ആന്പല്ലൂരിൽ വെള്ളക്കെട്ട്
1560750
Monday, May 19, 2025 1:29 AM IST
ആന്പല്ലൂർ: അടിപ്പാത നിർമാണം നടക്കുന്ന ആന്പല്ലൂരിൽ സർവീസ് റോഡ് ടാറിംഗ് ആരംഭിച്ചതോടെ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാവിലെമുതൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. ചാലക്കുടി ഭാഗത്തേക്കുള്ള സർവീസ് റോഡ് വഴിതന്നെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും കടത്തിവിട്ടതാണു കുരുക്കിനു കാരണമായത്.
പാലിയേക്കര ടോൾപ്ലാസ വരെ വാഹനങ്ങളുടെ നിര നീണ്ടു. ചാലക്കുടി ഭാഗത്തുനിന്നു വരന്തരപ്പിള്ളി റോഡിലേക്കു തിരിയുന്ന ഭാഗത്ത് വാഹനങ്ങൾ കടത്തിവിടാൻ പോലീസുണ്ടായിട്ടും ഫലമുണ്ടായില്ല. രാത്രിയിൽ ടാറിംഗ് നടത്തിയിരുന്നെങ്കിൽ കുരുക്ക് കുറയ്ക്കാൻ കഴിയുമായിരുന്നു.
അവധിദിനമായ ഞായറാഴ്ച പകൽതന്നെ സർവീസ് റോഡ് ടാറിംഗിനു തെരഞ്ഞെടുത്തതു വിമർശനത്തിനിടയാക്കി. ആന്പല്ലൂരിൽ റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാരും വലിയ പ്രതിസന്ധിയാണു നേരിടുന്നത്. നേരത്തെയും ഇവിടെ നിരവധി ഗതാഗതപരിഷ്കാരങ്ങൾ നടത്തിയിരുന്നെങ്കിലും കുരുക്കിനു ശമനമുണ്ടായിരുന്നില്ല.
അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നിർമാണക്കന്പനി ആന്പല്ലൂരിലെ യു-ടേണ്‍ ആദ്യം അടച്ചു. അടിപ്പാതയുടെ പണിക്കായി സർവീസ് റോഡിനോടുചേർന്ന് കാന കീറിയതോടെയാണ് ആന്പല്ലൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്. അടിപ്പാതനിർമാണം ആരംഭിച്ചശേഷം പെയ്ത ഒറ്റമഴയിൽ ആന്പല്ലൂർ ദേശീയപാത വെള്ളക്കെട്ടിലായിരുന്നു. ഇരുചക്രവാഹനയാത്രികരെയാണ് ഇത് ഏറെ ബാധിച്ചത്.
കാൽനടയാത്രികർക്ക് റോഡ് മുറിച്ചുകടക്കുവാനും ബുദ്ധിമുട്ട് നേരിട്ടു. സർവീസ് റോഡ്, കാനകൾ എന്നിവയുടെ നിർമാണം പൂർത്തിയാകാത്തതാണു വെള്ളക്കെട്ടിനു കാരണമായത്.