വന്യമൃഗങ്ങളുടെ ആക്രമണം: ഇരയായവർക്ക് തണലാകാൻ പുത്തൂർ ഫൊറോന കൗൺസിൽ
1561013
Tuesday, May 20, 2025 2:17 AM IST
പുത്തൂർ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇരയായവർക്കുവേണ്ടി പുത്തൂർ ഫൊറോന കൗൺസിൽ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും റവന്യുമന്ത്രിക്കും നിവേദനം കൊടുക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിച്ചവർക്കും ജീവൻ നഷ്ടപ്പെട്ടവർക്കും അർഹിക്കുന്ന ധനസഹായവും കുടുംബത്തിന് ഉപജീവനമാർഗവും ഉറപ്പാക്കുക, ജീവനുഭീഷണിയായ വന്യമൃഗങ്ങളെ വേട്ടയാടുന്നതിനുള്ള അനുമതി കർഷകർക്കു നൽകുന്നതരത്തിൽ നിയമഭേദഗതി വരുത്തുക, കാർഷികമേഖലയിലുള്ളവർക്ക് വന്യമൃഗങ്ങളുടെ അക്രമത്തിൽനിന്നു സംരക്ഷണം ലഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം. തുടർനടപടികൾ സ്വീകരിക്കാത്തപക്ഷം മറ്റു സമരപരിപാടികൾക്ക് രൂപംനൽകുമെന്നും പുത്തൂർ ഫൊറോനാ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തു.
പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ പുത്തൂർ ഫൊറോന കൗൺസിൽ സെക്രട്ടറി അഡ്വ. ഡേവിസ് കണ്ണൂക്കാടൻ, അതിരൂപത പാസ്റ്റൽ കൗൺസിൽ അംഗം സണ്ണി കൊറ്റനല്ലൂക്കാരൻ, ഫെറോന കൗൺസിൽ അംഗങ്ങളായ ബേബി നിരപ്പേ വലക്കാവ്, മോഹനൻ പി.എ. കൊഴുക്കുള്ളി, ലിജോ ജോസ് മാന്നാംമംഗലം, ലിൻസി ജോയ് കൊഴുക്കുള്ളി തുടങ്ങിയവർ നേതൃത്വംനൽകി.