സർക്കാരിനു കപടമുഖം: അഡ്വ. ജോസഫ് ടാജറ്റ്
1549805
Thursday, May 15, 2025 1:49 AM IST
തൃശൂർ: ആശാ വർക്കർമാരോടു മുഖംതിരിക്കുന്ന മുഖ്യമന്ത്രി തൃശൂരിലെ പൗരപ്രമുഖരോടു സംസാരിക്കാൻ നേരംകണ്ടെത്തുന്പോൾ സർക്കാരിന്റെ കപടമുഖം പുറത്തുവരുന്നെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ജില്ലയിൽ അഞ്ചുലക്ഷത്തിലേറെപ്പേർക്കു സാമൂഹികസുരക്ഷാ പെൻഷൻ ലഭിച്ചിട്ടു മൂന്നുമാസമായി.
തൊഴിലില്ലായ്മയ്ക്കൊപ്പം സർക്കാർപദ്ധതിയായ ബനാന പാർക്ക്, ഫയർവർക്സ് ക്ലസ്റ്റർ എന്നിവ ആരംഭിച്ചിട്ടില്ല. ജില്ലയ്ക്ക് അനുവദിച്ച പണം ചെലവഴിക്കാതെ ലാപ്സാകുന്നു. സർക്കാർ ഫണ്ട് അനുവദിക്കാതെ 1100 കോടിയുടെ വികസനപ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു നഷ്ടമായി. 2000 പേർക്കു വനഭൂമിപട്ടയം ലഭിക്കാനുണ്ട്. ആശുപത്രികളിൽ പാരസിറ്റമോൾ മാത്രമാണു ലഭിക്കുന്നത്.
നാലുവർഷത്തിനിടെ അന്പതോളംപേർ മരിച്ചിട്ടും വന്യജീവി ആക്രമണവിഷയത്തിൽ പരിഹാരമായില്ല. എബിസി പദ്ധതി നിലച്ചു. കോൾമേഖലയ്ക്കു കോടികൾ നൽകാനുണ്ട്. അക്രമങ്ങളും മയക്കുമരുന്നുകേസുകളും കുത്തനേ വർധിച്ചു. സമസ്തമേഖലയും താറുമാറാകുന്പോൾ സർക്കാരിന്റെ വാർഷികത്തിനു പൊട്ടിക്കുന്നതു 140 കോടി രൂപയാണെന്നും അഡ്വ. ജോസഫ് ടാജറ്റ് കുറ്റപ്പെടുത്തി.