കൂടൽമാണിക്യം ക്ഷേത്രോത്സവം: ഭക്തിനിറവിൽ പള്ളിവേട്ട; ഇന്ന് ആറാട്ട്
1560480
Sunday, May 18, 2025 1:29 AM IST
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. ആയിരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നത്. രാത്രി എട്ടരയോടെയായിരുന്നു ഭഗവാന്റെ പള്ളിവേട്ട. എഴുന്നള്ളിപ്പിനു മുന്നോടിയായി നെറ്റിപ്പട്ടമില്ലാത്ത ഗജവീരനെ മുന്നിലയച്ചു. തുടർന്ന് ആനപ്പുറത്ത് എഴുന്നള്ളിയ ഭഗവാൻ കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്റെ ഭാഗമായി പോലീസ് സേന റോയൽ സല്യൂട്ട് നൽകി.
ചമയങ്ങളോ ചങ്ങലകളോ ഇല്ലാതെ മൂന്ന് ആനകളുടെ അകന്പടിയോടെയാണ് ഭഗവാൻ ആൽത്തറയ്ക്കൽ എഴുന്നള്ളിയത്. ആൽത്തറയിലെത്തി ബലിതൂകിയശേഷം ഒരുക്കിവച്ച പന്നിക്കോലത്തിൽ പാരന്പര്യഅവകാശികളായ മുളയത്തുവീട്ടിലെ ഇപ്പോഴത്തെ കാരണവർ നാരായണൻകുട്ടിനായരുടെ മകൻ സത്യൻ മുളയത്ത് അന്പെയ്തു. മുളയത്ത് കുടുംബാംഗം വൈശാഖ് സഹായിയായി. കൊറ്റയിൽ തറവാട്ടിലെ പ്രതിനിധി രാമചന്ദ്രൻ പന്നിയുടെ രൂപം തലയിൽ വച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
പള്ളിവേട്ടയ്ക്കുശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യ അകന്പടിയിൽ ഭഗവാൻ തിരിച്ചെഴുന്നള്ളി. പാറമേക്കാവ് കാശിനാഥൻ തിടന്പേറ്റി. പഞ്ചവാദ്യത്തിന് പെരുവനം കൃഷ്ണകുമാർ പ്രമാണം വഹിച്ചു. കുട്ടംകുളത്തിനു സമീപം മദ്ദളം അവസാനിച്ചശേഷം ചെന്പട വഹകൊട്ടി ആരംഭിച്ച പാണ്ടിമേളത്തിന് മൂർക്കനാട് ദിനേശൻ വാരിയർ നേതൃത്വം നൽകി. ക്ഷേത്രനടയ്ക്കൽ മേളം അവസാനിച്ച് തൃപുടകൊട്ടി ഭഗവാൻ അകത്തേക്കു പ്രവേശിച്ച് മറ്റു ചടങ്ങുകൾ പൂർത്തിയാക്കി.
ഉത്സവത്തിന് സമാപനംകുറിച്ചുള്ള ആറാട്ട് ഇന്ന് രാവിലെയാണ്. എട്ടോടെ മൂന്നാനകളുടെ അകന്പടിയോടെയാണ് ആറാട്ടിന് ഭഗവാന്റെ എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് ഒന്നിനു രാപ്പാൾ ആറാട്ടുകടവിലാണ് പള്ളിനീരാട്ട്. വൈകീട്ട് അഞ്ചിനു തിരിച്ചെഴുന്നള്ളിപ്പ്. രാത്രി 8.30ന് ആറാട്ട് എഴുന്നള്ളിപ്പ് ആൽത്തറയിലെത്തും. പഞ്ചാവാദ്യത്തിന് അയലൂർ അനന്ത നാരായണശർമ പ്രമാണം വഹിക്കും. പാണ്ടിമേളത്തിന് രാജീവ് വാരിയർ പ്രമാണം വഹിക്കും. തുടർന്ന് ഭഗവാനെ അകത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.