ആറു സോണുകളാക്കി തിരിക്കും; പഴയ കെട്ടിടങ്ങൾക്കെതിരേ നടപടിക്കു കോർപറേഷൻ
1549630
Tuesday, May 13, 2025 6:34 PM IST
തൃശൂർ: പൂരത്തിന്റെ ആദ്യാവസാനം വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കൗണ്‍സിലർമാർക്കും ജീവനക്കാർക്കും കോർപറേഷൻ കൗണ്‍സിലിൽ അഭിനന്ദനം. അഭിമാനത്തോടെ ശിരസുയർത്തിയാണ് കോർപറേഷൻ നിൽക്കുന്നതെന്നു കൗണ്‍സിലർ എ.ആർ. രാഹുൽനാഥ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു.
കോർപറേഷൻ നടത്തിയ ഈ മാതൃകാപ്രവർത്തനത്തെ തദ്ദേശമന്ത്രി അഭിനന്ദിച്ചതും സ്വച്ഛതാ മിഷന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പ്രതിനിധികൾ റിപ്പോർട്ട് ചോദിച്ചതിലും സന്തോഷമുണ്ടെന്നു മേയർ കൗണ്‍സിലിൽ അറിയിച്ചു. കോർപറേഷൻ പരിധിയിൽ അസി. എൻജിനീയറുടെ നേതൃത്വത്തിൽ ആറു സോണുകളായി തിരിച്ചു പഴക്കമേറിയ കെട്ടിടങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ കൗണ്‍സിൽ തീരുമാനിച്ചു.
സേഫ് റോഡ്, ഹാപ്പി റോഡ് പദ്ധതിയുടെ ഭാഗമായി കിഴക്കേകോട്ടമുതൽ സ്വരാജ് റൗണ്ട് വരെ ഒരു കിലോമീറ്റർ മാതൃകാറോഡാക്കി മാറ്റാനുള്ള സെന്റ് തോമസ് കോളജിന്റെ നിർദേശം അംഗീകരിച്ചു.
കോർപറേഷൻതല തൊഴിൽമേള നടത്താനും മഴക്കാലപൂർവ ശുചീകരണം അടിയന്തരമായി പൂർത്തിയാക്കാനും തീരുമാനിച്ചു.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ കേന്ദ്ര സ്പോർട്സ് യുവജനകാര്യ മന്ത്രാലയത്തിന്റെ ധനസഹായംവഴി നിർമിക്കുന്ന എട്ടു ലൈനുകളുള്ള സിന്തറ്റിക് ട്രാക്കും ഇതിന്റെ ഡിസൈന്‍ അനുസൃതമായി നിലവിലെ ഫുട്ബോൾ ടർഫ് കൂടി പുനർനിർമിക്കുന്നതിനുള്ള പരിഷ്കരിച്ച എംഒയു എംവൈഎഎസിന്റെ അംഗീകാരത്തോടുകൂടി സ്പോർട്സ് കേരള ഫൗണ്ടേഷന് സമർപ്പിച്ചതടക്കം 32 അജൻഡകളിൽ തീരുമാനമെടുത്തെന്നു മേയർ പറഞ്ഞു.
മഴക്കാലപൂർവ ശുചീകരണത്തിനു 2.11 കോടി; നാളെ തുടങ്ങും
തൃശൂർ: നാളെ തുടങ്ങുന്ന കോർപറേഷൻതല മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾക്കു 2.11 കോടി അനുവദിച്ചു. താണിക്കുടം പുഴ, പെരിങ്ങാവ് കുണ്ടുവാറ തോട്, ഗിരിജ തോട്, വഞ്ചിക്കുളം തോട് തുടങ്ങിയ കോർപറേഷൻ പരിധിയിലെ പ്രധാന തോടുകളും കോർപറേഷൻപരിധിയിൽ സ്ഥിരം വെള്ളക്കെട്ട് ഉണ്ടാകുന്ന ശക്തൻ നഗർ, ഇക്കണ്ടവാര്യർ റോഡ്, ഉദയനഗർ, വൃന്ദാപുരി, കുട്ടൻകുളങ്ങര എംജി നഗർ, ഹരിനഗർ, പെരിങ്ങാവ് തുടങ്ങിയ സ്ഥലങ്ങളും ചെറുതും വലുതുമായ 211 തോടുകളുടെ വൃത്തിയാക്കലുൾപ്പെടെ നടത്തും. കാനകൾ വൃത്തിയാക്കുന്നത് ആരോഗ്യവിഭാഗം ആരംഭിച്ചിട്ടുണ്ട്.
