നഗരത്തിൽ ഇറങ്ങിയ പുലിയെ ഉടനടി പിടികൂടണം: ബത്തേരി നഗരസഭ
1561162
Tuesday, May 20, 2025 7:54 AM IST
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടൗണിനോട് ചേർന്ന 15, 20 എന്നീ ഡിവിഷനുകളിൽ പുലി ഇറങ്ങിയതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.
വളർത്തു മൃഗങ്ങളെ അക്രമിക്കുകയും മനുഷ്യജീവന് ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പുലിയുടെ സാന്നിധ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നാളിതുവരെ പുലിയെ പിടിക്കുന്നതിനുള്ള യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ അടിയന്തരമായി പുലിയെ കൂടുവച്ച് പിടിച്ച് മൃഗശാലയിലേക്കോ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശിന്റെ നേതൃത്വത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് നേരിട്ട് കത്ത് നൽകി.
നെല്ലാക്കോട്ട ടൗണിൽ വീണ്ടും കാട്ടാന ഇറങ്ങി
ഗൂഡല്ലൂർ: ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർസംസ്ഥാന പാതയിൽ നെല്ലാക്കോട്ട ടൗണിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാവിലെയാണ് കാട്ടുകൊന്പൻ ഇറങ്ങിയത്. സമീപത്തെ വനത്തിൽ നിന്നാണ് ആന ഇറങ്ങിയത്.
ആനയുടെ സഞ്ചാരം പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും വ്യാപാരികൾക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. രാവിലെ മദ്റസയിലേക്ക് പോകുന്ന കുട്ടികളും ഏറെ പ്രയാസത്തിലാണ്. വനംവകുപ്പിന്റെ അനാസ്ഥ കാരണമാണ് ആനകൾ ടൗണിലേക്ക് ഇറങ്ങുന്നത്. ഇത് നിത്യസംഭവമായിട്ടും വനംവകുപ്പിന് മതിയായ നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് വനംവകുപ്പ് കൽപിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
റോഡിലൂടെ നടന്നു നീങ്ങുന്ന ആനയുടെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാസങ്ങളായി ഈ ആന ജനവാസമേഖലയിൽ തന്പടിച്ച് ഭീതി പരത്തുകയാണ്. ആനയെ തുരത്താനോ വനാതിർത്തികളിൽ കിടങ്ങോ സോളാർ വേലിയോ സ്ഥാപിക്കാൻ അധികാരികൾ തയാറാകുന്നില്ല.
സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ഗൂഡല്ലൂരിനടുത്ത് മൂന്നാംമൈലിലും മഞ്ചമൂലയിലും കാട്ടാന ഭീതി സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മൂന്ന് ആനകളാണ് ഈ മേഖലയിൽ തന്പടിച്ചിരിക്കുന്നത്. ചക്ക തിന്നാനാണ് ആനകൾ എത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കാട്ടാനകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു
ഉൗട്ടി: ഉൗട്ടി-മേട്ടുപാളയം ദേശീയ പാതയിൽ കാട്ടാനകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. കൂട്ടമായാണ് ആനകൾ ഇറങ്ങുന്നത്. ഡ്രൈവർമാരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. ചക്ക ഭക്ഷിക്കാനാണ് ആനകൾ ഇറങ്ങുന്നത്.
സമീപത്തെ വനത്തിൽ നിന്നാണ് വനപാതയിൽ ആനകൾ ഇറങ്ങുന്നത്. ജനങ്ങളുടെ പരാതിയെത്തുടർന്ന് കുന്നൂർ റേഞ്ചർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.