പൊട്ടാഷ് ലഭ്യത സംബന്ധിച്ച് ഫാക്ടുമായി ചർച്ച നടത്തണമെന്ന് കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയം
1561153
Tuesday, May 20, 2025 7:53 AM IST
കൽപ്പറ്റ: വയനാട്ടിലെ മണ്ണിൽ പൊട്ടാഷിന്റെ അളവ് കുറവായതിനാൽ കർഷകർക്ക് പൊട്ടാഷ് ലഭ്യത ഉറപ്പു വരുത്തുന്നതിനായി പൊട്ടാഷ് നിർമിക്കുന്ന സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടുമായികൃഷിവകുപ്പ് നേരിൽ ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം ഡയറക്ടർ നിർദേശിച്ചു.
ആസ്പിരേഷനൽ ജില്ലാബ്ലോക്ക് പദ്ധതികൾ അവലോകനം ചെയ്യുന്നതിന് വയനാട്ടിൽ എത്തിയ കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേഴ്സണ്സ് വിത്ത് ഡിസബിലിറ്റീസ് ഡയറക്ടർ എ. പ്രദീപ് ആണ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ ഇക്കാര്യം നിർദേശിച്ചത്. ഈ വിഷയം ഏറ്റെടുക്കാമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മറുപടി നൽകി.
വിദ്യാഭ്യാസ മേഖലയിൽ ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലെങ്കിലും 0.96 ശതമാനം വിദ്യാർഥികൾ സ്ഥിരമായി ക്ലാസിൽ ഹാജരാകാത്ത വിഷയം ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിൽ ആശുപത്രികളിൽ നടക്കുന്ന പ്രസവം 99.6 ശതമാനം ആണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നവജാത ശിശുക്കളുടെ ഭാരക്കുറവ്, പോഷകാഹാര കുറവ് എന്നിവയാണ് ആരോഗ്യരംഗത്തെ പ്രധാന പ്രശ്നങ്ങൾ. ക്ഷയരോഗ നിയന്ത്രണ കാര്യത്തിൽ ജില്ലാ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ജില്ലയ്ക്ക് ജില്ലാ പുനരധിവാസ കേന്ദ്രം വേണമെന്നും ഭിന്നശേഷി വിഭാഗത്തിന്റെ കാര്യത്തിൽ നേരത്തെയുള്ള പരിശോധനയും കണ്ടെത്തലും ഇടപെടലും വലിയ മാറ്റമുണ്ടാക്കുമെന്നും എ. പ്രദീപ് ചൂണ്ടിക്കാട്ടി. അവലോകന യോഗത്തിന് മുന്നോടിയായി അദ്ദേഹം ജില്ലാ കളക്ടറുമായി ചർച്ച നടത്തി. അതിനുശേഷംപൂതാടി ഗ്രാമപഞ്ചായത്തിലെ അങ്ങാടിശേരി അങ്കണവാടി, വരദൂർ അങ്കണവാടി എന്നിവയുംപൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് ജലസേചന പദ്ധതി പ്രദേശവും സന്ദർശിച്ചു.
കേന്ദ്ര സാമൂഹ്യക്ഷേമ മന്ത്രാലയം ഡയറക്ടർ ഇന്ന് നൂൽപ്പുഴ ഫാമിലി ഹെൽത്ത് സെന്റർ, മുത്തങ്ങ ഹൈടെക് സബ് സെന്റർ, എൻ ഉൗര് എന്നിവ സന്ദർശിക്കും. ആസ്പിരേഷനൽ ജില്ലാ, ബ്ലോക്ക് പദ്ധതികളുടെ അവലോകനം നടത്തി കേന്ദ്രത്തിലേക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് ഡയറക്ടർ ജില്ലയിൽ എത്തിയത്. അവലോകനയോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ,ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.