ഗുരുവായൂർ നഗരസഭ : തെരുവുനായ്ക്കളെ കൊല്ലുന്നതിന് കേന്ദ്രസർക്കാരിനെ സമീപിക്കും
1550052
Friday, May 16, 2025 1:52 AM IST
ഗുരുവായൂർ: തെരുവ് നായ്ക്കളെ കൊല്ലുന്നതിന് അനുമതി ലഭിക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കാൻ കൗണ്‍സിൽ യോഗം തീരുമാനിച്ചു.
അജന്‍ഡകൾ തുടങ്ങുന്നതിന് മുന്‍പ് പ്രതിപക്ഷനേതാവ് കെ.പി. ഉദയനാണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. കേന്ദ്രനിയമം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷ് തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ നഗരസഭ കേന്ദ്ര സർക്കാരിന് കത്ത് നൽകും. അമൃത് ജലവിതരണ പദ്ധതിയുടെ ഭാഗമായകുടിവെള്ള ടാങ്ക് ആനത്താവളത്തിൽ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ നിന്ന് നഗരസഭ പിൻമാറി. ടാങ്ക് സ്ഥാപിക്കുകയാണെങ്കിൽ ദിവസേന 1.5 ലക്ഷം ലിറ്റർ വെള്ളം സൗജന്യമായി നൽകണമെന്ന ദേവസ്വത്തിന്റെ ആവശ്യം അംഗീകരിക്കാനാകുന്നതല്ലെന്ന് ചെയർമാൻ വ്യക്തമാക്കി.
നഗരസഭയുടെ കീഴിലുള്ള ചാവക്കാട് ഹൈസ്കൂൾ ഗ്രൗണ്ട് ആർട്ടിഫിഷൽ ടർഫ് കോർട്ട് ആക്കിയതോടെ ഫുട്ബോൾ പരിശീലനത്തിനല്ലാതെ മറ്റൊന്നിനുംപറ്റാത്തവിധം ഗ്രൗണ്ട് മാറ്റിയതിനെ കെ. പി. ഉദയൻ വിമർശിച്ചു. എന്നാൽ സ്കൂൾ പരിധിയിലെ മറ്റ് സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് ഉപയോഗപെടുത്തുമെന്ന് ചെയർമാൻ പറഞ്ഞു.
വനിതകൾക്കായി നിർമാണം പൂർത്തീകരിച്ച ഷീ സ്റ്റേഹോമിന്റെ ഉദ്ഘാടനം 31ന് നടത്താനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.