എൽഡിഎഫ് നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം
1560471
Sunday, May 18, 2025 1:29 AM IST
ചാലക്കുടി: തെരുവുനായ്ശല്യത്തിൽ പ്രതിഷേധിച്ച് നഗരസഭാ ഓഫീസിലേക്കു മാർച്ച് നടത്തിയ എൽഡിഎഫ് പ്രവർത്തകർ കസേരകളും ചെടിച്ചട്ടികളും തല്ലിത്തകർത്തു. പ്രവർത്തകർ നഗരസഭാ ചെയർമാൻ ഷിബു വാലപ്പന്റെ ചേംബറിലേക്കു കയറിച്ചെന്നു മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു.
ഇന്നലെ ഉച്ചയോടെ നഗരസഭാ ഓഫീസിലേക്ക് എത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. എന്നാൽ, പോലീസിനെ തള്ളിമാറ്റിയ പ്രവർത്തകർ നഗരസഭാ ഓഫീസിലേക്ക് ഓടിക്കയറി കസേരകളും ചെടിച്ചട്ടികളും എറിഞ്ഞുതകർത്തു. തുടർന്നാണ് ചെയർമാന്റെ ചേംബറിൽ കയറി പ്രതിഷേധിച്ചത്.
ഏതാനും സമയം ഇവിടെ മുദ്രവാക്യംവിളിച്ച് പ്രതിഷേധിച്ചശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് പതിനഞ്ചോളം ആളുകളുടെ പേരിൽ കേസെടുത്തു. കഴിഞ്ഞദിവസം തെരുവുനായ് ആക്രമണത്തിൽ 12 പേർക്കുപരിക്കേറ്റ സംഭവത്തെതുടർന്നാണ് എൽഡിഎഫ് പ്രതിഷേധ മാർച്ച് നടത്തിയത്.
എൽഡിഎഫ് പ്രതിഷേധം അതിരുകടന്നു: ചെയർമാൻ
ചാലക്കുടി: തെരുവുനായ് വിഷയത്തിൽ എൽഡിഎഫ് പ്രതിഷേധം അതിരുകടന്നുവെന്നു ചെയർമാൻ ഷിബു വാലപ്പൻ. നായ കടിച്ച സംഭവത്തിൽ നഗരസഭ ഗൗരവത്തോടെ ഇടപെടുകയും നടപടികൾ സ്വീകരിച്ചുവരികയും ചെയ്യുന്നുണ്ട്. എന്നാൽ എൽഡിഎഫ് പ്രവർത്തകർ നഗരസഭാ ഓഫീസിൽ നടത്തിയ അക്രമപ്രവർത്തനങ്ങൾ ജനാധിപത്യപ്രസ്ഥാനങ്ങൾക്ക് അപമാനകരമാണെന്നു ചെയർമാൻ പറഞ്ഞു.
ഓഫീസിലെ ചെടിച്ചട്ടികളും കസേരകളും തല്ലിത്തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ജീവനക്കാരെയും ഓഫീസിലെത്തിയ പൊതുജനങ്ങളെയും ഭയപ്പെടുത്തുന്ന പ്രവർത്തനം നടത്തിയതിലൂടെ അവരുടെ മൃഗീയവാസനയാണ് പുറത്തുവന്നത്. പോലീസ് ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കിയാണ് അക്രമം കാട്ടുകയും ഓഫീസിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്തത്. കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നു ചെയർമാൻ ആവശ്യപ്പെട്ടു.
രണ്ടാഴ്ചമുമ്പ് മാർക്കറ്റിൽ നായ ആളുകളെ കടിച്ചതിനെതുടർന്ന് അടിയന്തരമായി നാല്പതോളം തെരുവുനായ്ക്കളെ പിടിച്ച് സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ഒരു നായ നിരവധി ആളുകളെ കടിച്ചതിനെതുടർന്ന് ഈ പ്രദേശത്തുനിന്നും പത്തോളം തെരുവുനായ്ക്കളെ പിടിച്ച് സംരക്ഷണകേന്ദ്രത്തിലാക്കി, പ്രദേശത്തു നിരീക്ഷണം തുടരുന്നുണ്ട്.
ഇക്കാര്യത്തിൽ നിയമത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നേ നഗരസഭയ്ക്കു പ്രവർത്തിക്കാനാകൂ. നായ് വിഷയത്തിൽ നാളെ വിവിധ സംഘടനാപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു തുടർനടപടികൾ ആലോചിക്കുമെന്നും ചെയർമാൻ ഷിബു വാലപ്പൻ അറിയിച്ചു.