തലപ്പിള്ളി സർക്കിൾ സഹ. യൂണിയൻ സിപിഎം പിടിച്ചെടുത്തു
1549803
Thursday, May 15, 2025 1:49 AM IST
വടക്കാഞ്ചേരി: തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ സിപിഎം പിടിച്ചെടുത്തു. 11 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആറു സീറ്റ് സിപിഎമ്മിനും അഞ്ചു സീറ്റ് കോൺഗ്രസിനും ലഭിച്ചു. ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ കലഹമാണ് സിപിഎമ്മിന്റെ വിജയത്തിനുപിന്നിൽ.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനഘട്ടത്തിൽ കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും വീരോലിപ്പാടം ക്ഷീരസംഘം പ്രസിഡന്റുമായ ടി.വി. പൗലോസ് പത്രിക പിൻവലിച്ചതിനെതുടർന്ന് സിപിഎം നേതാവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.വി. സുനിൽകുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ക്ഷീരമേഖലയിൽനിന്നാണ് പൗലോസ് മത്സരിച്ചിരുന്നത്. ഈ സംഭവം കോൺഗ്രസിൽ പൊട്ടിത്തെറിക്കു വഴിവച്ചു. നേതാക്കൾ ഡിസിസിക്കും കെപിസിസിക്കും പരാതികളും നൽകിയിരുന്നു. എന്നാൽ ഇതുവരെ പൗലോസിനെതിരേയും അതിനു സഹായം ചെയ്തവർക്കെതിരെയും ഒരു നടപടിയും ഉണ്ടായില്ല. ഇതേച്ചൊല്ലി കോൺഗ്രസിലുണ്ടായ അമർഷമാണ് തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചതെന്നാണ് സൂചന.
തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ആരംഭിച്ച അന്നുമുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഭരണം നടത്തിയിരുന്നത്. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പ്രാഥമിക സഹകരണസംഘം വിഭാഗത്തിലേക്കു മത്സരിച്ച നാലുപേരിൽ മൂന്നുപേർ പരാജയപ്പെടുകയായിരുന്നു. ഈ വിഭാഗത്തിലാണ് പൂർണമായും അട്ടിമറി നടന്നതെന്നു പറയുന്നു.
സി.വി. സുനിൽകുമാർ, യു.എസ്. കൃഷ്ണൻകുട്ടി, എൻ.കെ. പ്രമോദ്കുമാർ, എം.കെ. മോഹനൻ, കെ.ജെ. ബിജു, എം.കെ. സുകുമാരൻ എന്നിവർ സിപിഎമ്മിൽനിന്നും പി.പി. യേശുദാസ്, സിന്ധു സുബ്രഹ്മണ്യൻ, എ. രാജു, കെ.ജെ. ജോഷി, ശശി പുവ്വത്തിൽ എന്നിവർ കോൺഗ്രസിൽനിന്നും വിജയിച്ചു.