പ്രതിഷേധം ശക്തം; ആന്പല്ലൂരിൽ അടച്ച യൂ-ടേണ്‍ തുറന്നു
1550064
Friday, May 16, 2025 1:52 AM IST
ആന്പല്ലൂർ: അടിപ്പാതനിർമാണത്തിന്റെ ഭാഗമായി ദേശീയപാത നിർമാണക്കന്പനി അടച്ചുകെട്ടിയ ആന്പല്ലൂരിലെ യു-ടേണ്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ തുറന്നു. ദേശീയപാത വാഹനത്തിരക്കിനാൽ വീർപ്പുമുട്ടിയതോടെ വൈകീട്ട് ജനം പ്രതിഷേധവുമായി രംഗത്തെത്തുകയായിയിരുന്നു.
അടിപ്പാതയുടെ പണിക്കായി സർവീസ് റോഡിനോടുചേർന്ന് കാനകീറിയതോടെയാണ് ആന്പല്ലൂരിൽ വീണ്ടും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾ പുതുക്കാട് സിഗ്നൽ ജംഗ്ഷനിലെത്തി തൃശൂർ ഭാഗത്തേക്കു പോകേണ്ടവിധമായിരുന്നു നിയന്ത്രണം. ഇന്നലെ രാവിലെ മുതലാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ആന്പല്ലൂരിലെ തിരക്ക് നിയന്ത്രിക്കാൻ ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രവും അധികൃതർ അടച്ചു.
അടിപ്പാതയുടെ റോഡുപണിക്കായി കാന കോരിയതുമൂലം നിലവിലുള്ള റോഡ് അടച്ച് വാഹനങ്ങൾ തിരിച്ചുവിടുകയായിരുന്നു. ആന്പല്ലൂരിൽനിന്ന് വാഹനങ്ങൾ ചാലക്കുടി ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണു കടത്തിവിട്ടത്. വാഹനങ്ങൾ പുതുക്കാട് സ്റ്റാൻഡിനു മുന്നിലെത്തി ദേശീയപാതയിലേക്കു പ്രവേശിച്ച് ചാലക്കുടി ഭാഗത്തേക്കു വിടുകയായിരുന്നു. സർവീസ് റോഡിലൂടെ എല്ലാ വാഹനങ്ങളെയും കടത്തിവിട്ടതോടെ മേഖലയിൽ വലിയ ഗതാഗതക്കുരുക്കായി. ആന്പല്ലൂരിൽനിന്ന് പാലിയേക്കര ടോൾപ്ലാസയും കടന്ന് വാഹനങ്ങളുടെ നിര നീണ്ടു.
ബസുകൾ കുറച്ചുമുന്നിലേക്കുകയറി സർവീസ് റോഡിനോടുചേർന്ന് നിർത്തണമെന്ന് നിർമാണക്കന്പനി അധികൃതരുടെ നിർദേശമുണ്ടായിരുന്നു. ഇതും വാഹനത്തിരക്കിനു കാരണമായി. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ വീതികുറഞ്ഞ സർവീസ് റോഡിലൂടെ മാത്രം ഒരു കിലോമീറ്ററിലേറെ പോകേണ്ടിവന്നതും കുരുക്കിനിടയാക്കി. ഇത് യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനിടയാക്കി.
വൈകിട്ടോടെ സ്വകാര്യ ബസുകൾ പണിമുടക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങുകയാണെന്ന് അറിയിച്ചതോടെ അടച്ച യുടേണ്‍ തുറക്കുകയായിരുന്നു. ആന്പല്ലൂരിൽ സർവീസ് റോഡിന്റെ വീതികൂട്ടി ടാറിടുന്നതിനുള്ള നടപടിയും കന്പനി ആരംഭിച്ചിട്ടുണ്ട്.