നാളെ രാവിലെ 9.30ന് അശ്വിനി ജംഗ്ഷനിൽ പ്രവൃത്തിയുടെ ഉദ്ഘാടനം മേയർ എം.കെ. വർഗീസ് നിർവഹിക്കും.
ശുചീകരണം താറുമാറായി: രാജൻ ജെ. പല്ലൻ
തൃശൂർ: കഴിഞ്ഞവർഷം പൂരം ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥർ അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽനിന്നു മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഒഴിയാനാകില്ലെന്നു കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ.
മേയ്15നുമുന്പ് മഴക്കാലപൂർവ ശുചീകരണം പൂർത്തിയാകേണ്ടതാണ്. കോർപറേഷൻ കെടുകാര്യസ്ഥതകാരണം വലിയ തോടുകളുടെ ശുചീകരണം ആരംഭിച്ചിട്ടില്ല. പണമനുവദിക്കാത്തതിനാൽ ചെറുകാനകളിലെ മണ്ണുനീക്കലും തുടങ്ങിയില്ല. ശക്തമായ മഴപെയ്താൽ ആയിരക്കണക്കിനു വീടുകളിൽ വെള്ളംകയറുമെന്നും കനത്ത നാശമുണ്ടാകും.
271 കെട്ടിടങ്ങൾ പൊളിക്കാൻ കൗണ്‍സിൽ തീരുമാനിച്ചശേഷം കോർപറേഷൻ പിന്നോട്ടുപോകുന്നതു ശരിയല്ലെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
കുറഞ്ഞവിലയ്ക്ക് ആറു ടണ്‍ ചെന്പ്, അലൂമിനിയം കന്പനികളും ഇരുന്പുപൈപ്പുകളും കൗണ്‍സിൽ അറിയാതെ വില്പന നടത്തി. ഈ ഫയൽ പാസാക്കണമെങ്കിൽ വോട്ടിംഗ് ആവശ്യപ്പെടുകയാണെന്നു പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജ് ആവശ്യപ്പെട്ടതോടെ മേയർ അജൻഡ മാറ്റി. എട്ടു ടണ്‍ ചെന്പുകന്പി മോഷ്ടിച്ചയാളെ പോലീസിനു കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സുനിൽരാജ് പറഞ്ഞു.
ഡിവിഷനിലുള്ള ശുചീകരണതൊഴിലാളികളെ നിയന്ത്രിക്കാൻ കൗണ്‍സിലർമാർക്ക് അധികാരമില്ല എന്ന മേയറുടെ പ്രസ്താവന കൗണ്‍സിലിൽ ബഹളത്തിനിടയാക്കി.
ജോണ്‍ ഡാനിയൽ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സെക്രട്ടറി കെ. രാമനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, കൗണ്‍സിലർമാരായ നിമ്മി റപ്പായി, മേഫി ഡെൽസണ്‍, സുനിതാ വിനു, വിനേഷ് തയ്യിൽ, സനോജ് പോൾ, എ.കെ.സുരേഷ്, എബി വർഗീസ്, മേഴ്സി അജി, ശ്രീലാൽ ശ്രീധർ എന്നിവർ പ്രസംഗിച്ചു.