ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; ജില്ലാകളക്ടർ റിപ്പോർട്ട് തേടി
1560212
Saturday, May 17, 2025 1:23 AM IST
തൃശൂർ: മണ്ണുത്തി - ഇടപ്പള്ളി മേഖലയിലെ അടിപ്പാതയുടെയും മേൽപ്പാലങ്ങളുടെയും നിർമാണത്തെത്തുടർന്നുള്ള ഗതാഗതക്കുരുക്കു സംബന്ധിച്ച് പോലീസ്, ആർടിഒ, ദേശീയപാത അധികൃതർ എന്നിവരിൽനിന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഗതാഗതപ്രശ്നം പരിഹരിക്കാനും നിർമാണപുരോഗതി വിലയിരുത്താനും എല്ലാ ജനപ്രതിനിധികളുടെയും യോഗം അടുത്തയാഴ്ച വിളിക്കുമെന്നും കളക്ടർ അറിയിച്ചു.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ചർച്ചചെയ്യാൻ ഏപ്രിൽ 22 നു കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ ചാലക്കുടി ഡിവൈഎസ്പി, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ, നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ എന്നിവർ ടീം രൂപീകരിച്ച് സംയുക്തമായി ആഴ്ചയിലൊരിക്കൽ യോഗംചേർന്ന് ഗതാഗതതടസം ഒഴിവാക്കുന്നതിനു സ്വീകരിച്ച നടപടികൾ അവലോകനം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരുന്നു.
അടിപ്പാത/ മേൽപ്പാലങ്ങളുടെ നിർമാണം കഴിയുന്നതുവരെയോ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുവരെയോ പാലിയേക്കരയിൽ ടോൾ നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കായി സർക്കാരിലേക്കു റിപ്പോർട്ട് നൽകിയെന്നും
കളക്ടർ പറഞ്ഞു.