മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു; കുരുക്കിൽ വലഞ്ഞ് ജനം...!
1560482
Sunday, May 18, 2025 1:29 AM IST
കൊരട്ടി: തിരുവനന്തപുരത്തുനിന്നു വിമാനമാർഗം നെടുന്പാശേരിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയപാത 544ൽ കൊരട്ടിമേഖലയിലൂടെയുള്ള സഞ്ചാരം സുഗമമാക്കാൻ വാഹനങ്ങൾ ഗ്രാമീണറോഡുകളിലൂടെ വഴിതിരിച്ചുവിട്ടതുമൂലം വലഞ്ഞതു ജനം.
ദേശീയപാതയിൽ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ ഭാഗങ്ങളിൽ നടക്കുന്ന അടിപ്പാത നിർമാണവും അനുബന്ധജോലികളും യാതൊരു ആസൂത്രണവുമില്ലാതെ നടക്കുന്നതിന്റെ തിക്തഫലങ്ങൾ മാസങ്ങളായി അനുഭവിക്കുന്ന പൊതുജനം ഇന്നലെ വൈകീട്ട് നാലര മുതൽ ഏഴുവരെ നേരിട്ടതു അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. വാരാന്ത്യത്തിന്റെ തിരക്കിനിടയിൽ ജില്ലാ അതിർത്തിയായ പൊങ്ങത്തുനിന്നു മംഗലശേരി വഴിയും ചിറങ്ങര റെയിൽവേ മേൽപ്പാലം വഴിയും വാഹനങ്ങൾ തിരിച്ചുവിട്ടതുമൂലം പഴയ എൻഎച്ചും കൊരട്ടി- പുളിക്കക്കടവ് റോഡും വാഹനങ്ങളാൽ നിറഞ്ഞു. ദീർഘദൂരയാത്രികർ ദിക്കറിയാതെ കഷ്ടപ്പെട്ടു. കട്ടപ്പുറം, ആറ്റപ്പാടം തുടങ്ങിയ ഇടുങ്ങിയ വഴിയിലൂടെയും ചാത്തൻചാൽ, കാടുകുറ്റി വഴിയിലൂടെയും കിലോമീറ്ററുകൾ താണ്ടി മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ പ്രധാനപാതയിലെത്തിയത്. കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു രോഗിയുമായെത്തിയ ആംബുലൻസും കുരുക്കിൽ കുടുങ്ങി.
കൊരട്ടി എൽഎഫ് കോണ്വന്റ് ഹൈസ്കൂളിനു മുന്നിൽ റെയിൽവേ മേൽപ്പാലത്തിന്റെ കവാടത്തിൽ പോലീസ് ഹൈവേയിലേക്കു വാഹനങ്ങൾ കടത്തിവിടാതെ നിലയുറപ്പിച്ചതും ജനങ്ങളിൽ അമർഷമുണ്ടാക്കി. വൈകീട്ട് ആറരയോടെയാണ് മുഖ്യമന്ത്രി ഒട്ടേറെ വാഹനങ്ങളുടെ അകന്പടിയോടെ ചിറങ്ങര ജംഗ്ഷനിലൂടെ കടന്നുപോയത്. മുഖ്യമന്ത്രിയുടെ വാഹനവും അകന്പടിവാഹനങ്ങളും തടസങ്ങൾ ഒഴിവാക്കി എളുപ്പത്തിൽ കടന്നുപോകാൻ ഓരോ ജംഗ്ഷനിലും പോലീസും കഷ്ടപ്പെടുന്നതു കാണാമായിരുന്നു. രാത്രി 7.15 ഓടെയാണ് ഗതാഗതം സാധാരണനിലയിലായത്.