എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്നു തുടക്കമാകും
1560477
Sunday, May 18, 2025 1:29 AM IST
തൃശൂർ: രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശന- വിപണന മേളയ്ക്ക് ഇന്നു തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ തുടക്കമാകും.
വൈകീട്ട് അഞ്ചിനു മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിനു സിഎംഎസ് സ്കൂൾപരിസരത്തുനിന്ന് ആരംഭിക്കുന്ന സാംസ്കാരികഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരക്കും. സമ്മേളനത്തിനുശേഷം രാത്രി ഏഴിനു കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്തശില്പം അരങ്ങേറും. 8.30ന് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും അവതരിപ്പിക്കുന്ന അമൃതം ഗമയ ബാൻഡ്.
വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാളുകളും 38 കൊമേഴ്സ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 189 സ്റ്റാളുകളില്‍ സര്‍ക്കാര്‍സേവനങ്ങള്‍ ഒരു കുടക്കീഴില് ലഭ്യമാക്കും. ഭക്ഷ്യ കാര്‍ഷിക മേള, കലാസാംസ്കാരിക പരിപാടികള്‍, സെമിനാര്‍, സിനിമാപ്രദര്‍ശനം എന്നിവ മേളയുടെ ഭാഗമാകും. രാവിലെ പത്തുമുതല്‍ രാത്രി എട്ടുവരെ നടക്കുന്ന പ്രദര്‍ശനമേള 24നു സമാപിക്കും.
എല്ലാ ദിവസവും വൈകീട്ട് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും.
നഗരത്തിൽ ഇന്നു ഗതാഗതനിയന്ത്രണം
തൃശൂർ: എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം, വിളംബരജാഥ എന്നിവയോടനുബന്ധിച്ച് ഇന്നു നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.
ഉച്ചയ്ക്കുശേഷം രണ്ടുമുതൽ സ്വരാജ് റൗണ്ടിൽ പാർക്കിംഗ് നിരോധിച്ചു. മൂന്നോടെ വാഹനങ്ങൾ വഴിതിരിച്ചുവിടും. ബസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ഡിപ്പാർട്ടുമെന്റ് വാഹനങ്ങൾ തേക്കിൻകാട് മൈതാനിയിൽ പാർക്ക് ചെയ്യണം. പാലസ് സ്റ്റാൻഡ് ബസ് പാർക്കിംഗ്, പള്ളിത്താമം പാർക്കിംഗ് ഗ്രൗണ്ട്, ശക്തൻ സ്റ്റാൻഡിനുസമീപം കോർപറേഷൻ ഗ്രൗണ്ട്, ഇക്കണ്ടവാര്യർ റോഡിലുള്ള ജോസ് ആലുക്കാസ് കൺവൻഷൻ ഗ്രൗണ്ട്, തേക്കിൻകാട് മൈതാനം നായ്ക്കനാൽ ഭാഗം എന്നിവിടങ്ങളിലാണ് മറ്റു പാർക്കിംഗ് സൗകര്യങ്ങൾ.