ചെട്ടിക്കാട് ഊട്ടുതിരുനാളിനു തീർഥാടകപ്രവാഹം
1549640
Tuesday, May 13, 2025 6:35 PM IST
ചെട്ടിക്കാട്: പ്രസിദ്ധ തീർഥാടനകേന്ദ്രമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിനു വൻഭക്തജനപ്രവാഹം.
പുലർച്ചെമുതൽതന്നെ മൂത്തകുന്നം - ചെട്ടിക്കാട് പാതയിൽ ഭക്തജനങ്ങളുടെയും തീർഥാടകവാഹനങ്ങളുടെയും വൻതിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർഥാടകരെ നിയന്ത്രിക്കുന്നതിനും വാഹനങ്ങൾ കടത്തിവിടുന്നതിനും പോലീസും വോളന്റിയർമാരും നന്നേ ബുദ്ധിമുട്ടി.
രാവിലെ 10നു കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിലിനു സ്വീകരണം നൽകി. 10.15നു ബിഷപ് ഊട്ടുനേർച്ച ആശീർവദിച്ചു. ഇടുക്കി കന്പംമേടു നിന്നുവന്ന ജോയമ്മ രാജേന്ദ്രനും കുടുംബത്തിനും ആദ്യനേർച്ച ബിഷപ് വിളന്പിക്കൊടുത്തു. തുടർന്ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തിരുനാൾദിവ്യബലിയിൽ ഫാ. ജോസ് തോമസ് വചനസന്ദേശം നൽകി. ദിവ്യബലിക്കുശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ച് പള്ളിക്കുചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർഥനാപൂർവം പൂക്കൾ വർഷിച്ചുകൊണ്ട് വിശുദ്ധനെ വരവേറ്റു.
രാവിലെ 6.15 മുതൽ രാത്രി 10.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവയുണ്ടായിരുന്നു.
ഒരു ലക്ഷത്തിലേറെപ്പേർ ഊട്ടുനേർച്ചയിൽ പങ്കുകൊണ്ടു. രാവിലെ ആരംഭിച്ച നേർച്ചസദ്യ രാത്രി വൈകുംവരെ തുടർന്നു. തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പൊൻനാവ് എടുത്തുവയ്ക്കൽ നേർച്ചയ്ക്കും അടിമസമർപ്പണത്തിനും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
20 നാണ് എട്ടാമിടം. അന്നേദിനം ഈവർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ നടക്കും. ആദ്യകുർബാന സ്വീകരിച്ച എല്ലാ കുട്ടികളും രാവിലെ 10ന് വെള്ളവസ്ത്രങ്ങളണിഞ്ഞു മാതാപിതാക്കളോടൊപ്പം പള്ളിയിൽ എത്തിച്ചേരും. രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ ദിവ്യബലി, നൊവേന, ആരാധന എന്നിവ ഉണ്ടായിരിക്കും.
തിരുനാളാഘോഷങ്ങൾക്കു റെക്ടർ റവ.ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, സഹവികാരി ഫാ. അജയ് ആന്റണി പുത്തൻപറന്പിൽ, സിസ്റ്റർ ജൂബി, ഫ്രാൻസീസ് കുറുപ്പശേരി, ആൽബി പടമാട്ടുമ്മൽ, ബീനൻ താണിപ്പിള്ളി, അലക്സ് പള്ളിയിൽ എന്നിവർ നേതൃത്വം നൽകി.