ ജീവനക്കാരന് വീഴ്ച സംഭവിച്ചത് മറച്ചുവയ്ക്കുന്നതാണ് ചെയര്‍മാന്റെ നിലപാട്. ഉദ്യോഗസ്ഥരെ നിയന്ത്രിച്ച് സമയബന്ധിതമായി കാര്യങ്ങള്‍ നടത്തേണ്ട ചെയര്മാന് യാഥാര്‍ഥ്യം മറച്ചുവച്ച് സര്‍ക്കാരിനേയും പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തുന്നത് തങ്ങള്‍ പറ്റിക്കപ്പെട്ടതാണെന്ന് പെന്ഷന് ലഭിക്കാത്തവര്‍ മനസിലാക്കിയതിന്റെ ജാള്യതയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സര്‍ക്കാര്‍ അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലായെന്ന യാഥാര്‍ഥ്യം മനസിലാക്കിയത് കൊണ്ടാണ് പ്രതിപക്ഷാംഗങ്ങള്‍ പെന്ഷന് നിഷേധിക്കപ്പെട്ടവര്‍ക്ക് മുടങ്ങിയ തുക ലഭ്യമാകുന്നതിനായി സ്വന്തം ഓണറേറിയം നല്‍കാമെന്ന് പറയുകയും ഭരണകക്ഷിയംഗങ്ങളും ഇതിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ചെയ്ത തെറ്റിന് പരിഹാരം കാണാതെ സര്‍ക്കാരിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ് ജനങ്ങളെ വീണ്ടും പറ്റിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിനാവശ്യമായ തുക നഗരസഭാഫണ്ടില്‍ നിന്ന് എടുക്കാന്‍ പാടില്ലെന്നും അതിനാവശ്യമായ പണം ഭരണകക്ഷിയംഗങ്ങളില് നിന്ന് കണ്ടെത്തണമെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ക്ക് ഇരുപത്തയ്യായിരം രൂപ നല്‍കുമെന്ന് ബജറ്റ് നിര്ദേശംവെച്ചതും ചെയര്‍മാന്റെ മറ്റൊരു രാഷ്ട്രീയ തട്ടിപ്പാണെന്നും സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്ന ഉത്തമബോധ്യത്തോടെയാണ് ഈ വിഷയവും രാഷ്ട്രീയവത്ക്കരിക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ്, ഡെപ്യൂട്ടി ലീഡര്‍ ബിജി സദാനന്ദന്, വി.ജെ. ജോജി, ബിന്ദു ശശികുമാര്‍, ഷൈജ സുനില്‍, ലില്ലി ജോസ്, െഎ.എസ്. സുനോജ്, ടി.ഡി. എലിസബത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.