ദേശീയപാത നിര്‍മാണത്തില്‍ അടിമുടി അപാകത
1560751
Monday, May 19, 2025 1:29 AM IST
കൊരട്ടി: ദേശീയപാതയിൽ മുരിങ്ങൂരിനും ചിറങ്ങരയ്ക്കുമിടയിലെ ആറു കിലോമീറ്റർ ഗതാഗതദുരിതം തുടങ്ങിയിട്ടു നാളേറെയായി.
ഹൈവേ അഥോറിറ്റിയുടെ ദീർഘവീക്ഷണമില്ലായ്മയും പരിചയസന്പത്തില്ലാത്ത കരാറുകാരും സൂപ്പർവൈസർമാരും എൻജിനീയർമാരും അടങ്ങുന്ന സംഘം മാസങ്ങളായി നടത്തിയ നിർമാണങ്ങളിൽ പലതും പൊളിച്ചുപണിയേണ്ടിവന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും മൗനം തുടരുന്നതും വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലെ നിർദേശങ്ങളും പാലിച്ചിട്ടില്ല. കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലയിൽ ദിവസവേതനാടിസ്ഥാനത്തിൽ 14 ഫ്ളാഗ്മാൻമാരെ നിയോഗിച്ചെങ്കിലും ഇപ്പോൾ അതു നാലുപേരിലൊതുക്കി. ബ്ലിങ്കർ ലൈറ്റുകളും സിഗ്നലുകളും റിഫ്ളക്ടറുകളും ബാരിക്കേഡുകളും ഡൈവേർഷൻ ഏരിയകളിലെ വീതികൂട്ടലും നടന്നില്ല. ഗതാഗതം ഗ്രാമീണറോഡുകളിലൂടെ വഴിതിരിച്ചുവിട്ടതോടെ വാഹനയാത്രികർ ദിക്കറിയാതെ വലഞ്ഞു.
കൊരട്ടി മേഖലയിൽ നിർമാണം നടക്കുന്ന മൂന്നിടങ്ങളിലും ഡ്രെയിനേജിനു മുകളിലിട്ട സ്ലാബുകൾ ഭാരവണ്ടികൾ കയറി തകർന്നു.
കാനകളിൽ അടിഞ്ഞ മണ്ണുനീക്കാതെയാണു നിർമാണം. ചിറങ്ങര അടിപ്പാതയുടെ ഉപറോഡിന്റെയും സംരക്ഷണഭിത്തിയുടെയും നീളം തിട്ടപ്പെടുത്തിയതിൽ നിർമാണക്കന്പനിക്കു സംഭവിച്ച വീഴ്ച തിരിച്ചറിഞ്ഞതു കഴിഞ്ഞദിവസങ്ങളിലാണ്. ഇവിടം പൊളിച്ചുതുടങ്ങി. അടിപ്പാതയുടെ കോണ്‍ക്രീറ്റിംഗിനായി കന്പികൾ പലവട്ടം നിർമിക്കുകയും പൊളിക്കുകയും ചെയ്തതും മുന്‍പ് വിവാദമായിരുന്നു.
ചിറങ്ങര അന്പലത്തിനോടു ചേർന്ന കുളത്തിന്റെ സംരക്ഷണഭിത്തി നിർമാണവും അടിമുടി പിഴച്ചു. പൊടിശല്യം വർധിച്ചതോടെ ഭക്ഷണശാലകളും കടകളും അടച്ചുപൂട്ടി. ചെറുകിട സ്ഥാപനങ്ങളും പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുകയാണ്.
വെള്ളമൊഴുകാൻ പര്യാപ്തമായ കാനകളല്ല നിർമിക്കുന്നതെന്നാണു പരാതി. ഇതു സംബന്ധിച്ച നിർദേശങ്ങളും അധികൃതർ അവഗണിച്ചെന്നാണു പരാതി.