മുരിങ്ങൂർ - കൊരട്ടി - ചിറങ്ങര മേഖലകളിൽ ജനരോഷം ശക്തം
1549808
Thursday, May 15, 2025 1:49 AM IST
കൊരട്ടി: ഓരോ വികസനപ്രക്രിയയും നാടിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടുമെന്ന പൊതുധാരണയെ മാറ്റിമറിക്കുകയാണ് ദേശീയപാത - 544 ലെ മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര മേഖലകളിൽ നടക്കുന്ന നിർമാണപ്രവൃത്തികൾ. യാതൊരു തത്വദീക്ഷയുമില്ലാത്ത അടിപ്പാതനിർമാണവും, വിവിധ കോണുകളിൽനിന്നു പ്രതിഷേധസ്വരങ്ങളുയരുമ്പോഴും ഭരണ-പ്രതിപക്ഷഭേദമില്ലാതെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളും പുലർത്തുന്ന മൗനവും, കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളുടെ നിസംഗതയും പൊതുജനത്തെ അസ്വസ്ഥരാക്കുകയാണ്. മാസങ്ങളായി ദേശീയപാത വികസനം കണ്ടും കേട്ടും വിലയിരുത്തിയ സാധാരണക്കാർക്കു പറയാനുള്ളത് ഒന്നുമാത്രം: ഇതു സഹിക്കാവുന്നതിനപ്പുറമാണ്.
പഠനങ്ങളോ പ്രവൃത്തിപരിചയമോ ഇല്ല
കാനനിർമാണംമാത്രം വിലയിരുത്തിയാൽ മതി നിർമാണക്കമ്പനിയുടെ പരിചയക്കുറവും ആസൂത്രണത്തിന്റെ അഭാവവും മനസിലാക്കാൻ. അവസാനം ചിറങ്ങര അടിപ്പാതയുടെ നീളത്തിലും പിഴവു കണ്ടെത്തി. മുരിങ്ങൂരിലും കൊരട്ടിയിലും ചിറങ്ങരയിലും ദേശീയപാതയുടെ ഇരുഭാഗങ്ങളിലും നിർമിച്ച കാനകളും സ്ലാബുകളും ചിറങ്ങര അടിപ്പാതയുടെ കോൺക്രീറ്റിംഗിനായി കെട്ടിയ കമ്പികളും പലവട്ടം നിർമിക്കുകയും പൊളിക്കുകയും വീണ്ടും നിർമിക്കുകയും ചെയ്യുന്ന വിചിത്രമായ കാഴ്ചയാണ് നാട്ടുകാർ നിരന്തരം കണ്ടിരുന്നത്. ഇപ്പോൾ കാണുന്നതു ചിറങ്ങര അടിപ്പാതയുടെ ഉപറോഡിന്റെയും സംരക്ഷണഭിത്തിയുടെയും നീളത്തിന്റെ കാര്യത്തിലും ഗുരുതരമായ വീഴ്ച നിർമാണക്കമ്പനിക്കും ദേശീയപാത അഥോറിറ്റിക്കും സംഭവിച്ചുവെന്നതാണ്.
ചിറങ്ങര അടിപ്പാതയുടെ നീളം തിട്ടപ്പെടുത്തി ആറടി താഴ്ചയിൽ കുഴിയെടുത്ത് പാർശ്വഭിത്തികളുടെ ജോലികൾ തുടങ്ങിയപ്പോഴാണ് അപാകതകൾ മനസിലായത്. പതിവുപോലെ ഇവിടെയും പൊളിച്ചുനീക്കേണ്ട അവസ്ഥയായി. പൊളിച്ചുനീക്കൽ തുടങ്ങിയതോടെ വരുംദിവസങ്ങളിൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകും.
നിർമാണത്തിൽ മന്ദഗതി
ചിറങ്ങരയിലും കൊരട്ടിയിലും മുരിങ്ങൂരിലും നിലവിൽ നിർമാണം മന്ദഗതിയിലാണ്. ആവശ്യത്തിനു തൊഴിലാളികളില്ലാത്തതാണ് കാരണം. മാസങ്ങളായി ദേശീയപാത അടച്ചുകെട്ടി വാഹനങ്ങൾ ഭാഗികമായി ബദൽ റോഡിലൂടെയും മറ്റുള്ളവ ഗ്രാമീണ റോഡുകളിലൂടെയും കടത്തിവിട്ട് നിർമാണം നടത്തുമ്പോൾ അതിനു വേഗം കൂട്ടാൻ നടപടിയില്ല. സമയബന്ധിതമായി പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പ് വെറുംവാക്കാവുകയാണ്.
