പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷന്റെ പൂട്ട് തകർത്തതായി പരാതി
1561011
Tuesday, May 20, 2025 2:17 AM IST
പാവറട്ടി: ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ കംഫർട്ട്സ്റ്റേഷന്റെ പൂട്ടുതകർത്തതായി പരാതി. കംഫർട്ട് സ്റ്റേഷൻ ഒന്നരമാസമായി അടഞ്ഞുകിടക്കുകയായിരുന്നു.
കംഫർട്ട് സ്റ്റേഷൻ പരിസരത്തെ വ്യാപരസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരും യാത്രകാരും ഈ കംഫർട്ട്സ്റ്റേഷനാണ് ഉപയോഗിച്ചിരുന്നത്. കംഫർട്ട്സ്റ്റേഷൻ അടച്ചുപൂട്ടിയതോടെ വ്യാപാരികളും പൊതുജനങ്ങളും ഏറെ ദുരിതത്തിലായിരുന്നു. പഞ്ചായത്തിൽ പലതവണ പരാതിപ്പെട്ടിട്ടും കംഫർട്ട്സ്റ്റേഷൻ തുറന്നുനൽകുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടായില്ലന്ന് നാട്ടുകാരും പരാതിപ്പെടുന്നു. താൽക്കാലികമായി ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള മറ്റൊരു ശുചിമുറിയാണ് കച്ചവടസ്ഥാപനത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാർ ഉപയോഗിച്ചിരുന്നത്.
എന്നാൽ ഞായറാഴ്ച രാത്രി പാവറട്ടി പഞ്ചായത്തിന്റെ ഓഫീസിനോടുചേർന്നുള്ള ശുചിമുറിയുടെ വാതിൽ തകർത്തു. ഇതോടെ കംഫർട്ട് സ്റ്റേഷനോടുചേർന്നുളള വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീജീവനക്കാർക്ക് ശുചിമുറി സൗകര്യം ജോലിസ്ഥലത്ത് പൂർണമായും ഇല്ലാതായി. പാവറട്ടി പഞ്ചായത്തിലെ ജീവനക്കർ ഇന്നലെ രാവിലെ ഷോപ്പിംഗ് കോംപ്ലക്സിൽ എത്തിയപ്പോൾ കംഫർട്ട് സ്റ്റേഷൻ തുറന്നുനൽകണം എന്ന് കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ ആവശ്യപ്പെട്ടു.
എന്നാൽ പഞ്ചായത്ത് ജീവനക്കാർ ഇതിന് തയാറാകാതായതോടെ തർക്കവും ബഹളവുമായി. പഞ്ചായത്ത് ജീവനക്കാർ കംഫർട്ട്സ്റ്റേഷൻ തുറക്കാൻ ഒരുകാരണവശാലും കഴിയില്ലെന്ന് അറിയിച്ചതോടെ കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾ കംഫർട്ട് സ്റ്റേഷന്റെ പൂട്ട് തല്ലിതകർക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതുസംബന്ധിച്ച് പാവറട്ടി പഞ്ചായത്ത് അധികൃതർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണംതുടങ്ങി.