കുരുക്കിട്ട് പാത
1560748
Monday, May 19, 2025 1:29 AM IST
തൃശൂർ ജില്ലയിൽ സർവത്ര ഗതാഗതക്കുരുക്കാണിപ്പോൾ. തെക്കും വടക്കും പടിഞ്ഞാറും കിഴക്കും മിക്ക റോഡിലും നിർമാണപ്രവൃത്തികൾ എങ്ങുമെത്താതെ പൊടിപൊടിക്കുന്നു.
മിക്കയിടത്തും വാഹനങ്ങളുടെ നീണ്ടനിര. മഴക്കാലം പടിവാതിൽക്കലെത്തിനിൽക്കുന്പോഴും നിർമാണപ്രവൃത്തികൾ അടുത്തൊന്നും തീരുന്ന ലക്ഷണമില്ല.
മഴയ്ക്കുമുന്പ് കഴിയുന്നതും ജോലികൾ തീർത്ത് ബദൽ സംവിധാനങ്ങൾ കുറ്റമറ്റതാക്കിയില്ലെങ്കിൽ ജില്ലയെ കാത്തിരിക്കുന്നത് ഇതിലും കനത്ത ഗതാഗതക്കുരുക്കാവും. പ്രത്യേകിച്ച് വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതോടെ.
ദേശീയപാത 544ൽ പ്രധാന ജംഗ്ഷനുകളിൽ അടിപ്പാത നിർമാണം നടക്കുന്നതാണു കുരുക്കിനു കാരണമായത്. അടിപ്പാതനിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും ദേശീയപാതയിൽ അപ്രോച്ച് റോഡ് നിർമാണം പലയിടത്തും ആരംഭിച്ചിട്ടുപോലുമില്ല. ഇവിടങ്ങളിൽ നിലവിൽ സർവീസ് റോഡുകൾ വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ദേശീയപാത 66ൽ ജില്ലയിൽ ചാവക്കാട് മുതൽ കൊടുങ്ങല്ലൂർവരെ ആറുവരി റോഡ് നിർമാണം പുരോഗമിക്കുകയാണ്. ഇവിടെ ഗതാഗതക്കുരുക്ക് അത്ര രൂക്ഷമല്ലെങ്കിലും മിക്കയിടത്തും റോഡ് നിർമാണപ്രവൃത്തി ഇഴയുകയാണ്.
പാലങ്ങൾ മിക്കതും നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡുപണി തുടങ്ങിയിട്ടില്ല. മിക്കയിടത്തും മഴ എത്തുന്നതോടെ വെള്ളക്കെട്ട് ഭീഷണിയും നിലനിൽക്കുന്നുണ്ട്. കാന നിർമാണവും കാര്യക്ഷമമല്ല.
തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ റോഡ് നവീകരണം നടക്കുന്നതിനാല്‍ പുഴക്കല്‍ മുതല്‍ അമല വരെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഇവിടെ മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.