സ്കൂളിൽ പോകാൻ ഡോറയും ബാർബിയും സ്പൈഡർമാനും റെഡി
1560218
Saturday, May 17, 2025 1:23 AM IST
തൃശൂർ: ജൂൺ രണ്ടിനു സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാർക്കൊപ്പം സ്കൂളിൽ പോകാൻ ഡോറയും സ്പൈഡർമാനും ബാർബിയും എല്ലാം ഒരുങ്ങിക്കഴിഞ്ഞു.
പുതുപുത്തൻ ബാഗിലും പുതിയ കുടയിലും ലഞ്ച് ബോക്സിലും വാട്ടർ ബോട്ടിലിലും പെൻസിൽ ബോക്സിലും ചെറിയ പൗച്ചിലും നോട്ടുപുസ്തകങ്ങളിലും എല്ലാം നിറയുന്നതു ഡോറയും ബാർബിയും സ്പൈഡർമാനും, കുട്ടികളുടെ പ്രിയപ്പെട്ട മറ്റു കാർട്ടൂൺ കഥാപാത്രങ്ങളുംതന്നെയാണ് .
മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ ആഴ്ചകൾമാത്രം അവശേഷിക്കെ സ് കൂൾവിപണിയിൽ കച്ചവടം ഉഷാറാണ്. അവധിക്കാലം ക്ലൈമാക്സിലേക്കു നീങ്ങുന്നതോടെ കടകളിൽ തിരക്ക് ഇനിയും കൂടും.
പുതിയ മാറ്റങ്ങളും കൗതുകങ്ങളുമായി ബാഗുകൾമുതൽ പേനകൾവരെ വിപണിയിൽ എത്തിക്കഴിഞ്ഞു. കച്ചവടം ക്ലച്ചു പിടിക്കാൻ ഓഫറുകളുമുണ്ട്. ബ്രാൻഡഡ് കമ്പനികൾ അവരുടെ വമ്പൻ ഓഫറുകൾ മുന്നോട്ടുവയ്ക്കുമ്പോൾ ചെറുകിടക്കാരും പിന്നിലല്ല.
സ്കൂൾബാഗുകൾക്കു 35 ശതമാനം മുതൽ 65 ശതമാനംവരെ വില കുറച്ചുകൊടുക്കുന്ന ചില കമ്പനികൾ ഉള്ളത് ഉപഭോക്താവിന് ഏറെ ആശ്വാസം നൽകുന്നു.
കഴിഞ്ഞവർഷത്തെക്കാൾ വിലക്കുറവിലാണ് നോട്ടുപുസ്തകങ്ങൾ ഇത്തവണ വിപണിയിലുള്ളത്. സ്റ്റീൽ കാസറോൾ ലഞ്ച് ബോക്സുകളാണ് വിപണി യിലെ പുതിയ തരംഗം. സ്റ്റീൽ വാട്ടർ ബോട്ടിലുകൾ സ്കൂളുകളിൽ നിർബന്ധമാണെങ്കിലും കുട്ടികൾ തങ്ങളുടെ ഇഷ്ട കാർട്ടൂണ്‍ കഥാപാത്രങ്ങളുള്ള പ്ലാസ്റ്റിക് ബോട്ടിലുകളിലേക്കാണ് നോട്ടം പായിക്കുന്നത്. ബാഗുകളിലും കുടകളിലും പൗച്ചുകളിലുമെല്ലാം കാർട്ടൂണ്‍ കഥാപാത്രങ്ങൾ തിളങ്ങിനിൽക്കുന്നതിനാൽ സ്കൂൾവിപണി കളർ അല്ല കളർഫുൾ ആയിട്ടുണ്ട്.
ബാർബി മോഡൽ ബോക് സുകൾ പെൺകുട്ടികളെ ആകർഷിക്കുമ്പോൾ കളിക്കാൻ ചില പസിലുകൾ ഉള്ള ബോക്സുകളാണ് ആൺകുട്ടികൾക്കു പ്രിയപ്പെട്ടതാകുന്നത്. പ്ലാസ്റ്റിക് സ്ലേറ്റുകൾ വിപണിയിൽ ഉണ്ടെങ്കിലും ആദ്യാക്ഷരം എഴുതിപ്പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോഴും കല്ലുസ്ലേറ്റ് തന്നെയാണ് മിക്ക മാതാപിതാക്കളും വാങ്ങിക്കൊടുക്കുന്നത്. പ്ലാസ്റ്റിക്കിനോളം കുഞ്ഞുങ്ങളുടെ കൈയിൽ കല്ലുസ്ലേറ്റ് നിലനിൽക്കില്ലെങ്കിലും അതിനു പ്രിയമൊട്ടും കുറഞ്ഞിട്ടില്ലെന്നു കച്ചവടക്കാർ പറഞ്ഞു.
ശരാശരി 350 രൂപ മുതൽ ബാഗുകളും 250 രൂപ മുതൽ കുടകളും 150 രൂപ മുതൽ വാട്ടർ ബോട്ടിലുകളും വിപണിയിൽ ലഭ്യമാണ്.
ഞങ്ങൾക്കിതുമതി എന്നുപറഞ്ഞ് കുട്ടികൾ വാശിപിടിക്കുമ്പോൾ ഗുണനിലവാരത്തിനും വിലയ്ക്കും അപ്പുറം മക്കളുടെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കുമാണ് മാതാപിതാക്കൾ മുൻ തൂക്കം കൊടുക്കുന്നത്.