തെക്കുംകരയിൽ പിഞ്ചുകുഞ്ഞടക്കം ആറുപേർക്കു പട്ടികടിയേറ്റു
1560465
Sunday, May 18, 2025 1:29 AM IST
പുന്നംപറമ്പ്: തെക്കുംകരയിൽ പിഞ്ചുകുഞ്ഞടക്കം ആറുപേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റവർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി.
തെക്കുംകര മേപ്പാടം സ്വദേശിയും ബിസിനസുകാരനുമായ നീലങ്കാവിൽ പൗലോസിന്റെ മകൻ ജെയ്സൻ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായി. ജെയ്സൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെയും പട്ടി കടിച്ചു.
പുന്നംപറമ്പിലും സമീപപ്രദേശങ്ങളിലും അനധികൃതമായി നടത്തുന്ന മത്സ്യ-മാംസക്കച്ചവടം നടത്തുന്നവർക്കു വേസ്റ്റ് സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ മാംസ -മത്സ്യ അവശിഷ്ടങ്ങൾ ദിവസവും തെരുവുനായ്ക്കൾക്കു നൽകുന്നതാണ് തെരുവുനായ് ശല്യം വർധിക്കാൻ കാരണമെന്നു പ്രദേശവാസികൾ പറയുന്നു.
ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികൃതർ അനധികൃത കച്ചവടക്കാർക്കു കുടപിടിക്കുകയാണന്നും പഞ്ചായത്തും ആരോഗ്യവകുപ്പും സംഭവത്തിൽ ഇടപെട്ടു ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.