വിഴിഞ്ഞം സംസ്ഥാന സർക്കാരിന്റെ തുറമുഖം: പിണറായി വിജയൻ
1549807
Thursday, May 15, 2025 1:49 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വിഴിഞ്ഞം തുറമുഖം കേരള സർക്കാരിന്റേതാണെന്നും അതിൽ അദാനി മുടക്കിയതിന്റെ ഇരട്ടിയിലേറെ സർക്കാർ മുടക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അദാനിയുടെ തുറമുഖം എന്നു ചിലർ വിളിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. പദ്ധതിയിൽ കേന്ദ്രത്തിന്റെ ഫണ്ട് ഗ്രാന്റായി നല്കേണ്ടതാണ്. പക്ഷേ കടമായാണ് നല്കിയത്. ഈ വിഹിതം ചെറുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നാലാംവാർഷികത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനിയിൽ എൽഡിഎഫ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തിനായി ആകെ ചെലവഴിച്ചത് 8867 കോടിയാണ്. 5595 കോടി കേരളമാണ് ചെലവിട്ടത്. അദാനിയാകട്ടെ 2454 കോടി മാത്രമാണ്. ഇതു കേരളത്തിലേതുമാത്രമല്ല, രാജ്യത്തെത്തന്നെ വലിയ തുറമുഖങ്ങളിൽ ഒന്നാണ്.
കേരളത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ പ്രതിപക്ഷം കേന്ദ്രത്തിനൊപ്പംനിന്നു. എക്കാലത്തും നുണപ്രചരണം നടത്തുകയാണ് വികസനവിരോധികൾ. സംസ്ഥാനം കടക്കെണിയിലാണെന്നു പ്രചരിപ്പിക്കുന്നു. എന്നാൽ, കോവിഡിനുശേഷം കേരളം ഒരുപാടു മുന്നോട്ടുപോയി.
2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നതുകൊണ്ടുമാത്രമാണ് ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സമഗ്രമാറ്റം കൊണ്ടുവരാനായത്. കേരളത്തിൽ ദേശീയപാത വികസനവും ഗ്യാസ് പൈപ്പിടലും വൈദ്യുത ഗ്രിഡും തുടങ്ങി ഒന്നും നടക്കില്ലെന്നുപറഞ്ഞ് കന്പനികൾ പിൻമാറിയതാണ്. ഇവയെയെല്ലാം തിരികെ കൊണ്ടുവന്ന് രാജ്യത്തിനുതന്നെ മാതൃകയാകുന്ന തരത്തിൽ ദേശീയപാത വികസനം നടപ്പിലാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, റവന്യൂ മന്ത്രി കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
മണിയുടെ സ്മാരകത്തിന്
27ന് തറക്കല്ലിടും: മുഖ്യമന്ത്രി
തൃശൂർ: കലാഭവൻ മണി സ്മാരകത്തിന് 27നു തറക്കല്ലിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
2016ൽ ഇതിനായി 50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. 20 സെന്റ് സ്ഥലത്തു മൂന്നുകോടിയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. ഏപ്രിലിൽ പദ്ധതിക്ക് അനുമതി ലഭിച്ചെന്നും ഫോക്ലോർ അക്കാദമി വഴിയാകും നിർമാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒളകരയെ റവന്യൂ ഗ്രാമത്തിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി
തൃശൂർ: ഒളകര ഉന്നതിയെ റവന്യൂ ഗ്രാമത്തിൽ ഉൾപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതിയിലെ മൂപ്പത്തി മാധവിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒളകര ഉൾപ്പെടെ 600 റവന്യൂ ഗ്രാമങ്ങളിൽ സർക്കാർ നടപടി പൂർത്തിയാക്കുന്നു. വനാവകാശപ്രകാരം ലഭിച്ച ഭൂമി റവന്യൂ ഭൂമിയാക്കുന്നതോടെ അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കും. കാടിന്റെ പരിമിതികൾ മറികടക്കാനുമാകും. കൃഷി നടത്താൻ മരംമുറിക്കൽ അടക്കമുള്ള കാര്യങ്ങളിൽ ഹൈക്കോടതിവിധി പരിഗണിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒളകര ഉന്നതിയിൽ 44 കുടുംബങ്ങൾക്ക് ഒന്നരയേക്കർ ഭൂമിവീതം അടുത്തിടെ കൈമാറിയിരുന്നു.