വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ട ഉത്തരാഖണ്ഡിൽ പിടിയിൽ
1560206
Saturday, May 17, 2025 1:23 AM IST
അന്തിക്കാട്: പെരിങ്ങോട്ടുകര സ്വദേശിനിയായ കാതിക്കുടത്ത് വീട്ടിൽ ലീല(63)യെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിന്റെ സംഘാംഗവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ചാഴൂർ സ്വദേശി പുതിയവീട്ടിൽ ഷെജിർ എന്ന ഷാജഹാനെ(29) തൃശൂർ റൂറൽ പോലീസ് സംഘം ഉത്താരാഖണ്ഡിൽനിന്നു പിടികൂടി.
തൃശൂർ റെയ്ഞ്ച് ഡിഐജി ഹരിശങ്കറിന്റെ നിർദേശപ്രകാരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഷാജഹാനെ പിടികൂടിയത്.
മാർച്ച് 17നു പെരിങ്ങോട്ടുകര സ്വദേശിനി സൗമ്യയുടെ വീട്ടിൽ വടിവാളുമായി അതിക്രമിച്ചുകയറിയ ഷാജഹാനും കൂട്ടാളിയും സൗമ്യയുടെ വല്യമ്മ ലീലയുടെ ഇടതുകൈയിൽ വെട്ടുകയായിരുന്നു. നാട്ടുകാർ എത്തുന്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.
കാട്ടൂർ സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തി അന്തിക്കാട് സ്റ്റേഷനിൽ ഇയാൾക്കെതിരായ കേസ് പിൻവലിക്കണമെന്നു ഭീഷണിപ്പെടുത്തുകയും അലമാരയിൽനിന്ന് പതിനാലായിരം രൂപ മതിക്കുന്ന മൊബൈൽ ഫോണ് കവർച്ച നടത്തുകയും ചെയ്തു. സംഭവം പോലീസിലറിയിക്കാൻ ശ്രമിച്ച യുവതിയുടെ മകളെ ഇയാൾ ഉപദ്രവിച്ചു. യുവതിയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ രണ്ടു സംഭവങ്ങളില് കാട്ടൂർ സ്റ്റേഷനിൽ രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയതോടെ ഇയാൾ സംസ്ഥാനം വിടുകയായിരുന്നു. രഹസ്യമായി ഇയാളെ പിൻതുടർന്നെത്തിയ തൃശൂർ റൂറൽ പോലീസ് സംഘം സീതാർഗഞ്ചിൽ ദാബയിൽ പഞ്ചാബി വേഷത്തിൽ ക്ലീനിംഗ് ജോലി ചെയ്യുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാജഹാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമമടക്കം ഏഴു ക്രമിനൽ കേസുകളിൽ പ്രതിയാണ്.