മുറുകുന്ന കുരുക്കുകൾ
വാഹനങ്ങൾ വഴിതിരിച്ചുവിട്ട് കുരുക്കുകൾ ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന ഉറപ്പുകളും വാക്കുകളിലൊതുങ്ങി. മുരിങ്ങൂരും ചിറങ്ങരയും കടന്നുകിട്ടാൻ പൊരിവെയിലിൽ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കേണ്ട ഗതികേടാണ് ടോൾ കൊടുത്തു യാത്ര ചെയ്യുന്നവർക്കുപോലും. ആംബുലൻസുകളും, എയർപോർട്ടിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും ദുരിതത്തിൽപെടുകയാണ്. വിഐപികൾക്കു സുഗമമായ യാത്രയൊരുക്കുവാൻ പോലീസ് കഷ്ടപ്പെടുന്ന കാഴ്ചകളും കാണാം.
പോലീസും ഹോം ഗാർഡുകളും ഫ്ലാഗ്മാൻമാരും ചിലയിടങ്ങളിൽ നിൽക്കുന്നുണ്ടെങ്കിലും കുരുക്കിനു മാറ്റമൊന്നുമില്ല. ദിശാബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും ഫലപ്രദമായിട്ടല്ല. ദീർഘദൂരവാഹനങ്ങൾ വഴിതിരിച്ചുവിടുന്നതു തോന്നുംപടിയാണെന്ന ആക്ഷേപവും ശക്തമാണ്. പൊങ്ങംമുതൽ മുരിങ്ങൂർവരെ പൂർണമായി സർവീസ് റോഡ് നിർമിച്ചതിനുശേഷം നിർമാണം ആരംഭിച്ചിരുന്നെങ്കിൽ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാമായിരുന്നു.
അടച്ചുപൂട്ടൽഭീഷണിയിൽ
കച്ചവടക്കാരും ഭക്ഷണശാലകൾ നടത്തുന്നവരും അടച്ചുപൂട്ടൽഭീഷണി നേരിടുകയാണ്. പൊങ്ങംമുതൽ മുരിങ്ങൂർവരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കും പൊടിശല്യവും, യാതൊരു മുന്നൊരുക്കവും സമയക്രമവും ഇല്ലാത്ത നിർമാണവുംമൂലം ദുരിതം പേറുന്നത് ഒട്ടേറെ വ്യാപാരികളാണ്. ലോൺ എടുത്തും കടംവാങ്ങിയും സ്ഥാപനങ്ങൾ തുടങ്ങിയിട്ട് പാതിവഴിയിൽ നിർത്തിപ്പോകേണ്ട അവസ്ഥയിലാണ് ഇവർ. ഹോട്ടൽ മേഖല പ്രതിസന്ധിയിലാണ്. പലതും അടച്ചുപൂട്ടി.
ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് : പരിഹാരനിര്‍ദേശങ്ങളുമായി
എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ
പുതുക്കാട്: ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിര്‍ദേശങ്ങളുമായി തൃശൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. കളക്ടറേറ്റില്‍ നടന്ന ചര്ച്ചകളെതുടര്ന്നാണ് ഇടപെടല്‍.
ചാലക്കുടി ഭാഗത്തേക്കു യാത്രക്കാര്‍ കാത്തുനില്ക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പെട്രോള്‍ പമ്പിന് അപ്പുറത്തേക്കു താത്കാലികമായി മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശിച്ചതായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.വി. ബിജു പറഞ്ഞു. രണ്ടുദിവസത്തിനകം താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കും. നിലവിലെ ബസ് കാത്തിരിപ്പുകേന്ദ്രം താത്കാലികമായി അടച്ചുകെട്ടി.
അടിപ്പാതനിര്‍മാണം നടക്കുന്നതിനാല്‍ ആമ്പല്ലൂരില്‍ സര്‍വീസ് റോഡ് വഴി പരിമിതമായ വീതിയിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതിനിടയില്‍ ബസുകള്‍ നിര്‍ത്തുന്നതു വലിയ ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്നു. ഇത് ഒഴിവാക്കിയുള്ള പരീക്ഷണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.
തൃശൂര്‍ ഭാഗത്തുനിന്നു വരുമ്പോള്‍ ആമ്പല്‍ ഹോട്ടലിനുമുന്നിലായി സര്‍വീസ് റോഡ് ആരംഭിക്കുന്ന ഭാഗത്തു വാഹനങ്ങള്‍ക്കു സര്‍വീസ് റോഡിലേക്കു സുഗമമായി പ്രവേശിക്കാന്‍ ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയില്‍ ടാര്‍ ചെയ്യാനും നിര്‍ദേശിച്ചു. ആമ്പല്ലൂര്‍ ജംഗ്ഷനുസമീപം സര്‍വീസ് റോഡും ദേശീയപാതയും ചേരുന്ന യുടേണിനോടുചേര്ന്ന് ടാറിംഗ് നടത്താനും ഡിവൈഡര്‍ ഏതാനും മീറ്റര്‍ നീക്കംചെയ്യാനും തീരുമാനിച്ചു.
ജംഗ്ഷനോടുചേര്‍ന്ന് ഡ്രെയ്നേജിന്റെ സ്ലാബ് പ്ലാസ്റ്റിക് വച്ച് അടച്ചഭാഗത്തു ഗ്രില്‍ സ്ഥാപിക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു. അസി. എംവിഐമാരും സംഘത്തിലുണ്ടായിരുന്നു.