കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ആയിരങ്ങള്‍
1549797
Thursday, May 15, 2025 1:49 AM IST
ഇരിങ്ങാലക്കുട: ഉത്സവത്തിനെത്തുന്ന എല്ലാവര്ക്കും ഭക്ഷണം കൊടുക്കുന്ന സമ്പ്രദായം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മഹത്വമാണ്. കടുത്ത ചൂടിനെ നേരിട്ടും മണിക്കൂറുകള്‍ വരിനിന്നുമാണ് അന്നദാനത്തില്‍ പങ്കാളികളാകുന്നത്. ഭക്ഷണം എന്നതിലുപരിയായി വഴിപാട് എന്ന കാഴ്ചപ്പാടിലേക്ക് വളര്‍ന്നുകഴിഞ്ഞതായി ദേവസ്വം അധികൃതര്‍ പറഞ്ഞു.
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലും തെക്കേ ഊട്ടുപുരയിലുമായി പത്തു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിനിടെ എട്ടു ദിവസങ്ങളിലായി അറുപതിനായിരത്തോളം പേര്‍ക്കാണു ദേവസ്വം നാലുനേരങ്ങളിലായി സൗജന്യ ഭക്ഷണം നല്‍കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ച് എത്തുന്ന ഉദ്യോഗസ്ഥര്‍, പോലീസ്, കലാകാരന്മാര്, ആനക്കാര്, മേളക്കാര്, ഉത്സവ വോളന്റിയര്‍മാര്‍, ആഘോഷകമ്മിറ്റി ഭാരവാഹികള്‍ എന്നിവരെല്ലാം അന്നദാനത്തില്‍ പങ്കാളികളാകുന്നുണ്ട്. ഭക്തജനങ്ങള്‍ക്ക് തെക്കേ ഊട്ടുപുരയിലും മേളക്കാര്‍ക്കും വോളന്റിയര്‍മാര്‍ക്കും കലാകാരന്മാര്ക്കും ഭാരവാഹികള്‍ക്കും മറ്റും കലാനിലയം ഹാളിലുമാണ് അന്നദാനം. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് പ്രസാദഊട്ട്, ഉച്ചതിരിഞ്ഞ് ചായയും കടിയും, രാത്രി ഭക്ഷണം എന്നിങ്ങനെയാണ് നല്‍കുന്നത്.
ഊരകം സ്വദേശിയും പ്രമുഖ പാചകക്കാരനുമായ ഉണ്ണികൃഷ്ണന്‍നായർക്കാണ് ഇക്കുറി പാചകത്തിന്റെ ചുമതല.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
സ്പെഷല്‍ പന്തലില്‍
ഉച്ചയ്ക്ക് ഒന്നുമുതല്‍ 4.45 വരെ തിരുവാതിരക്കളി, 4.50 മുതല്‍ 5.10 വരെ എടക്കുളം സ്വാതി സ്റ്റാന്‍ലിയുടെ നൃത്തനൃത്യങ്ങള്‍, 5.15 മുതല്‍ 5.40 വരെ തൃശൂര്‍ അപര്‍ണ മോഹന്റെ ഭരതനാട്യം, 5.45 മുതല്‍ 6.10 വരെ നടവരമ്പ് മാണിക്യം കലാക്ഷേത്രയുടെ നൃത്തനൃത്യങ്ങള്‍, 6.15 മുതല്‍ 7.35 വരെ ശ്രീദേവി, ദേവിക, കാര്‍ത്തിക ഷാജി എന്നിവരുടെ ഭരതനാട്യം, 7.40 മുതല്‍ 8.35 വരെ ബാംഗ്ലൂര്‍ അര്‍ക്ക കലാ കുടീര ഭാനുപ്രിയ രാഗേഷിന്റെ ഭരതനാട്യം, 8.40 മുതല്‍ 10 വരെ കൊച്ചി ആര്‍ദ്ര രവിയുടെ ഭരതനാട്യം.
സംഗമം വേദിയില്‍
രാവിലെ 8.30മുതല്‍ ശീവേലിക്കും രാത്രി 9.30 മുതല്‍ വിളക്കിനും കിഴക്കൂട്ട് അനിയന്മാരാര് പ്രമാണം വഹിക്കും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2.55 വരെ തിരുവാതിരക്കളി, 2.40 മുതല്‍ 3.25 വരെ എറണാകുളം മുരളിക ഡോ. ബിനു ഉപേന്ദ്രന്റെ അഷ്ടപദി, 3.30 മുതല്‍ 4.10 വരെ ചേലൂര്‍ യാമു സൂരജും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.
4.15 മുതല്‍ 4.55 വരെ ചെന്നൈ ശരണ്‍ മോഹനും രേഷ്മ ശരണ്‍ എന്നിവരുടെ ഭരതനാട്യ കച്ചേരി, അഞ്ചുമുതല്‍ 5.55 വരെ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, ആറുമുതല്‍ 6.55 വരെ ചെന്നൈ കലൈമാമണി രശ്മി മേനോന്റെ മോഹിനിയാട്ടം, ഏഴ് മുതല്‍ 7.55 വരെ ബംഗ്ലൂര് നവിയ നടരാജന്റെ ഭരതനാട്യം, എട്ട് മുതല്‍ 10 വരെ തൃപ്പുണ്ണിത്തുറ ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിന് കച്ചേരി, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രത്തിനന്റെ കഥകളി സന്താനഗോപാലം, നരകാസുരവധം.